6/27/2011

ഇങ്ങനെ ആയാലോ !


നമ്മളിരുവരും അടുത്ത ജന്മത്തിലേക്ക്
നടന്നെത്തിയെന്നാലോ .....?
ഇടയില്‍ നുള്ളിനോക്കാന്‍ ..
ഇലയില്‍ പോലും കിട്ടിലെന്നോ പ്രണയം ?
വിരഹത്തിന്‍ ഇടറുന്ന സ്വരമായ്
കാതില്‍ പടര്‍ന്ന രാ തെന്നല്‍;
മൂളാന്‍ മറന്നോ നിന്‍ വേണു നാദം .
നിന്നെ ഓര്‍മ്മിക്കാന്‍ പാഞ്ഞ
നക്ഷത്രങ്ങള്‍ വെളിച്ചംകെട്ടു
വീണു പോയിരിക്കാം .
ഒരുപക്ഷെ പാട്ട് മറന്നു വെച്ച
ഒരു വെള്ളില്‍പക്ഷിയുടെ-
തൂവല്‍ ചിറകുകളിലെ വെളിച്ചമായ്
വെന്തു നീറുന്നുണ്ടാവാം .
ഒന്നിച്ചിരിക്കാന്‍ കെട്ടിയ ഊഞാല്‍- 
കെട്ടുപൊട്ടിച്ചോടുന്ന  പ്രകാശവര്‍ഷങ്ങള്‍...
പൂവില്‍ പതിഞ്ഞ സൂര്യതാപമായിരിക്കാം .
അവയിന്നലെ  സന്ധ്യയില്‍  സൂര്യനെ -
കടലില്‍ മുക്കി ചുവപ്പിചിരിക്കാം.
കൈനീട്ടി  പിടിക്കുംതോറും
ദൂരം ഏറുന്ന അനന്തതയില്‍ ..
തമ്മില്‍ കോര്‍ക്കാന്‍ വിരല്‍തേടും
മറുജന്മ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി .
കനവിന്റെ ഹിമകുന്നുകളില്‍
നിന്റെ ചിരിയുടെ അരുണോദയം
പനിചൂട് തീര്‍ക്കും മുമ്പ്
നമുക്ക് തകര്‍ക്കാം പ്രണയത്തിന്റെ
സുനാമി അണകെട്ടുകള്‍...........
വീണ്ടും വരും ജനമങ്ങളില്‍ ഒക്കെയും.

തിരിച്ചുതരൂ .


തരിക  ,തിരിചെന്റെ ജീവനെ നിന്‍ -
തരളമാനസ  പൊന്‍വളയ കൂട്ടില്‍ നിന്നും  .
തരിക, നീ എന്റെ ഇളംചിറകുകള്‍ 
പറക്കട്ടെ ഇവള്‍ വീണ്ടും നീലവാനില്‍ .
സുവര്‍ണ തളികയില്‍ പാലും പഴവുമായ് -
  തടുത്തു വെക്കായക നീ; മനംതുള്ളും വിശപ്പിനെ .
 

വേണ്ട നീ തരും പട്ടും, പൊന്‍വളകളും ;
പകരമെടുക്കുന്നു ഞാനീ  -

പൂമ്പാറ്റചിറകും ,പൊന്‍വെയില്‍ പൊന്നും  .
എടുക്കു തിരിച്ചു  നീയെന്‍  ;
പവിഴം പതിപ്പിച്ച സുവര്‍ണകുണ്ഡലങ്ങള്‍ .
പ്രിയമോടെ അണിയട്ടെ വീണ്ടും  പണ്ടത്തെ ;
ചെമ്പരത്തി കുണ്‌ക്കിന്‍ കമ്മലുകള്‍ .
 

തിരിച്ചു തരാം ഞാന്‍ ...
നീയെന്‍ വലംകയ്യിലണിയിച്ച നവരത്നമോതിരം .
തിരിചെടുക്കുന്നു  ഞാനും, കൌമാരം നിറം ചാലിച്ച -
ചിത്രമെഴ്ഴുതി മുഴുമിപ്പിക്കാനീ മോതിരവിരലും.

തരിക തിരിച്ചു നീ ...
നിന്‍ തൃകാല്‍ക്കല്‍ അര്‍പിച്ച നിറങ്ങളും -
വരക്കട്ടെ  ഞാന്‍ വീണ്ടും സ്വപ്നമനോഹരചിത്രം.
 

അഴിചെടുക്കുക നീ ..എന്റെ നവരത്ന കാല്‍തളകള്‍ ...
കിലുക്കട്ടെ ഞാന്‍
വെള്ളി കൊലുസ്സായ് ഓര്‍മയില്‍ ,
കൊതിയോടെ അന്ന്  കൈവെള്ളയില്‍ -   
 ചേര്‍ത്തുവെച്ച അച്ഛന്റെ പൊന്‍നരകള്‍ .


(അച്ഛന്‍ പണ്ട് പറയാറുണ്ട്, അച്ഛന്റെ തലയിലെ വെള്ളി നരകള്‍ പറിച്ചു എടുത്തു വെച്ചാല്‍ എനിക്കൊരു വെള്ളി പാദസ്വരം തീര്‍ത്ത്‌ തരാം എന്ന് .വെള്ളി പാദസ്വരം കിട്ടാന്‍ ഞാന്‍ എല്ലാദിവസവും അച്ഛന്റെ തലയില്‍ നിന്നും വെള്ളി നരകള്‍ ശേഖരിച്ചു വെക്കുമായിരുന്നു)

തിരിച്ചെടുക്കുക പ്രിയനേ നിന്‍ കരവലയ ചൂടും ...
ഇളം തൂവലായ് പൊതിയും മഞ്ഞും വെയിലുമെനിക്കേറെ പ്രിയകരം .

 തരൂ ഞാന്‍ നിന്‍ കാതില്‍ പാടി  നിറച്ച സ്വരങ്ങളും ;
പാടട്ടെ ഇനി ഞാനെന്‍ ശ്രീരാഗം 

പൂപാടങ്ങള്‍ തോറുമേ! 

തിരിച്ചു തരു ദേവന്‍ 
എന്‍കനവിന്‍ മഷി  നിറച്ചോരാ തൂലിക ...ഒരുവട്ടം കൂടി തിരുത്തട്ടെ   ഞാനെന്റെ 
നിഷഫലം  ജന്മതാളിലെഴുതിയ കവിത കൂടി . 

6/23/2011

മഞ്ഞ രോസാപൂവേ !





                                               
എന്റെ മഞ്ഞറോസാപൂവേ...
ഞാന്‍ നിന്നോട് വിടപറയുകയാണ്..
എനിക്ക് നിന്നെ നിന്റെ
ശവക്കുഴിയില്‍ കാണാന്‍ കഴിയുന്നു .
ഇതള്‍ പൊഴിഞ്ഞ  നിന്നെ!
പക്ഷെ നീ എന്റെ ഹൃദയത്തില്‍
എന്നുമെന്നും ജീവിച്ചുകൊണ്ടേ ഇരിക്കയാണ് .
പുതു മൊട്ടായി എന്റെ മോഹങ്ങളുടെ
പച്ചില തണലില്‍ ഒളിച്ചും ,
പിന്നെ ഒരിതള്‍ കാട്ടി ചിരിച്ചും ...!
മഞ്ഞു തളിച്ച് ഉണര്‍ത്തിയ -
അടുത്ത ഇതളാല്‍ കൌമാരത്തിന്റെ -
അണയാത്ത ഓര്‍മ്മകള്‍ തന്നും .
അവയുടെ ഇതളുകളില്‍ എല്ലാം
പ്രണയത്തിന്റെ ഗന്ധം പുരട്ടിയും..
                                                  എന്റെ മഞ്ഞ റോസാപൂവേ ..
തിളച്ച  വെയില്‍ കുടിച്ചുന്‍മത്തം-
മഞ്ഞ ഇതള്‍ വിരിച്ചു നീ.
സൌരഭ്യതീക്ഷണത ഉള്ളിലേറ്റി ..
പൂത്തുലഞ്ഞു നീയായി .
വിറകൊണ്ട നിലാവില്‍ ...
നീ മഞ്ഞ ചന്ദ്രനെ പോല്‍ ..
മരവിച്ച സുഷമനയില്‍ പൂവായി .
വിറക്കും തലച്ചോറില്‍ -
എന്നും മരണത്തിന്റെ മണം പടര്‍ത്തി ..
ഞാനായി ജീവിക്കുന്നു ഉള്ളിന്റെയുള്ളില്‍ .




6/22/2011

മഴനൂല്‍കള്‍ക്കിടയില്‍ നിലാവ് കാത്തിരിക്കുമ്പോള്‍ !


ഉറക്കം ഉണര്‍ന്നത് നല്ല ഇടിവെട്ടുള്ള മഴദിവസത്തേക്കാണ് . ഉറക്കം മതിയായിട്ടും ഇങ്ങനെ മഴപെയ്യുന്ന ദിവസങ്ങളില്‍ മഴയും കണ്ടു കിടക്കാന്‍ രസം ആണ്. ഏഴുന്നേറ്റു ജനലുകളെല്ലാം തുറന്നു വീണ്ടും വന്നു കിടന്നു.എന്റെ മുറി ,മുകളിലെ നിലയില്‍ ആയതു കൊണ്ട്  ഇപ്പോള്‍ ഇവിടെ കിടന്നു നോക്കിയാല്‍ മുറ്റത്തെ മാവിലെ  മഴനനഞ്ഞു നില്‍ക്കുന്ന  ഇലകളും , ദൂരെ മൂടി കെട്ടി നില്‍ക്കുന്ന ചാര   നിറമുള്ള ആകാശവും കാണാം .
ജനലഴികള്‍ കീറി മുറിച്ച ആകാശം  എന്നെ റോഷന്റെ പൈന്റിങ്ങിനെ ഓര്‍മിപ്പിച്ചു . അവനെ പറ്റി ഓര്‍ത്തതും ,ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തതും ഒരേ സമയം ആയിരുന്നു. ഇത് റോഷന്‍ തന്നെ ആവും. നോക്കിയപ്പോള്‍ അവന്റെ ചിരിക്കുന്ന ഫോട്ടോ തെളിഞ്ഞു നിന്നു.

"ഗുഡുമോര്‍ണിംഗ് റോസ്.." ഞാന്‍ അവനെ വിഷ് ചെയ്യുമ്പോളേക്കും അവന്റെ ധൃതിയിലുള്ള സ്ഥിരം ഡയലോഗുകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു ...

"ഡീ മാളു ...മഴ ,എന്നും പറഞ്ഞു ഇന്ന് വരാതിരിക്കരുത് കേട്ടോ ..എനിക്ക് ഒരു പ്രധാനപെട്ട കാര്യം
പറയാനുണ്ട്‌ ".

അവന്‍ ഇത് ചുമ്മാ പറയുന്നതാണെന്ന് എനിക്കും അറിയാം.എങ്കിലും  രാവിലെ തന്നെ വഴക്കില്‍ ഒരു ദിവസം തുടങ്ങരുതല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു...

"എന്ത് കാര്യാ റോസ്‌..ഇപ്പൊ പറയ്‌ ..നല്ല ഇടിയും മഴയും ...കുറച്ചു നേരം കൂടി ഉറങ്ങാന്‍ തോന്നുന്നു...നീ  പറയു."

"ഇല്ലാ ..അതിപ്പോള്‍ പറയാന്‍ പറ്റില്ല ..നീ  കോളേജില്‍  വാ അപ്പോള്‍ പറയാം...."അവന്‍ ഫോണ്‍  കട്ട്‌ ചെയ്തു .
റോഷന്‍ നന്നായി പെയിന്റിംഗ് ചെയ്യും .അവന്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ നിറകൂട്ടുകള്‍ ഒരു തരം വിഭ്രമം ഉണര്‍ത്തുന്നതാണ്.  അവന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു എന്നെ അവന്റെ ഫ്രണ്ട് ആക്കിയതും.പിന്നീട് അതൊരു ഭ്രാന്തമായ പ്രണയം ആയി മാറി.

അവന്റെ നിറങ്ങളെല്ലാം തന്നെ ഞാനെന്നു അവന്‍ പറയുമ്പോള്‍ ...എന്റെ കവിതയും സ്വപനങ്ങളും എല്ലാം അവനാണെന്ന് പുറത്തു പറയാന്‍ മറന്നു ഞാന്‍ കൊതിയോടെ കേട്ടിരിക്കാറുണ്ട്. അവന്റെ വര്‍ണകൂട്ടുകള്‍ക്കുള്ള ഭംഗി ഒന്നും എന്റെ കവിതകള്‍ക്കും സ്വപ്നങ്ങള്‍ക്കും കാണില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

അവന്റെ ദിവസം തുടങ്ങുന്നത് എന്റെ സ്വരം കേട്ടാവണം എന്നാണ് അവന്‍ പറയാറുള്ളത് . ചില നേരങ്ങളില്‍ അവന്റെ പോസ്സെസ്സിവനെസ്സ് എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട് . അവന്  മാത്രം എന്നെ കാണാന്‍ ഞങള്‍ സൈലന്റ് വാല്ലി എന്ന്  വിളിക്കുന്ന ബി .എ   ഇകനോമിക്സ് ക്ളാസ്സിനടുത്ത കറുത്ത പാറകൂട്ടത്തില്‍ പോയി ഇരിക്കാറുണ്ട്   . എന്നെ ആ പാറക്ക് മുകളില്‍ ഇരുത്തിയിട്ട് ,   അവന്‍ അപ്പുറത്തെ ചാഞ്ഞ മരകൊമ്പില്‍ കയറി ഇരിക്കും .ചിലനേരം അവന്‍ ഒന്നും മിണ്ടുക തന്നെ ഇല്ല കുറെ എന്തൊക്കെയോ പറഞ്ഞു , അവസാനം ആണ് ഞാന്‍ അത് ശ്രദ്ധിക്കാറുള്ളത് ..
...
 "എന്താ ഇങനെ"
 എന്ന് ചോദിച്ചാല്‍ മറുപടി ..
"എനിക്ക് ഇങനെ നിന്നെ നോക്കി ഇരിക്കാനാണ് ഇഷ്ടം " എന്നാവും

കോളേജ് അനിവെര്സ്രി പ്രോഗ്രാമ്മുകള്‍ രാത്രി 8 മണി വരെ നീണ്ട പോയ വര്‍ഷത്തില്‍ ...അവനടുത് സംസാരിച്ചു നില്‍ക്കുമ്പോഴാണ് അവന്‍ മാനത്തു നോക്കി പറഞ്ഞത്...
"എനിക്ക് ഈ ചന്ദ്രബിംബം ആയാല്‍ മതി ..നീ പുഴയാവു..എനിക്കൊരാള്‍ക്ക് മാത്രമേ ..അപ്പോള്‍ നിന്നെ മുഴുവന്‍ കാണാന്‍ ആവൂ ..നീ ഒഴുകുന്നിടം എല്ലാം കണ്ണില്‍ നിറച്ചു കണ്ടു നിന്റെ ഓരോ തുള്ളികളിലും എന്റെ നിലാ സ്നേഹം നിറച്ചു ഞാന്‍ ... അന്നത് പാല്‍കടലാക്കും."

ഒരു ആളോടും ഞാന്‍ സംസാരിച്ചു നില്‍ക്കുന്നതോ , അവനല്ലാതെ ആരെയെങ്കിലും കൂട്ടി കാന്റിനില്‍ പോവുന്നതോ ഒന്നും അവന്‍ സഹിക്കില്ല. എല്ലാവരുടെ മുന്നില്‍ നിന്നും തെറി വിളിക്കാന്‍ അവന്‍ മടിക്കാറില്ല . ഇതറിയുന്ന കാരണം ആവാം ആരും എന്നോട് കൂടുകൂടാനും  വരാതെ ആയി. എങ്കിലും അവനു  എന്നോടുള്ള ആത്മാര്‍ഥത നിരസിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു മനസ്സില്‍ . ഒരു ദിവസം അവന്റെ സ്വരം കേട്ടിലെങ്കില്‍ , അവനെ കണ്ടില്ലെങ്കില്‍ ,  ജീവിക്കാന്‍ കഴിയിലെന്നു വരെ തോന്നിപോവാറുണ്ട്. മഴനൂലില്‍ പൊതിഞ്ഞ ഒരു കുളിരുപോലെ എന്തോ ഒന്ന് അവനില്‍ നിന്നും എന്നിലേക്ക് ഓരോ നാളും പെയ്തു നിറഞ്ഞു കൊണ്ടേ ഇരുന്നു.

കോളേജ് ബസ്റൊപില്‍ അവന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.
"എന്താ റോസ് ...നീ ആരെയാ ഇവിടെ കിളിയാട്ടി നില്കണേ" ഞാന്‍ ചുമ്മാ ചോദിച്ചു.
അവന്റെ മുഖതെന്തോ ഇതുവരെ കാണാത്ത ഭാവം .
"മാളു..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ സമ്മതിക്കണം "
എന്താ? ഞാന്‍ അവന്റെ മുഖത്തെ പരിഭ്രാന്തിയിലേക്ക് കണ്ണോടിച്ചുകൊണ്ട്‌ ചോദിച്ചു ?
"നമുക്ക് കല്യാണം കഴിക്കാം ?" അവന്‍ എന്റെ മുഖത്തേക്ക് ഈ പ്രാവശ്യം നോക്കിയത് ദയനീയം ആയി ആയിരുന്നു.
"റോസ് .." ഒരു നിമിഷം വേറെ ഒന്നും പറയാന്‍ ഇല്ലാതെ ഞാനും വാക്കുകള്‍ക്ക് വേണ്ടി പിടച്ചു.
"റോസ് എന്താ നീ പറയുന്നത് ? നമ്മളിപ്പോള്‍ കല്യാണം കഴിക്ക്യെ ? പഠിക്കണം... നിനക്കൊരു ജോലി .. "
എന്നെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവന്‍ ഒരു കൈകൊണ്ടു എന്റെ രണ്ടു കൈകളും നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു.  മറു കൈകൊണ്ടു എന്റെ വാ പൊത്തിക്കൊണ്ട് പറഞ്ഞു -
"മാളു ...നീ സമ്മതം മാത്രം മൂളിയാല്‍ മതി."
അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ നില്‍ക്കാണെന്നു തോന്നി.
ഒരു നിമിഷം ഞാന്‍ തളര്‍ന്നു പോയെങ്കിലും ...അടുത്ത നിമിഷം അച്ഛന്റെയും അമ്മയുടെയും മുഖം  കണ്ണില്‍ വന്നു.
ഞാന്‍ അവന്റെ കൈ തട്ടിമാറ്റികൊണ്ട് മുന്നില്‍ കണ്ട ബസില്‍ ഓടി കേറി.
മഴ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. ബസ്‌ വളവു തിരിയുമ്പോള്‍ അറിയാതെ അവനെ നോക്കിപോയി.
മഴയില്‍ ഉരുകാന്‍ നില്‍ക്കുന്ന ശില പോലെ അവന്‍ അവിടെ തന്നെ നില്‍ക്കുന്നതു കാണാമായിരുന്നു. ഉള്ളില്‍ അപ്പോള്‍ അതിലും ശക്തമായ ഒരു പെരുമഴ പെയ്യാന്‍ ആരംഭിച്ചിരുന്നു.
മഴയും കൊണ്ട് കയറി വരുന്ന എന്നെ കണ്ടപ്പോള്‍ അമ്മ പതിവ് പോലെ ശകാരം തുടങ്ങി .
"പോത്ത് പോലെ വളര്‍ന്നു...ഈ മഴയും നനഞ്ഞു ഇങനെ നടക്കാന്‍ നാണം ഇല്ലേ മാളു നിനക്ക്?"
മഴയില്‍ വീണു പരന്ന കണ്ണീര്‍ അമ്മ കാണാത്തത് ഭാഗ്യം എന്ന് കരുതി ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി.
ചുരി പോലും മാറ്റാതെ വെറും നിലത്തു മുഖം ചേര്‍ത്ത് കിടന്നു.അപ്പോള്‍ പെയ്ത മഴയില്‍,  നനഞ്ഞ റോസിന്റെ ദേഹമാണ് ആ നിലം എന്ന് തോന്നിപോയി. മുഖം അമര്‍ത്തി വെച്ച് എന്നോട് ക്ഷമിക് റോസ് എന്ന് പിറുപിറുത്തു.
എത്ര തടഞ്ഞിട്ടും കണ്ണീര്‍ നിര്‍ത്തുവാന്‍ ആവുനില്ല. എന്ത് ചെയണം എന്നറിയാതെ അങിനെ കിടന്നു.അമ്മ വന്നു ഉച്ചയൂണിനു വിളിച്ചിട്ടും "വേണ്ടാ " എന്ന് മാത്രം പറഞ്ഞു  വാതിലടച്ചു കിടന്നു.

പെട്ടെന്നാണ് ഓര്‍ത്തത് റോസ് ഇത് വരെ വിളിച്ചില്ല എന്ന്. ഇല്ലെങ്കില്‍ ഒരു സണ്‍‌ഡേ അവന്‍ പതിനായിരം മിസ്‌കാള്‍ അടിക്കുന്നതാണ്. എടുത്താല്‍ ഉടനെ പറയും "ഡാമ്മെന്‍ മിസ്സ്‌  യു ഡാ " എന്ന് . ആ മിസ്‌ കോളുകള്‍ക്ക് ഒരു വല്ലാത്ത സുഖം തന്നെയാണ്. ഇന്നു അവന്‍ ഒന്ന് വിളിച്ചു എന്തെങ്കിലും ഇതുവരെ പറഞ്ഞില്ല ? മനസ്സില്‍ ചെറിയ ഒരു ഭീതി. ഫോണെടുത്തു ഉടനെ അവനെ വിളിച്ചു. കാള്‍ കണക്ട് ആവുനില്ല.

പലവട്ടം ട്രൈ ചെയ്തിട്ടും ഫോണ്‍ കിട്ടുനില്ല. തിരിച്ചു കോളേജില്‍ പോയാലോ എന്ന് വിചാരപെട്ടു താഴെ ഇറങ്ങി ചെന്നപോള്‍ അമ്മയും അച്ഛനും കൂടി ഏതോ സീരിയല്‍ കാണുന്നു.നേരം അപ്പോള്‍ സന്ധ്യ ആയിരിക്കുന്നു...
"മാളു ഫ്ളാസ്ക്കില്‍ ചായ ഇരിപ്പുണ്ട് എടുത്തു കുടിക്കു."
 അമ്മക്ക് ഞാന്‍ ഭക്ഷണം കഴിക്കാത്തതിന്റെ അവലാതിയാണ് എപ്പോളും. ഇനി അതെടുത്തു കുടിച്ചിലെങ്കില്‍ ഉച്ചക്ക് ഊണ് കഴിക്കാത്തതും അച്ഛനോട് പറയും. അമ്മയുടെ  മുന്നില്‍ നിന്നും രക്ഷപെടുന്ന അത്ര എളുപ്പമല്ല അച്ഛന്റെ മുന്നില്‍ നിന്നും രക്ഷപെടല്‍. അതുകൊണ്ട് ഡൈനിങ്ങ്‌ ടേബിളില്‍ ഇരുന്ന ചായ എടുത്തു കുടിച്ചു ഒന്നും മിണ്ടാതെ കോണിപടികള്‍ കയറി.

"തലവേദന ഇനിയും മാറിയില്ലേ മാളു "പിന്നില്‍ നിന്നും അമ്മയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു.

കിടപ്പ് മുറിയോട് ചേര്‍ന്ന വരാന്തയിലെ ഊഞ്ഞാലില്‍ ഇരുന്നു വെറുതെ ആകാശത്തേക്ക് നോക്കി ..മഴമാറിയിട്ടും നിലാവുദിച്ചിടില്ല . മുന്നില്‍ ഒരു കറുത്ത തിരശ്ശീല ഇട്ടപോലെ ...എല്ലാ സന്തോഷങ്ങള്‍ക്കും മുകളിലാണോ ഈ തിരശ്ശീല വീണു കിടകകുന്നതെന്നു മനസ്സ് വല്ലാതെ ആശങ്കപെടുന്നു.

മഴ വീണ്ടും ഇലകളില്‍ താളമിട്ടു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മുന്നിലെ തെരുവിളക്കിന്റെ വെളിച്ചത്തില്‍ മഴ നൂലുകള്‍ സ്വരണനിറമുള്ള വീണ കമ്പികളാവുന്നു.  പാടാന്‍ ഗന്ധര്‍വ വിരല്‍തേടുന്ന ഏതോ അപൂര്‍വ സംഗീതം പോലെ മഴ മൃദംഗതാളം മുറുക്കുന്നു.

ഒരു അരമണിക്കൂര്‍ ഞാന്‍ ഒന്ന് മൊബൈല്‍ ഓഫ്‌ ആക്കി വെച്ചാല്‍ ആകെ വയലന്റ് ആവുന്ന റോസ്  ഇന്ന് ഒരു മിസ്സ്‌കാള്‍ കൂടി തരാതെ നിശബ്ധനായിരിക്കുന്നത് മനസ്സ് നൊന്തിട്ടാവും. പക്ഷെ അവന്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് അവന്റെ ഇഷ്ടങ്ങള്‍ നടപ്പാക്കുന്നത് . എന്നും അവന്‍ അങിനെ ആയിരുന്നു.

ഒരിക്കല്‍ മടിപിടിച്ചു കോളേജില്‍ പോവാതിരുന്ന നാള്‍ അവന്‍ ഫോണ്‍ ചെയ്തു "നിന്നെ കാണണം" എന്ന് വിളിച്ചു പറഞ്ഞതും ഞാന്‍ ഫോണ്‍ ഓഫാക്കി വെച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു. കാര്‍പോര്‍ചിലേക്ക് ഇരച്ചു നിന്ന ബൈക്ക് ന്റെ ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോള്‍ റോസ് മുന്നില്‍ .

ഉമ്മറത്തേക്ക് വന്ന അമ്മയോട് അവന്‍ കുറെ ബുക്സ് എടുത്തു കാണിച്ചു ..ബുക്ക്സ് ന്റെ സേല്‍സ് റെപ്രസെന്ടിടിവ് ആണെന്ന് പറഞ്ഞു  ..അമ്മ "ഒന്നും വേണ്ടെന്നു പരഞ്ഞപ്പോള്‍ " ...എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച് ഒന്നും മിണ്ടാതെ ബൈക്ക് സ്റാര്‍ട്ട്  ചെയ്തു പോവുകയും ചെയ്തു.അതിനു ശേഷം ഞാനും അത്തരത്തില്‍ അവനെ പ്രകോപിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല. വെളുപ്പിന് കിളികളുടെ കലപില ഒച്ച കേട്ടാണ് കണ്ണ് തുറന്നത് വേഗം എഴുനേറ്റു കുളിച്ചു റെഡി ആയി. സമയം എങ്ങിനെയെങ്കിലും 7 മണിയാകാന്‍ കാത്തു നിന്നു. കയ്യില്‍ കിട്ടിയ ബുക്ക്സ് എടുത്തു മുറ്റത്തേക്ക് ഇറങ്ങുബോള്‍ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളു . റോസിനെ കാണാന്‍ കഴിയണേ എന്ന്. ബസിലിരുന്നും അവന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേ ഇരുന്നു.കവേരേജ് എരിയ അല്ലന്നുള്ള മെസ്സേജ് നിരന്തരം കേട്ടുകൊണ്ടേ ഇരുന്നു.
ബസ് സ്റൊപ്പിലോ ,കോളേജിലോ ..റോഷന്‍ ഉണ്ടായിരുന്നില്ല.അവന്റെ അടുത്ത സുഹൃത്തുക്കളോട് അനേഷിച്ചപ്പോള്‍ അവര്‍ക്കും വിവരമൊന്നും ഇല്ല. ഒടുവില്‍ ആണ് ഓര്‍ത്തത് ലാബ് അറ്റെണ്ടെര്‍ ശിവരാമന്‍ നായര്‍ രോഷിന്റെ അയല്‍വാസിയാണ് അയാളോട് ചോദിച്ചാല്‍ അവനെ പറ്റി അറിയാന്‍  കഴിയുമെ ന്ന് . മിക്കവാറും അവര്‍ രണ്ടു പേരും ഒരേ ബസ്സിലാണ് വരാറുള്ളത് . ഞാന്‍ ചെന്ന് വിവരം തിരക്കിയപോള്‍ അയാള്‍ കുറച്ചു ഇല്ലാത്ത ധൃതി അഭിനയിക്കുനതായി എനിക്ക് തോന്നി.
"റോസ് ഹോസ്പിറ്റലില്‍ ആണ് "എന്ന് മാത്രം ഒരു വിധം പറഞ്ഞു അയാള്‍ നടന്നകന്നു പോയി .
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാനും നിന്നുപോയി. പിന്നെ തിരുമാനിച്ചു ..വരുന്നത് വരട്ടെ..റോസിനെ പറിച്ചെറിഞ്ഞു ജീവിക്കാന്‍ എനിക്കൊരിക്കലും ആവുകില്ല. അവനോടു  സര്‍ണ്ടെര്‍  ആവുക തന്നെയേ നിവൃത്തി ഉള്ളു എന്ന്. അവനു ഇത് സ്ഥിരം പതിവാണ് ഞാന്‍ ഒന്ന് മിണ്ടാതിരുന്നാല്‍ ..ഒന്ന് സുഖമില്ലാതെ വീട്ടില്‍ ഇരുന്നാല്‍ ..അടുത്ത നാള്‍ അവനും പനി പിടിച്ചു ഹോസ്പിറ്റലില്‍ ആവും. നിസ്സാരം ഒരു പനി വരുമ്പോഴേക്കും നീ എന്തിനാ റോസ് ഇങനെ ഹോസ്പിറ്റലില്‍ പോയി കിടകകുന്നതെന്നു ഞാന്‍ കളിയാക്കാറും ഉണ്ട് . ഇന്നും അത് തന്നെയാവും സ്ഥിതി. എന്തായാലും അവനെ പോയി കാണുക തന്നെ.

ഒരു ഓട്ടോറിക്ഷ പിടിച്ചു അവന്റെ വീടിനു മുന്നില്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. കുറെ നേരം ബെല്ലടിച്ചപോള്‍ ഒരു വീട്ടുവേലക്കാരി വന്നു കതകു തുറന്നു. അവര്‍ തന്ന ഹോസ്പിടല്‍ അഡ്രെസ്സ് വെച്ച് അതെ ഓട്ടോയില്‍ തന്നെ ഹോസ്പിറലിലേക്ക് പോയി.
റിസപഷനില്‍ അവന്റെ പേര് പറഞ്ഞപ്പോള്‍ ICU യില്‍ ആണെന്ന് പറഞ്ഞു.
" എന്താ ? "എന്നുള്ള എന്റെ ചോദ്യത്തിന്
"നിങ്ങള്‍ അനേഷിച്ചു വന്നത് ഹാര്‍ട്ട്‌ പേഷ്യന്റ് റോഷന്‍ മേനോന്‍ അല്ലെ "എന്നായിരുന്നു മറുചോദ്യം .
എന്റെ ഉള്ളില്‍ ഒരു ഇടി വെട്ടി.
ICU മുന്നില്‍ ഇരുന്ന ഒരാളോട് ഇടര്‍ച്ചയോടെ തിരക്കി .."റോഷന്‍ ..." അയാള്‍ തലകുലുക്കി .
"എനിക്കവനെ കാണണം . അപ്പോഴേക്കും എന്റെ മിഴികള്‍ പൊട്ടി ഒഴുകാന്‍ തുടങ്ങി ഇരുന്നു.
മുന്നിലിരുന്ന ആള്‍ എഴുനേറ്റു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
"മാളുട്ടി അല്ലെ? അവന്‍ പറയാറുണ്ട് ..ഞാന്‍ അവന്റെ അച്ഛനാണ് ."
എനിക്ക് സങ്കടം അടക്കാന്‍ ആയില്ല.
 "അച്ഛാ എനിക്ക് അവനെ കാണണം."
ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ റോസിന്റെ അച്ഛന്റെ  കൈ പിടിച്ചു .
"ആരെയും അകത്തേക്ക് കടത്തി വിടില്ല മാളുട്ടി . ഇവിടെ ഇരിക്കു. "
റോസിന്റെ അച്ഛന്‍ എന്നെ പിടിച്ചിരുത്താന്‍ നോക്കി.
എനിക്ക് തന്നെ നിയന്ത്രിക്കാന്‍ ആവാത്ത വിധം ഞാന്‍ പൊട്ടികരയുകയായിരുന്നു .
"പേടിക്കാനില്ല മാളുട്ടി അവന്‍ കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ശരിയാകും. ഇപ്പോള്‍ ഓക്സിജന്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതവന് അടിക്കടി ഉണ്ടാവുന്നതാണ്."
എനികെന്റെ കൈ കാലുകള്‍ വിറക്കുന്നതും തല കറങ്ങുന്നതും ..അറിയാനുണ്ടായിരുന്നു.

കണ്ണ് തുറന്നു നോക്കുമ്പോള്‍ അരികില്‍ ആവലാതിയോടെ അച്ഛന്റെയും അമ്മയുടെയും മുഖം ആണ്.
ചുണ്ടില്‍ ആദ്യം വന്ന പേര് "റോസ് ,,,എന്നാണ് "
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മെല്ലെ എന്റെ നെറ്റിയില്‍ തലോടി. അച്ഛന്‍ വന്നു എന്റെ കൈ പിടിച്ചു.
"മാളുട്ടി ...കുറച്ചു നേരം കൂടി ഉറങ്ങിക്കോളു . " അച്ഛന്റെ സ്വരത്തിലെ മരവിപ്പ് ഒരു ഭീതി ആയി എന്റെ കണ്ണില്‍ കത്തി .
"അച്ഛാ ..എന്റെ റോസിനെന്തെങ്കിലും ..?" മുഴുവനാക്കാന്‍ വയ്യാതെ ഞാന്‍ കിതച്ചു.
"ഹി ഈസ്‌ നോ മോര്‍ " കാതില്‍ ആ ശബ്ദം പെരുംപറയായി .
ബോധാപബോധങ്ങളിലൂടെ എത്രനാള്‍ കടന്നു പോയി എന്നറിയില്ല.

ഇന്ന് ഞാന്‍ ഇവിടെ തനിച്ചാണ് !...മഴ പെയ്യുന്ന എല്ലാരാത്രികളിലും കൊതിക്കുന്നു , മഴ നൂലുകളിലൂടെ പിടിച്ചു കയറി മഴവില്ലുകളാല്‍ തീര്‍ത്ത മഴകൊട്ടാരത്തില്‍ എത്താന്‍ ...ഞാന്‍ മാത്രം മഴയായ് പെയ്തു ...ഒരു പുഴയാവാന്‍ .  എന്റെ റോസ് .. ,
അന്ന് അവന്‍ നിലാവായ് വരാതെ ഇരിക്കില്ല .  എന്റെ ഓരോ അണുവിലും അവന്‍  സ്നേഹത്തിന്റെ നിലാകുളിര്‍ നിറച്ചു എന്നെ പ്രണയത്തിന്റെ പാല്‍ കടലാക്കും ...  അന്ന് വരാതിരിക്കാന്‍ അവനൊരിക്കലും ആവുകില്ല.
 ഈ മഴയെത്ര മറച്ചാലും ...ആ പിന്‍നിലാവ് ഉദിക്കും. ആ പുഴയും ...നിലാവും എല്ലാ ജന്മാന്തരങ്ങളിലും പ്രണയിക്കുക തന്നെ ചെയ്യും. എന്നെയും റോസിനെയും പോലെ.
1----------------------------------------------------------------------------------------((@))---------------------------------------------------------------------------------------------------1

6/21/2011

നൊമ്പരപൂക്കള്‍ .



വല്ലാതെ  ഭയപെടുന്നു  ഞാന്‍   ഇരുട്ടിനെ
ഇല്ല ഒരു മിന്നാമിനുങ്ങിന്‍ നുറുങ്ങു വെട്ടംപോലും .
ഉള്ളില്‍ പുകയുന്ന മൂകത മാത്രം .
ഉള്ള വെളിച്ചത്തെ ഊതികെടുത്തും
ഉള്ളളിവില്ലാത്ത ലോകം ചുറ്റിനും .

ഒന്നു കടം തരുമോ താരകേ ....
ഒന്നു കൊളുത്തട്ടെ  നിലവിളക്കിന്‍ തിരി .
സന്ധ്യാ  വന്ദനത്തിനല്ലിത് .
ആരെയും എതിരേലപതിനുമല്ല.
നിന്നു കോമരം തുള്ളും ഇരുട്ടിന്‍ -
ഭൂതഗണങ്ങളെ പേടിയാണെനിക്കിന്നു
കാട്ടികൊടുക്കുവാനില്ലൊരു കൈത്തിരി
കണ്ണില്‍ പുകയും കരിമ്പടകെട്ടുമായ്
ഒറ്റക്കിരിക്കും അവള്‍ക്കായ്‌ എനിക്കിനി..

ഇന്നേതോ ഓര്‍മയില്‍ മന്ത്രത്തിന്‍ -
ഇരടി തപ്പിതിരഞ്ഞു ചൊല്ല്മ്പോഴും ,
ഇല്ല മനസ്സില്‍ തുള്ളി വെളിച്ചവും
ഉള്ളിലെ കണ്ണും കെട്ടുപോവുന്നിതോ ?
ഇരവിതെങ്ങിനെ സുദീര്‍ഘമായ് തുടരുന്നു
ഇതേതു സമുദ്രഗര്‍ത്തമോ  ..വിടപിയോ ?
കുളിരും നിശബ്ദഗാഡാന്ധകാരത്തിലിന്നു -
കാറ്റില...ശ്വാസ നിശ്വാസവുമില്ല .
നനഞ്ഞു തകരുമേതോ മൊഴിയറ്റനൊമ്പരം ,
തൊട്ടു വിളിക്കാന്‍ ഇരുളില്‍ തേടുന്നു.
ശൂന്യം ..ശൂന്യമാം അനന്തതയില്‍
താനേ അലിയുന്നോ ജന്മങ്ങളെല്ലാം !
ഏതോ ഇരുട്ടില്‍ ലയിച്ചു പോയോ
ഇലപൊഴിയും പോലെ നിന്‍ പ്രാണനും .
ദൂരെ പോവുന്നതെന്തുനീ ചൊല്ലാതെ
ഉറക്കത്തില്‍ കൂടി നിന്റെ പേര്‍ ചൊല്ലി
ഉറക്കെ കരയുമവളെ  തിരിഞ്ഞൊന്നു നോക്കാതെ.

6/20/2011

കണ്ണുപൂട്ടുക നിങ്ങള്‍ .

ജനിച്ചോ നീ ഇന്ന് ച്ചുടലകളത്തില്‍
നേര്‍ത്ത പൂമ്പട്ടില്‍ നിന്നെ പൊതിയുവാന്‍
ഇല്ല അമ്മതന്‍ പ്രജ്ഞയും ചാരെ .
ഇല്ല നനക്കാന്‍ മുലപാലും നിന്‍ ചുണ്ടില്‍ 
 ഇറ്റും നിലാവായ് ഒളിപ്പതിനായ് .
ജീവിക്കും മുന്നേ കൊന്നൊടുക്കി നിന്നെ
ജീവനതൃക്ഷണ പടയാളികൂട്ടങ്ങള്‍ .
എത്ര വട്ടം നിനക്കു പകരമായ് 
കൈനീടി ചെന്നുഞാന്‍ മൃത്യുവായില്‍ .
കൊന്നു തിന്നിടട്ടെ എന്നെ പകരമായ് 
അരുതായ്ക മാത്രം ചെയ്തുശീലിച്ചോളല്ലോ ഞാന്‍ 
കൈതവതിനായ് എന്നും കുതുകം പൂണ്ടു 
കൊന്നു ഞാന്‍ ..വെട്ടി പിടിച്ചു ഞാന്‍ 
ചുടുരക്തത്തില്‍ മദിച്ചു തകര്‍ത്തു.
ചോര വീണോരെന്‍ കയ്യൊപിനാല്‍ ഞാന്‍ 
നല്ല നടപ്പിന്റെ ശിലാഗോപുരങ്ങളില്‍ .
വീണ്ടും ഇന്നെന്റെ പൈതൃകം കോറിയിട്ടു.
കുട്ടിയായിരുന്ന അന്ന് ഏറെ കൊതിയായ് 
നിന്റെ ചലനം ..നിന്റെ ചിരി 
പിന്നെ നിന്റെ ചെയ്തികളിലെ 
ശുഭ്ര വെന്‍മകള്‍ ..
ഇന്നത്‌ എന്റെ അസ്ഥിയില്‍ 
ഇറ്റുവീണ ലാവാകണങ്ങളായ്
ചേര്‍ത്ത് തന്നതോ മാനവധര്‍മം .
എന്തിനു കള്ളകണ്ണീര്‍ പൊഴിക്കുന്നു നിങ്ങള്‍ ?
വേദനിക്കാന്‍ അവകാശമിന്നു 
‌ വിട്ടുതരിക എനിക്കുമാത്രമായ്.
ഉണ്ണാതുറങ്ങാതെ ..നെഞ്ചില്‍ അഗ്നിയും പേറി 
രാപകലെരിക്കും ഞാന്‍ നിനക്കു ചിത പൂട്ടാന്‍ .
ജീവന്റെ നെരിപോടില്‍ കത്തിയെരിയട്ടെ 
എന്നുമെന്‍ ജീവന്റെ ബാക്കിപത്രമായിത് .

തൃപ്തി യാകുവാന്‍ വേണം പിതൃക്കള്‍ക്ക്
നിന്റെ ചോരകൂടി തര്‍പ്പ ണമായി.
ചോരവീണ ഏതോ കാട്ടില്‍
വംശ മഹിമ കാട്ടി വീണ്ടും ഇതാ
 ഹാ ! നിന്നെ കൊല്ലുന്നു നിഷ്കളതേ..
കണ്ണ് പൂട്ടുക നരകമേ നീയും.

6/15/2011

അഭയം .


ശലഭചിറകുകള്‍ വെട്ടിപിടിച്ച 
നിറങ്ങള്‍ തന്‍ തണലില്‍ ഞാന്‍ ..
താവളം തേടി അലയുകയാണ് .

നിന്റെ നിറം നീല ആയിരുന്നു അന്ന് 
നീല നിറത്തില്‍ ആകാശം 
മുന്നേ അഭയം തേടിയെത്തിയിരുന്നു .
കൈതോടും , പുഴയും , കടലും സമുദ്രവും 
നീലകുറുഞ്ഞിപൂക്കളും,നിലാവും ..
പിന്നെ നിന്റെ നീലകണ്ണുകളും 
അഭയം ആരാഞ്ഞു വന്നപ്പോള്‍ 
എന്റെ നീലഞരമ്പിനു 
അഭയം തേടുന്നതെങ്ങിനെ?

നിന്റെ നിറം പച്ചയായപ്പോള്‍ 
കാടും , മലയും , താഴ്വാരങ്ങളും , നെല്‍പാടവും 
തത്തയും തവളയും , പച്ചളി പാമ്പും 
പച്ചയാഥാര്‍ത്തങ്ങളും ഓട്ടിന്‍പുറത്തെ 
വഴുത്ത പച്ചപ്പും ..അമ്പലകുളവും 
പിന്നെ നിന്റെ കയ്യിലെ പച്ചകുത്തിയ അടയാളവും 
അഭയം ആരാഞ്ഞു വന്നപ്പോള്‍ 
എന്റെ ഹരിതാഭ സ്വപ്നങ്ങള്‍ക്ക്
അഭയം തേടുവതെങ്ങിനെ ?

നിന്റെ നിറം മഞ്ഞയായപോള്‍ 
സൂര്യകാന്തിയും ,മഞ്ഞമന്ദാരവും മുക്കുറ്റിയും
വെയിലും, വെന്ത ഇലകളും 
മഴക്കാറുള്ള സന്ധ്യയും,തേനും 
പിന്നെ നിന്റെ സുവര്‍ണശോഭയുള്ള 
മുഖവും അഭയം ആരാഞ്ഞു വന്നപ്പോള്‍ 
എന്റെ മഞ്ഞകൈപത്തിക്ക്അഭയം
എങ്ങിനെ തേടുവാന്‍ ?

നിന്റെ വര്‍ണ്ണം ചുവപ്പായപ്പോള്‍
വിപ്ളവവും, ഉദയാസ്തയമങ്ങളും
ചെങ്കല്ലും ..അപകട വെളിച്ചവും 
ചുവപ്പ് റോസും , മുരുക്കുംപൂവും അശോകപൂവും 
പിന്നെ നിന്റെ ചെഞ്ചുണ്ടുകളും
അഭയം തേടി വരുമ്പോള്‍ 
ഞാന്‍ എന്റെ ഹൃദയം കൂടി 
ഒളിച്ചു വെക്കുന്നതെവിടെ ?

എനിക്ക് ഒളിച്ചിരിക്കാന്‍ 
ഒരു നീലാകാശം- 
ഒരു കാടോ ,താഴ്വരയോ ;
ഒരു വെയില്‍ തുണ്ടോ -
ഒരു  ശലഭ തണലോ  -
ഒരു തുടം ചോരയെങ്കിലും തരൂ.
@@@@@@@@@@@@@@@@














.

 

6/12/2011

മുരളീനാദം!


ഒരു വിളികേട്ടുണര്‍ന്നു പോന്നോടകുഴലിന്‍ -
കരളിലെ അനുരാഗ യമുനാതടതീരെ!
ഇരുളിലെ താരകമായ്‌ കാണ്മു നിന്‍ കണ്ണിണകള്‍
കരുണതന്‍ നിറദീപമായ് മാറുകില്ലേ?

അപരാധ സഹസ്രങ്ങള്‍ കണ്ണീരാല്‍ ഉരുവിട്ട്
അവിടുത്തെ ത്രികാല്‍ക്കല്‍ അര്പിച്ചാല്‍
അടിയനും മോക്ഷം തരുകയില്ലേ ?
അലിവിലിന്റെ നാരായണനല്ലേ നീ!.

ഒരു തുളസി കതിര്പോലും ജപിച്ചിടാന്‍ ഇല്ലാത്ത  
ഇരുളിന്‍ മരുഭൂമിയിലല്ലോ  ഞാന്‍ കണ്ണാ ...!
ഉയരുന്നിതാ ജന്മം കാര്‍മേഘമായ് ....
കനിവിന്റെ തീര്‍ഥ മഴ  പൊഴിയുകില്ലേ ദേവാ !



കവിത.

കണ്ണില്‍ നീ ഒളിക്കുന്നോ
കനവില്‍ നിറയുന്നോ
കവിതേ നീ ...!!
കരള്‍ തുടിച്ചു കണ്‍നിറയുംപോഴും,
കണ്ണീര്‍ ഒഴുക്കാതെ
കണ്പീലിയില്‍ തടഞ്ഞിടുന്നു നിന്നെ
കളഞ്ഞു പോവാതെ സൂക്ഷിച്ചിടാന്‍.

കളിയായ്‌ ഇന്നലെ മുന്നില്‍
ചാറ്റല്‍ മഴപോല്‍ വന്നവള്‍ നീ .
നെറുകില്‍ തലോടി ഇറങ്ങി
നിറ നിലാവായ് മനസ്സില്‍ നിറഞ്ഞു.
മധുരം നീ തന്ന ചിരിയും
മറയെ നീ തരും ചിന്തയും ,
മറക്കാന്‍ ആവില്ല ഒരുനാളിലും .

മഴവില്‍ അഴക്‌ വിടര്‍ത്തി
മയിലായ് ആടി വന്നെന്‍
കണ്ണില്‍ ഒളിച്ചു നീ ഇന്ന് .
മറയല്ലേ നീ എന്റെ പൊന്‍കിനാവേ..
മരണം വിളിക്കുന്ന നാള്‍ വരെയും.

6/08/2011

ദീപാവലി .

  1. ഏഴുതിരിയിട്ടു നിലവിളക്കിലിന്നു
    എഴുനൂറു ദിവാസ്വപ്നങ്ങള്‍ പൂക്കാന്‍ ..
    സൂര്യനല്ല ..ചന്ദ്രനല്ല ...താരകളും അല്ല;
    തിരികൊളുത്താന്‍ എത്തുന്നത് നിന്‍ മുഖം.

    ഇന്ന് വിരിയും പ്രഭാതത്തിനെന്തു ചന്തം
    നിന്റെ കണ്ണിന്നിമകളില്‍ നിന്നടര്‍ന്നു വീണ
    പ്രകാശ ദീപമോ ഇതും .......
    പ്രിയനേ ..മഴവില്ല് പൊട്ടിയ വിസ്മയമോ?!
    .
    ഒരുനിദ്രയിളിന്നലെവന്നെന്‍ ,
    ആതിരയും ആര്‍ദ്രതയും ഒന്നായലിയിച്ചു..
    പ്രണവമായ് നീ നിറച്ചെന്‍ക്കണ്‍മയക്കത്തില്‍ .
    ജീവനിലിനിന്‍ പ്രണയസ്മൃതികള്‍ മാത്രം ബാക്കി.

    ആരെ കണികാണുവാനായ് -
    കണ്‍ മിഴിചിന്നു നോക്കി ചുറ്റിലും,
    ആരെ പുണരുവാന്‍ കൊതിച്ചതെന്‍ മനം
    പ്രിയനേ ..നീ ഉണരാത്ത സങ്കല്പമില്ലെന്നോ !.

    നിന്റെ കയ്യില്‍ ചേര്‍ത്ത് വെച്ചുലാളിച്ച
    എന്റെ കൈവിരലുകള്‍ വിരഹിയാവുന്നതെന്തേ.
    നിന്‍ മൃദുസ്പര്‍ശ ലഹരിയില്‍ ഉണരാന്‍
    ഉഷമലരി മൊട്ടുകളാവുന്നവ വീണ്ടും.

    തളയിട്ടു വളയിട്ടു ആകാശ കല്പനകള്‍
    താഴെ തഴുതിട്ട കതകിനകത്തു ഞാനും .
    തളരുന്നോ വീണ്ടും മനം ...തരൂ നിന്‍ കൈപടം-
    തൂവാതെ നിര്‍ത്തിയ കണ്ണീര്‍ തടുക്കാന്‍ .
  2. നീ തൊട്ടാല്‍ പൂക്കുന്ന നീലകടമ്പെന്‍ മെയ്യും.
    നിന്നെ ധ്യാനിക്കും ശ്രീരാഗമെന്‍ മനവും.
    ഉണരൂ നീയെന്‍ സപ്തസ്വരമേ...
    ഉണരൂ നീയിന്നെന്നില്‍ ദീപാവലിയായ്.
    .
    ഒന്നാം തിരി കത്തുമ്പോള്‍...
    എന്റെ ആയസ്സു നിനക്കു നേദിപ്പു ഞാന്‍.
    രണ്ടാം തിരിയില്‍ എന്റെ ആരോഗ്യവും.
    മൂന്നാം തിരിയില്‍ എന്റെ സൌഭാഗ്യങ്ങളൊക്കവേ
    നാലാം തിരി കത്തുമ്പോള്‍ നേദിപ്പൂ മനശാന്തിയും
    അഞ്ചാം തിരിയില്‍ ഞാന്‍ തിരഞ്ഞു വെച്ച വര്‍ണങ്ങള്‍ ഒക്കവേ,
    ആറാം തിരിയില്‍ നേദിപ്പു ഈ ജന്മം കണ്ടുവന്ന കനവുകളും
    ഏഴാം തിരിയില്‍ ....അറിയില്ല ഇനി എന്ത് നിന്‍ നടയില്‍ കൊളുത്തിവെക്കാന്‍
    ശിഷ്ട ജന്മത്തിന്‍ വില്പത്രമിതാ സ്വീകരിച്ചാലും!

6/07/2011

വരുകില്ലയോ!


എവിടെ പറന്നു പോയി നീ കിനാ തുമ്പി ...?
ഒരു നേര്‍ത്ത തൂവലില്‍ എന്‍ ഹൃദയം കവര്‍ന്നു
നിഴലേകുമീ വഴിത്താരയില്‍
അഴല്‍ മൂടി അകലുന്നോ നീ.. ഉയിരേ !

ഒരു വാക്കിന്‍ നോവും,
ഒരു നോക്കിന്‍ നനവും ,
നിധിപോല്‍ തേടി തേടി ഞാനിരിക്കെ ..
എവിടെ പോയി മറഞ്ഞു നീ കനവേ ?

ഒരു രാവില്‍ നീ തന്ന പ്രണയവും
വിരല്‍ നീട്ടിയെന്റെ മണിവീണയില്‍ ..
ഒരു നേര്‍ത്ത നിശ്വാസമായ്...
അറിയാതെ പോകയോ നീ രാഗമേ?

ഇനി നീ വരാ രാവുകള്‍ ....
വിരഹത്തിന്‍ ജടി പാടവേ...
ഒരു മാത്ര തെന്നല്‍ പോല്‍ , അരികില്‍ -
വന്നെന്‍ മുടിയില്‍ തഴുകി പോകുമോ?
അറിയില ഇനി എത്ര ദൂരം
അറിയാത്ത വഴികളില്‍  അലയുവാന്‍ ..
അരികെ വരൂ നീ , മിഴിതേടും
അലിവോലും  മെന്‍ നിലാതുമ്പി.

ഓര്‍ക്കാതെ പറഞ്ഞ വാക്കുകള്‍
ഓര്‍ത്തിന്നു വിതുമ്പുന്നു ഞാനും
ഒരു വാക്കിലും പകരാതെ ..
മറുവാക്കായ്‌ നില്‍പിതു  നിന്‍ പ്രണയവും.

എഴുതാനറിയീല  ഒന്നുമേ ...
എഴുതി തീരില്ലൊരുനാളിലും ,
പറയാന്‍ മടിച്ച അനുരാഗവും
പകരാന്‍ കൊതിച്ച സ്നേഹവും.

പലനാള്‍ പകല്‍ കാത്തു കൊഴിഞ്ഞതും ,
പുലര്‍മഞ്ഞില്‍ പൂത്ത പൂക്കളും...
ഒരു നാള്‍ നീ വരുമെന്നോര്‍ത്ത
കനവിതും വെറുതെയോ....?

കരയാന്‍ ഇനിയില്ല കണ്ണുകള്‍ ...
കനല്‍ പൂക്കളായിന്നു മാറി ..
അരികില്‍ ഒരു കളിവാക്കുമായ് വീണ്ടും ,
വരികില്ലയോ മമ ജീവനേ !

എന്റെ മഞ്ഞമന്ദാരം


കളിവീടിനക്കരെ കാണാകടല്‍ക്കരെ പാതി വിരിഞ്ഞൊരു മഞ്ഞമന്ദാരം
പാതിര ചന്ദ്രിക ഓമനിച്ചോചോമനിച്ചു
പാലൂട്ടിവളര്‍ത്തിയ മന്ദാരം .

ഒരുനാളില്‍ ..ഒരുനാളില്‍ മഞ്ഞമന്ദാരവും
കണ്ണന്റെ വധുവാകുമെന്നൊരു-
കണിയാര്‍ ചെമ്പോത്തും,
ഉച്ചത്തില്‍ ഉച്ചത്തില്‍ ഓതിയെന്ന്.

താമരകണ്ണുള്ള .......
കായാംബൂ നിറമുള്ള.....
പനിനീര്‍ പൂ ചുണ്ടില്‍
കുരുകുത്തി മുല്ല ചിരിയൊളിക്കും
കാമസ്വരൂപന്‍ കണ്ണന്‍
മഞ്ഞമനദാരത്തിന്‍ ഉള്ളമേറി.

പാതിരാ കാറ്റിന്‍ വിരലാല്‍
തഴുകി തഴുകി നിന്‍ പൊന്‍ദളങ്ങള്‍
അഴകോടെ ഒന്നൊന്നായ് -
നീള്‍ മിഴിതുറന്നോ പൂവേ !

പുലരി മുറ്റത്തിന്നു വ്രീളാവതിയായ്‌
വിളറി നില്‍ക്കും നിന്നില്‍...
കാണുവതെന്തിന്തു പൂവേ ,
കണ്ണിന്‍ നനവോ ..
കന്നികിനാവിന്‍പരിരംഭണത്തിന്‍
വിയര്‍പ്പോ...മഞ്ഞു തുള്ളിയ്യോ?

ഇളം വെയില്‍ ഏതോ സ്മൃതിതന്‍
മഞ്ഞ പട്ടാടയായ് അഴിയുമ്പോള്‍
ഓര്‍ക്കാതെ നിന്‍ ചുണ്ടിലും
ഒരോമന പാട്ടാവുന്നോ കണ്ണനവന്‍! .

കാറ്റിതു മൂളും മുളം തണ്ടിലും ..
കേള്‍പ്പതു നീ വേണു നാദമോ
കാതരയാം നിന്‍ ഹൃത്തുടുപ്പോ
കരളില്‍ പൊഴിയും തേന്‍ നിസ്വനമോ ?

തമ്മില്‍ തമ്മില്‍ നുള്ളി ചിരിപ്പതെന്തിനു നീ
നധ്യാര്‍വട്ട പൂവേ ....?
നാണിച്ചു മന്ദാരം, തലകുനിക്കവേ നീയും-
കാമുകന്‍ കാറ്റിനെ ഉമ്മ വെച്ചോ ?

തൃപ്ദങ്ങളില്‍ അര്‍പ്പിക്കും വേളയില്‍
കാത്തിരിപ്പതെന്തിനോ നീ...
കൈകളില്‍ കോരി നെഞ്ചോടടുപ്പിക്കെ
ഉച്ച ശ്രുതിമീട്ടും തംബുരുവാകാനോ !

മാറ്റി വെച്ചൊരു പോന്നോടകുഴല്‍പോല്‍
ചേര്‍ത്താധരങ്ങളില്‍ നുകരുമ്പോള്‍
രതിസുഖസാരേ! പാടുന്നതനിലനും
ലാസ്യ വതിയാവുന്നു നീയും പൂവേ.

കാണണം കണ്ണനെ എനിക്കുമൊന്നു,
കാത്തു വെച്ചൊരെന്‍ തൂവെണ്ണയാകവെ
തൃക്കരങ്ങളില്‍ വെക്കേണമൊന്നെനിക്കും,
എന്റെ വൃന്ദാവനം വീണ്ടും പൂക്കുവാന്‍ .

*************************************************************

വെറുതെ ഒരു പ്രണയം.



ഒന്നു വേഗം നടക്കൂ
ജീവന്റെ വെയില്‍ ആറുന്നതിനു മുമ്പേ,
ഒരിക്കലെങ്കിലും ഈ പ്രണയം-
ഒരു പൂവിലെങ്കിലും കൈമാറണം.

ഒന്നു വേഗം വരൂ,
ഇരുട്ടായാല്‍ താരകള്‍ കാണും-
അടക്കാന്‍ കഴിയാതെ വന്നതൊക്കെയും
അവരില്‍ ആണ് ഞാന്‍ പകര്‍ന്നു വെച്ചത്

ഇനി ഒന്ന് പതുക്കെ മൊഴിയു
ഈ പുഴകേട്ടാല്‍ എല്ലാരോടും പറയും
നീ ഇന്ന് കളിയായി പറഞ്ഞതെല്ലാം
എന്നെ കുറിച്ച് മാത്രമായിരുന്നെന്ന് .

നിന്‍ ഭുജംഗ വല്ലിയാല്‍ എനിക്കൊരു
വള്ളികുടിലും പണിതൊരുക്കൂ..
പാടി തരുക ഒരു മൌന രാഗം ,
പാട്ടിന്റെ പാലാഴി തീര്‍ക്കട്ടെ ഉള്ളവും.

നമുക്കിനി ഈ മഴ നോക്കി ഇരിക്കാം
പെയ്യുന്നതെല്ലാം നമ്മുടെ പ്രണയം ..
മഴയുടെ തിമര്‍പ്പും കുളിരും..
താമരനൂലില്‍ കോര്‍ത്ത്‌ കാത്തുവെക്കാം.

ഒന്നിനും അല്ലാതെ നാം ചേര്‍ത്ത് വെച്ച
ഓരോ കനവിലും കൈവിരല്‍ ഓടിച്ചു
വിറപൂണ്ട അധരത്താല്‍ നീ എഴുതീടുക
വിശ്വപ്രപഞ്ചം തരിച്ചു നില്കും പ്രണയകാവ്യം.

ഇനി ................................................................
ഒന്നിന്നി അണച്ചുപിടിക്കുക നീയെന്നെ
കൊണ്ടുപോകുവാന്‍ മരണം വരികിലും
കൈവിടാതെ കൂട്ട് പോരണം -
ഏഴോ എഴുനൂറു ജനമങ്ങളില്‍ നീ നരന്‍.

ഡ്രാക്കുള!.


vampires Pictures, Images and Photos' />

ഇന്നലെ എന്റെ ഉറക്കത്തിലേക്ക്,
ഇറങ്ങി വന്നവന് -
ബ്രാം സ്റോക്കറരുടെ ഡ്രാക്കുള!.
ഉറങ്ങുന്ന എന്റെ മുന്നിലു -
പ്രണയത്തിന്റെ കറുത്ത ചിറകു വിടര്‍ത്തി
കണ്ണില്‍ തിളങ്ങുന്ന കാമത്തിന്റെ
ചില്ലുകൊട്ടാരത്തിലേക്ക് കൊണ്ടുപോയി

അവന്റെ മാന്ത്രിക വിരലോടവെ
എന്റെ നനുത്ത സ്നേഹത്തിന്റെ
നീരുരവുകളിലാകവേ
തുടിക്കുന്ന മയക്കത്തിന്റെ -
മന്ത്രികരാഗങ്ങള് ഓരോന്നായി
മീട്ടുകയായി .

എന്റെ ഏകാന്ത ജാലകത്തിലാ
അയഥാര്‍ത്ത ഭാസുരി ശ്രവണമായ്
അവന്‍ വന്നു നിറഞ്ഞൊഴുകി .
വൃത്ത ഭംഗി പോയ കവിത പോലെ
ഞാനോ നിര്‍വികാര ശയ്യയിലും .

എന്റെ കൃഷ്ണമണികളെ കറുത്ത
മുന്തിരിയാക്കിയവനന്നു  കടിച്ചരച്ചു .
വിറപൂണ്ട അധരങ്ങളെ
റോസാദളങ്ങളേപോലവന്നു
നഖനങ്ങളാലെ പോറിയിട്ടു .

പുറത്തെടുത്ത എന്റെ നീല ഹൃദയം
കൃഷണമണികള്‍ ഇല്ലാത്ത കണ്ണുകളാലെ
 വേദനയോടെ ഞാനും നോക്കിക്കണ്ടു .
ഞെട്ടിമിടിക്കുമെൻ ഹൃത്താളത്തിലവനെൻ
സ്വനതന്തുക്കള്‍ മിനുസപെടുത്തി -
നൃത്തച്ചുവടുകള്‍ വെച്ചു.

രക്തകുഴലുകളെ വലിച്ചുപിടിച്ചന്നെന്റെ
ഹൃദയ രക്തം ഊറ്റിക്കുടിച്ചു.
എപ്പോഴോ ചിന്തി പോയ ഒരുത്തുള്ളി -
ഒരു തുള്ളി താഴെ വീണു .

അവിടെ കിടന്നതു ..
കാറ്റ് വന്നു കിന്നരിച്ചു കഥ പറഞ്ഞതു ...
പൂമണം നിറച്ചു കവിതയാക്കി.
വീണ്ടും ഒരു നുക്ലിയസ്സിന്റെ സ്പന്ദനം .
അതൊരു കനവായി ...പണ്ട് ബാക്കിആയ
അതെ കനവ് ...വീണ്ടും അതില്‍ വന്നെന്റെ  നരന്‍.

blood drop Pictures, Images and Photos

ഒരു വേനല്‍ കനവ് .

പൊന്‍ മുരളികയില്‍ ഉണരും
മൃദു ഗീതകമേ...
മഴയായ് നീ പെയ്യുന്നു
മരുഭൂവിലെ മണല്‍ പുഴയില്‍ .
ഞാന്‍ കടലായ്..
നീ മുഖം നോക്കും ആകാശം..
ഞാന്‍ ഇളകും മണ്ണായ്
നീ ഉഴുതിറങ്ങും വേരും..
ആഴങ്ങള്‍ നീ തേടുന്നതേതോ
പ്രണയഭൂവിന്റെ ചെരിഞ്ഞ അച്ചുതണ്ടിലോ ?
ഋതുകല്പനകളില്‍ നീ വസന്തം
ഞാന്‍ എല്ലാ പൂവും കൊരുത്ത നിന്‍
കമനോയോടു ഒട്ടിനില്‍ക്കും വനമാല.
Flower Divider Pictures, Images and Photos
കവി മറന്ന കവിതയായ് ഞാനും
മന്ത്രങ്ങള്‍ക്ക് മദ്ധ്യേ ശ്വാസം പിടിക്കുന്നു.
താളം മുറുകുമ്പോള്‍...
ആകാശ ചെരുവിലെക്കെറിയപ്പെട്ടു
നക്ഷത്ര പൊടിയണിഞ്ഞു-
തിരികെ എന്റെ കിടക്കയിലേക്ക് .
താഴോട്ട് കിനാവായ് വീശുക
അവന്റെ മുടിയിഴകള്‍ കാറ്റേ !
ഇടയ്ക്കു വെച്ച് നീ പിന്‍വലിചിടാതെ
സുവര്‍ണആകാശം തേടും എന്‍ കനവിനെ!.
Flower Divider Pictures, Images and Photos
വാക്ക് വക്കു പൊട്ടി വീണ്ടും വീണ്ടും ..
മൊബൈലിലെ റിംഗ് ടോണ്‍ ആവുന്നു.
അസ്വസ്ഥമായ നിന്റെ വിരലുകള്‍ക്കിടയില്‍
അക്കങ്ങള്‍ പിടയുന്നു ...
പൂജ്യത്തിനും ...ഒമ്പതിനും ഇടക്ക്
എവിടെയോ കോര്‍ക്കുന്ന നിന്റെ
സ്വരാനുഭൂതിയുണ്ട് ..............
കേള്‍ക്കാന്‍ കൊതിച്ച നേര്‍ത്ത സ്വരം.
പതിഞ്ഞ ഈണത്തില്‍ എന്നോ മറന്ന ഗാനം.
ഒരു രാഗം ...അതെന്റെ ജീവരാഗമോ ?
ഒരിക്കല്‍ മാത്രം വിളി കേള്‍ക്കു നീ .
ഓര്‍മയായ്‌ എടുത്തു വെക്കാം ഞാനിതും.


വിരഹം.


ഈ രാവിനെന്തു വിരഹം ...
കാത്തിരുന്ന നിന്‍ സ്വരമില്ലാതെ..
വിരലില്ലാ കൈയിലെ വീണപോല്‍ ശ്രുതി-
വിമൂകം ...ഇരുളില്‍ മറയുന്നു.
മനസ്സിലെ ആശ മയൂരമിന്നും .
മഴവില്‍ തേടുന്നോ വീണ്ടും
പാടി നോവുന്നിതോ ചുണ്ടുകള്‍
പാതിരാ കുയിലിനും പാവം.
ഒന്ന് ദൂരെ പോകുകില്‍ പിടക്കുന്നു
നെഞ്ചിലെ കിനാസ്പന്ദം പോലും!
മധുമാസം കൈവിട്ട മലരായ്
മനം, വാടി കൊഴിഞ്ഞേ പോവുന്നു.
നീല ജാലക വാതിലടയവേ...
അലിയുന്നു വീണ്ടുമെന്‍ ആകാശവും .
അറിയാതെ വീണ വെന്‍തൂവലായ്
അലയുന്നതെന്‍ ആശാകിരണവും.
*****************************

തുടര്‍കഥ.


കിനാവിന്‍ നീല പൂപാടത്തില്‍
കുളിരായി പൊതിഞ്ഞു നിന്നൊരു മഞ്ഞു കാലം.
കാണാ തിരയില്‍ പൂവിറുത്തു കാലം -
പനിനീര്‍ പൂവൊന്നു കൈമോശം വന്നുപോയി .

തിരികെ ചോദിച്ചില്ല ഞാനും -
തരാന്‍ ആശിച്ചില്ല നീയും
മുള്‍മുന കൊണ്ട് നീറിയിടും വിരലുകള്‍,
നനച്ചു വീണ്ടും കണ്ണിണകള്‍.

അകന്നുപോം ഋതുസ്പന്ദം പോല്‍ -
വിരഹദ്രമാം പൊഴിയും നിശ്വാസം.
വര്ഷമകലെ മറയുന്നു -
തുലാവര്‍ഷ കണ്ണീര്‍ മഴയായ്.

നെറുകയില്‍ തലോടി ചോദിപ്പൂ കാറ്റും
ആരെ കാത്തിരിപൂ നീ ...
താമര വിരിയിക്കും വെയിലിലും.
ആമ്പല്‍ വിരിയിക്കും നിലാവിലും.

ചോദ്യത്തിനു ഉത്തരമല്ല
ചോദ്യം തന്നെയേ മറുപടിയാവുന്നു
കാണുന്നില്ല ഞാന്‍ ആരെയും
കാണിച്ചു തരിക നീ ആരെന്നു!

തരൂ ഒരു വിഗ്രഹം എനിക്കും .
കൈ വിറച്ചോന്നു തല്ലി തകര്‍ക്കണം
കൂട്ടിലേറ്റണം ശിലയെയും ഒരുനാള്‍-
അറിയണം നീ രാമനോ? രാവണനോ?

നേര്‍ത്ത പട്ടുപോല്‍ ചുളിഞ്ഞു അകത്തളം
കാത്തു വെച്ച പൊന്‍കിനാക്കളും .
നേര്‍ത്ത തീപൊരി പോലും ഇതിലിനി -
തീക്ഷണ ദീപ്തി പൊലിമയായിടും.

വീണ്ടും പ്രപഞ്ചം മൂകമായ്-
കണ്ണില്‍ ഇരുട്ടും ഒളിപ്പിച്ചു
രാത്രി വീണ്ടും വന്നെത്തി .
ദുഖമോ ..പ്രിയ സ്വപനമോ എന്തുമാകട്ടെ -
ചൊല്ലുവാന്‍ നാവില്‍ മന്ത്രമായെന്നും
പല്ലവി നീ മാത്രം നരന്‍.

വിട!


വെറുതെ ഈ വീഥിയില്‍
കൊഴിയും കരിയിലപോല്‍
പിരിയുന്നു പലവഴികളില്‍
സമയ കാറ്റില്‍ നമ്മളും .

ഒരു നിശ്വാസ ഇടവേളകളില്‍
പതിയെ കൈകോര്‍ത്തു മുകരവേ -
കരളിന്‍ അനുരാഗമേഘങ്ങള്‍ -
പെയ്യാന്‍ നിറയുന്നു കണ്ണിലും .

അരുതെന്നത്ര വിലക്കിലും
ചെവിയോരം നിറയുന്ന നിന്‍ സ്വരം
മനതാരില്‍ മലരായ് പോഴിയുമോ
പ്രണയ സര്‍വസ്വമേ !

ഇനിയും ഒഴുകാത്ത പുഴയിലെ -
കളിയോടമോ നമ്മളിരുവരും!?
അറിയാത്ത ദൂരത്തു ഒരുമിക്കാന്‍ -
ജന്മങ്ങള്‍ തേടും കുഞ്ഞോളമോ ?

ഇനി വരും പെരുംവേനലില്‍
ഇടറുന്ന കാല സ്മൃതിവേദിയില്‍...
നീ മാത്രമെന്നിടനെഞ്ചില്‍ പൊരിയും
ജീവനാം ശ്വാസസ്പന്ദനം .

മടിയില്‍ പറന്നു വീണ മയില്‍പീലിപോല്‍
കാണാതാളില്‍ ഒളിപിച്ചു നിന്നെ ഞാന്‍ .
വരു അരികില്‍ മഴവില്‍ കിനാവേ നീ ...
മായല്ല ...അഴലിന്‍ പെരുമഴയില്‍ വീണ്ടുമേ .

പുലര്‍മഞ്ഞിന്‍ നേര്‍ത്ത കുളിരുമായ്
പൊതിയും നിന്‍ മൃദുസ്വാന്ത്വനവും
ഇനിവരില്ലെന്നറിഞ്ഞാലും വീണ്ടും -
വയല്‍ വരമ്പില്‍ പൂത്ത മുക്കുറ്റിപൂ പോല്‍
വെയില്‍ കായാന്‍ കൊതിക്കുന്നതെന്‍ മനം .

ഇനി വേണ്ട ജന്മങ്ങളൊന്നുമേ -
വിരഹത്തിന്‍ മഹാജ്വലനങ്ങളും.
തേങ്ങി കരയുന്നതിവിടെ പൂമണം -
ജന്മാന്തരങ്ങളുടെ മുറ്റത്തും .
തീപിടിച്ച ചിറകുമായ് ചിത്രപതംഗവും
ഇരുളില്‍ വെളിച്ചമാകുന്നതിവിടെ !
നിന്‍ വിരലാല്‍ മൂടി അണക്കുക്ക
നിന്നെ കാത്ത കണ്‍കളും കനവും.
വിടതരിക ഇനി പഞ്ചഭൂതങ്ങളെ
വിടതരിക ജീവിതമേ ...!
വിട ചൊല്ലി പ്രാര്‍ത്ഥിച്ചു നില്‍പ്പു ഞാന്‍ -
നിന്നോടും .

നരപൂജ ! .


Love Pictures, Images and Photos
ജനിക്കാന്‍ നിന്‍ കണ്ണോരം വീടു തരൂ ;
പിച്ചവെച്ചു പിന്തുടരാന്‍ കാലടിപ്പാടു തരൂ ;
കളിക്കാന്‍ നിന്‍ തണലിന്‍ മാന്തോപ്പ് തരൂ;
കുളിക്കാന്‍
നിന്‍ കുറുമ്പിന്‍ കുളം തരൂ ;
ഒരുങ്ങാന്‍ നിന്‍ കണ്‍ക്കണ്ണാടി തരൂ .
കണ്ണെഴുതാന്‍ നിന്‍ കരളിലെ കരുണ തരൂ;
പൊട്ടുതൊടാന്‍ തരൂ ചുംബന സിന്ദൂരം;
മുടിയില്‍ ചൂടാന്‍ നിന്‍ കിനാമുല്ല തരു.
ഉടുക്കാന്‍ ഉന്മാദ പുടവ തരൂ .
ഉടയാന്‍ മോഹക്കുപ്പിവളതരൂ..
ണിയാന്‍ ചിരിമണി അരഞ്ഞാണം തരൂ .
തീരാദാഹംത്തീര്‍ക്കാന്‍ തിങ്കള്‍ത്തളികയില്‍ -
നിന്നനുരാഗനറുമധു തരു ...
കുളിക്കാന്‍ നിന്‍ കുറുമ്പിന്‍ കുളം തരു
ഉണ്ണാന്‍ പൊന്‍ തിങ്കള്‍ തളികയില്‍ -
നിന്‍ അനുരാഗ മധു തരു .
കിടക്കാന്‍ നിന്‍ ചൂടേറും തനു തരൂ ..
പൊതിഞ്ഞുറങ്ങാന്‍ നിന്‍ കരവലയം തരൂ
ഒളിക്കാന്‍ നിന്‍ പരിഭവ കാട് തരൂ ,
മരിക്കാന്‍ നിന്‍ വിരഹവ്യഥ തരൂ നരന്‍ .

തീ തുമ്പികള്‍ !


തുറന്നു വെച്ച ജാലകം കണ്ടു
മോഹിച്ചണഞ്ഞു എന്റെ
വാക്കിന്‍ തീതുമ്പികള്‍..
മോഹിച്ചുപോയെന്നും
വിദൂരത്തു കാണ്‍കെ;
അരികെ നിന്‍ 
തീചിറകുകള്‍ പടര്‍ത്തിയെന്‍മേല്‍ 
കരിയടയാളങ്ങളെന്നു കലമ്പി നീ.


എന്റെ  ചിറകില്‍ 
നിറങ്ങള്‍ വെളിച്ചമായ്-
  നിമിഷ വേഗം കൊണ്ട് 
തുറ്റും പഴുതില്ലാതെ പൊഴിയും 
വിടര്‍ന്ന മുരുക്കിന്‍ പൂക്കളായ് .
മേലെയും താഴെയും 
തുടു തുടുപ്പോടെ 
പൊട്ടിവിരിഞ്ഞു 
രക്ത വര്‍ണ്ണത്തോടവ .
ചുവപ്പിന്‍ ഉത്സവമായിന്നു .

ഇനിയൊരിക്കലും വരേണ്ടെന്നു
ഉമ്മവെച്ചു നീ ശഠിക്കവേ
നിന്റെ കണ്ണില്‍ കണ്ടേയിരുന്നു
എന്റെ തീ  ചിറകിന്റെ 
കെട്ടവെളിച്ചം .
അവക്കടിയിലെ ചാരത്തില്‍
നിന്റെ വെളുത്ത പല്ലുകള്‍കൊണ്ട് ;
എഴുതി ചേര്‍ത്തു നീ  
"ഇനിയും വരണമെന്റെ 
രക്ത ദാഹം തീര്‍പ്പാന്‍ 
കാത്തിരിക്കും ഞാനെന്നു ".
*********************

6/01/2011

കൃഷണ !


ഗോപീ ഹൃദയ വിഹാരീ കണ്ണാ
കായാമ്പൂവുടല്‍ കാണായ് വരണം
കനിവോലും നിന്‍കൃപാനന്ദനം
അടിയനു അഭയമായ്‌ പുലരണേ നിത്യവും .
ധീരസമീരേ രതിസുഖസാരേ പാടും കാറ്റും
മുരളീനാദമായ് മുഴങ്ങണേ എന്നുള്ളില്‍ .
ഇളകും അരമണിയൊച്ചകളെന്നും...
അകതാരില്‍ വേദമന്ത്രങ്ങളാവണേ!
മുരഹര നിന്‍ പാദപദ്മധൂസുരമായാല്‍
പരമം പവിത്രം എന്നുടെ ജന്മവും.
മഞ്ഞപട്ടാടകള്‍ പൊന്‍വെയില്‍ കതിരായ്
പുലരണേ പുണ്യമായ് പുലരികള്‍ തോറും .
പാതയില്‍ ഇരുള്‍ മൂടി വഴിയറിയാതെ ഞാന്‍ ;
പാദം തളരും നേരത്ത് നിന്‍ ചിരി
പൌര്‍ണമി പാലാഴിയായ് തെളിയണേ എന്നെന്നും. ..

ഗോപീ ഹൃദയ വിഹാരീ കണ്ണാ
വരിക നീയെന്‍ ഹൃദയമാം കോവിലില്‍ കൃഷണ!
പൊന്‍തളികയില്‍ നേദിക്കാന്‍
വെണ്ണയില്ലാ കണ്ണാ -
കദളിപഴമോ...കൃഷണതുളസി പോലുമില്ല.
അകതാരില്‍ ഒരു പിടി മോഹങ്ങള്‍
കണ്ണീരില്‍ തിളപ്പിച്ചു നേദിപ്പു ..
പാലമൃതായ്‌ നിനക്കെന്നും ദേവാ ..
കരുണാസാഗര ! ഗുരുവായൂരപ്പാ നിന്റെ ,
കറതീര്‍ന്നഭക്തിയില്‍ ബഹുജന്മ ദുരിതവും
മുരഹരേ തീര്‍ത്തിടൂ.. വണങ്ങുന്നേന്‍ ഞാനും .

>