12/29/2011

കണ്ണുകള്‍ .

http://www.wallpaperhere.com/thumbnails/detail/20110620/1246530008_glaza-3.jpg
കണ്ണുകള്‍
തുറന്നിട്ടു ഞാന്‍ ...

നീ ചോദിക്കുന്നു
ബിംബിക്കുന്നതെങ്ങിനെ

ഇത്ര വലിയോരാകാശവും
ഉത്തരം കിട്ടാത്ത കടംകഥകളും
പെണ്ണെ ...
കണ്‍പീലി അതിരിട്ടനിന്‍

കൊച്ചുക്കണ്ണുകള്‍ക്കുള്ളില്‍ .

നീ നോക്കുമ്പോള്‍ :
കണ്ണുകള്‍ക്കുള്ളില്‍ ;
മോഹതിരവന്നലയടിക്കും -
ആഴകടലാണ് കണ്ടതെന്നും ..
ഇമ ചിമ്മുമ്പോള്‍ ,
സൂര്യദീപ്തി -മറഞ്ഞൊരുമാത്ര
കണ്‍കളില്‍
സ്വപ്നഹംസങ്ങള്‍ ദൂതുമായ്‌
പറന്നരികില്‍ വന്നെന്നും .

ഉമ്മവെക്കാന്‍ നീ കൊതിക്കും

പട്ടുപോല്‍ ഇളംചൂടുള്ള കണ്പോളകള്‍
ഒഴുകാതെ തടഞ്ഞു വെച്ചിരിപ്പൂ
രണ്ടുനീലകടലെന്നും .


കണ്‍പീലികളില്‍ മെല്ലെ തൊട്ടുഴിഞ്ഞു

നീ ചോദിച്ചതോ ..
തുമ്പി ചിറകുള്ള മാലാഖമാരെയെന്തിനു
നിന്റെ കണ്ണിലെ സ്വപനങ്ങള്‍ക്ക്
കാവലിട്ടിരിക്കുന്നു ദൈവമെന്നും .

ഇതൊന്നുമല്ലെന്‍ കാഴ്ചകള്‍ സഖേ
കണൊണന്നടച്ചാല്‍ കാണുന്നു നിന്നെ

ആരെന്നറിയില്ല നീ
ഒരു തീപെട്ടി കൊള്ളിയാല്‍
എന്റെ ആകാശത്തിനു തീവെക്കുന്നു
ഇരുക്കയ്യില്‍ കോരി ഒടുക്കുന്നു
എനിക്കായ് കരുതിയ കടലിനെ .
ഒരു മയില്‍‌പീലി ഇതളാല്‍ തഴുകി
മുറിക്കുന്നു എന്റെ സ്വപ്നങ്ങളെ
ഒരു കോലക്കുഴല്‍ വിളിയില്‍
നിശ്ചലമാക്കുന്നു നീ ഹൃദ്സ്പന്ദനം പോലും .

കണ്ണുതുറന്നിരുളില്‍ നോക്കിയാലോ
ഓര്‍ക്കുന്നതിത് ഞാനും .
ഇരുളിന്റെ കൊട്ടാരക്കെട്ടിലേക്കെങ്ങോ
ഒരു വെന്‍ചെമ്പകമലരിതളായി
മറയും അമ്പിളിപോലവേ ..
നോക്കിയിരിക്കെ നൊടിയില്‍
പറന്നേ മറയുന്നു പ്രപഞ്ച ഗോപുരവാതിലില്‍
ഉള്ളില്‍ പിടച്ച ജീവന്റെ തൂവലും ?

മറഞ്ഞു പറന്നതാ പോകുന്നു
മുത്തശ്സന്‍ തൂവലും
ഒപ്പം പറക്കുന്ന
മുത്തശ്ശി തൂവലും ..
പിന്നെ
നൂറായിരം തൂവല്‍ ..
നിത്യതയുടെ തൂവല്‍ ചിറകുകള്‍
പറന്നു നീളുന്നിതെന്‍
കണ്‍മുന്നിലാകവേ .

എങ്കിലും എപ്പോഴോ
ആരോ വിലക്കുന്നു
അരുത് പൊഴിക്കരുതിവിടെ
നിന്‍ കണ്ണീര്‍മഴകളും
താപ പൊന്‍വെയിലെന്നുംമായ് ..
ഋതുക്കള്‍ നിറം മാറ്റാതെ
കൈവെച്ചു കെടാതെ കാക്കുന്നതാരിത്
നീയല്ല പ്രണയമേ ..
നീയല്ല സ്വന്തമേ ..
നീയുമല്ല മരണമേ ..
കാണാത്ത ദിക്കില്‍ ഇതാരേ നിറയ്ക്കുന്നു
എനിക്കായ് അലിവിന്റെ
കണ്ണിനെ ഈറനാക്കും കരുതലും ?




12/25/2011

നനവുപെയ്തിറങ്ങുമ്പോള്‍ !


ഒരു ചില്ലു ജാലകമപ്പുറം
ഒരു ദീര്‍ഘ നിശ്വാസവുമായ് നീ
മറയ്ക്കുന്നു എന്റെ മഴവില്‍ കാഴ്ചകളെ .
ഇടയില്‍ വിരിഞ്ഞ പുഷ്പതാഴ്വാരങ്ങള്‍
ഈറനണിഞ്ഞു വിറക്കുന്നു .
ഇനിയും തൊട്ടു വിതുമ്പുന്നിതോ
ആകാശമോ , ഹൃദയമോ ?.

അറിവീല അകലത്തില്‍
ഇതേതു വിരല്‍തുമ്പില്‍ പിടഞ്ഞു
തംബുരുവൊന്നില്‍ തകരും രാഗം .

മിന്നിയാശാകിരണമായ് നൊടിയിടെ-
ആര്‍ത്തനാദമായ് വീണു
തകര്‍ന്നു നീ മണ്ണില്‍ ,
ചിലവേള കൂരിരുട്ടായ് തണിര്‍ത്തു കിടക്കും,
ഉള്‍താപം നിറയു
മൊരു അനുരാഗ സൗരഭമായ്
മണ്ണില്‍
നിന്നുയരും മന്ദം നീയും .

ഓര്‍ത്തുപോവിന്നിതാ ഞാനും ;
ചെമ്പരത്തികള്‍ ചുവപ്പിച്ച ,
നാട്ടുവഴിത്തിരുവിലെ കൂട്ടുപാലവും -
കാത്തുനീളുന്നൊരു കണ്ണുമായ് അച്ഛനും .
കാറ്റുനനക്കുമെന്നു ഭയന്നിത്തിരിയെന്നെ,
ചേര്‍ത്തു
നിര്‍ത്തി കുടയും ചെരിച്ചു;
നേരത്തെ പോരാത്തതിന്‍ ശാസന -
ചുണ്ടിലോ ചിരിയില്ലാമൌനമായ് തങ്ങവേ .
കുടപിടിയിലെ ആ കയ്യില്‍
ഒട്ടുബലത്തില്‍ കൈതട്ടി ഞാന്‍ ചിരിക്കവേ ,
വിട്ടു പോകുന്നു അച്ഛന്റെ ചുണ്ടിലും -
കാര്‍കൊണ്ട വാനിലും നിലാവുദിച്ചപോല്‍ ,

അലിവും വാത്സല്യവും ചേര്‍ന്നോരാച്ചിരി .


പൊന്‍മുകുളങ്ങള്‍പോയകാലം നിലാവല മൂടിയ -
ആമ്പല്‍ തടാകം പോലെന്റെ മുന്നില്‍
ആശയോടെ മാടി വിളിക്കുന്നു .
ഓടിയെത്താന്‍ കൊതിച്ചിടുന്നിപ്പോഴും,
ഓര്‍മതന്‍ മുകുളങ്ങള്‍ നുള്ളിയെടുക്കാനായ് ..!

വീട് .

http://media-cdn.tripadvisor.com/media/photo-s/01/17/7f/b2/traditional-kerala-houses.jpg

വിരഹത്തിന്റെ നിറംമങ്ങിയ -
വിലകുറഞ്ഞൊരു കടലാസ്സിലാണ് ,
വീടെന്ന സ്വപനം ആദ്യം കോറിയിട്ടത്‌.
വാത്സല്യത്തിന്റെ ചൂടുവറ്റി
വരണ്ട തുലാമാസരാവില്‍ ,
സീറോ വോള്‍ട്ടില്‍ മുനിഞ്ഞുകത്തിയ
പ്രണയത്തിന്റെ വെളിച്ചം
പ്രതലം തീര്‍ത്തു മലര്‍ന്നുകിടന്നു .
അപകര്‍ഷബോധത്തിന്റെ മുളംക്കൂട്ടില്‍
തപ്പിതാണ് കാടുംപടലും വെട്ടിയ -
കൈപ്പത്തിയില്‍ ആഞ്ഞുകൊത്തിയത് ,
കാലത്തിന്റെ എട്ടടിമൂര്‍ക്കന്‍ .

കയറി ചെല്ലുന്നിടത്ത്
വിശാലമനസ്സിന്റെപൂമുഖം
കിഴക്കോട്ടു മുഖമായരികില്‍
മണിച്ചിത്ര താഴിട്ടു തുറന്ന പൂജാമുറി
താഴംപൂ മണക്കുന്ന അച്ഛമ്മയുടെ
മുണ്ടുപെട്ടി ഇരുന്നിരുന്ന തെക്കേമുറി .
ആട്ടുകട്ടില്‍ ഇട്ടിരുന്ന കിഴക്കേഅറ.
ഇടുങ്ങിയ അടുക്കള ഇടനാഴിക്കരികില്‍
ഇഞ്ചിഞ്ചായി മുകളിലേക്ക് നീളുന്ന
കോണിമുറിയുടെ -
മുല്ലപൂ മണക്കുന്ന ഇടനാഴി .
പുകമണക്കുന്ന ഊണുതളത്തില്‍ ,
ചാരിയിരുന്നുറങ്ങുന്ന ആവണിപലകകള്‍ .
കനല്‍ക്കെട്ടു ആറിക്കിടന്ന അടുക്കള .
ഇനിയും തൂണുകള്‍ നീലിച്ചവിരലാല്‍ .
മേല്‍കൂരയിലേക്ക് വരച്ചിട്ടിരുന്നു ഞാന്‍ .
അവിടെ നിന്നും പറന്നു ആകാശ -
വിദൂരത്തിലെക്കെത്തുക എളുപ്പമായിരുന്നല്ലോ.
http://fc05.deviantart.net/fs71/f/2011/113/8/1/sun_and_cloud_divider_by_sunclouddivider4plz-d3enqso.gif

12/12/2011

പൊടിക്കാറ്റിന്‍ പ്രണയിനി .







ഫ്ലാറ്റിന്റെ ചില്ലുജനവാതിലിലൂടെ ,പുറത്തേക്ക് നോക്കിയപ്പോള്‍ ,ആകെ ഒരു ഓറഞ്ചുനിറം മാത്രമേ കാണാനുള്ളൂ . തൊട്ടരികിലെ റോഡുപോലും കാണാനില്ല . ഗള്‍ഫിലെ പൊടികാറ്റിനെ അന്നാണ് ആദ്യം , ഞാന്‍ കാണുന്നത് .മഴക്കാറുള്ള സന്ധ്യപോലെ തോന്നിച്ചു ....ഒരു മഴ ഇപ്പോള്‍ പെയ്തിരുന്നെങ്കില്‍ ..അതും ആലോചിച്ചു തല മെല്ലേ , ജനല്‍ചില്ലില്‍ വെച്ചപ്പോള്‍ എന്തോ , ആരോ ..ചെവിയില്‍ മന്ത്രിച്ചപോലെ ! തല അവിടെ നിന്നും പിന്‍വലിച്ചപ്പോള്‍ ആ ശബ്ദവും നിന്നു . ഒരുപക്ഷെ എനിക്ക് തോന്നിയതാവാം . എന്നാലും ജനല്‍ ചില്ലുകള്‍ മെല്ലെ ഇളകുന്ന പോലെ ...സൂക്ഷിച്ചു നോക്കിയപ്പോള്‍ അവിടെ ആരോ ചുണ്ടമര്‍ത്തിയ അടയാളം . പൊടിയുടെ ആവരണത്തിനു മേല്‍ ആ ഭാഗം മാത്രം! ഒരു തടിച്ചചുണ്ടിന്റെ അടയാളമിട്ടു മിന്നുന്നപോലെ .

ഇതു സൗദിഅറേബ്യയല്ലേ? ഹോളിലാന്ഡ് ! . ഇവിടെ ഭൂതപ്രേതപിശാശുക്കള്‍ ഒന്നും വരാന്‍ ഇടയില്ല . ഇനി വല്ല ഗന്ധര്‍വനും ഈ വഴി പോകുമ്പോള്‍ എന്നെ ഈ ചില്ലുവാതില്‍ക്കല്‍കണ്ട് , വന്നു ഉമ്മതന്നു പോയതാകുമോ ? ചിന്തകള്‍ അത്രത്തോളം എത്തിയപ്പോള്‍ ഇതു സത്യമാണെന്ന് ഒരു ഉറപ്പിനു, ഞാന്‍ ആ ചുണ്ടുകള്‍ അടയാളപ്പെടുത്താന്‍ ഉറപ്പിച്ചു . പുതിയ മെറൂണ്‍ കളര്‍ നെയില്‍പോളിഷ് എടുത്തു ആ ചുണ്ടുകള്‍ ഞാന്‍ ജനലക്കിപ്പുറത്തുവരച്ചിട്ടു .


പിന്നെ എന്റെ ചൂണ്ടാണി വിരലിലെ നഖത്തിലും ബാക്കിയായ നെയില്‍പോളിഷ് ഇട്ടു .പതുക്കെ കൈവിരലുകള്‍ മണത്തപ്പോള്‍ ..നൈല്‍പോളിഷിന്റെ മണം സത്യത്തിന്റെ ഭാഷ പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചപോലെ . അപ്പൊ ഇതൊക്കെ സത്യം ആണ് . ഞാന്‍ ഒന്നും സ്വപനം കാണുകയല്ല .
കണ്ണുയര്‍ത്തി വീണ്ടും അവിടേക്ക് നോക്കി . ആ ചുണ്ടുകള്‍ പതുക്കെ അനങ്ങുന്നത് പോലെ.

ഹേയ് ...അതെനിക്ക് വെറുതെ തോന്നുന്നതാവാം . അങ്ങോട്ട്‌ നോക്കണ്ട എന്ന് തോന്നലുണ്ടെങ്കിലും,എന്റെ കണ്ണുകള്‍ അങ്ങോട്ടേക്ക് തന്നെ ഓടിപോവുന്നു . വീണ്ടും നോക്കിയപ്പോള്‍ അല്ല ...ആ ചുണ്ടുകള്‍ അനങ്ങുന്നുണ്ട് . എന്നോട് എന്തോ പറയാനുള്ള ബന്ധപാടിലാണ് അതെന്നു തോന്നി . പക്ഷെ ചില്ലിനു അപ്പുറം ആ ശബ്ദം കേള്‍ക്കവയ്യ .
അറിയാതെ ഒരു ഭയം എന്നെ കീഴ്പെടുത്താന്‍ തുടങ്ങി
ഞാന്‍ വേഗത്തില്‍ ആ മുറി വിട്ടു പുറത്തേക്കിറങ്ങി .
അന്ന് മുഴുവന്‍ ആ മുറിയിലേക്ക് പിന്നെ കയറാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു .

പിറ്റേന്ന് രാവിലെ കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളം നിറച്ചു വെച്ചതില്‍ കൂടി നേരത്ത പൊടിയുടെ പാട കാണാമായിരുന്നു . ഓഫ്‌ ആക്കി വെച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ആക്കി , ബാത്ത്ടബില്‍ വെള്ളം തുറന്നിട്ടു. പെട്ടെന്ന് എക്സ്ഹോസ്റ്റ് ഫാനിന്റെ ഇതളുകള്‍ തമ്മില്‍ അടിക്കണ ശബ്ദവും കേട്ടാണ് തിരിഞ്ഞു നോക്കിയത് . ഫാനിനുള്ളില്‍ നിന്നും ഒരു കൈ നീണ്ടു ഉള്ളിലേക്ക് വരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ആ രൂപം മുഴുവന്‍ ഒരു മനുഷ്യനായി എന്റെ മുന്നില്‍ . പൊടിഘനീഭവിച്ച ആ രൂപത്തിന് ഓറഞ്ചുനിറമായിരുന്നു .കണ്ണുകളില്‍ കൃഷണമണികള്‍ കാണാന്‍ ഇല്ലായിരുന്നു . പക്ഷെ ആ ചുണ്ടുകള്‍ , എന്റെ ചൂന്ടുവിരലില്‍ കിടന്ന നൈല്‍പോളിഷിന്റെ മെറൂണ്‍ നിറത്തോടു കൂടിയത് തന്നെ ആയിരുന്നു ..സ്വന്തം നഗ്നത പോലും മറയ്ക്കാന്‍ മറന്നു ഞാനാ രൂപത്തെ ഭയപ്പാടോടെ നോക്കിനിന്നു . എന്റെ തൊണ്ടയില്‍ വെള്ളംവറ്റിപോയപോലെ! . ഒന്നു ഉറക്കെ നിലവിളിക്കാന്‍ കൂടി ശക്തിയില്ലാതെയായി .

ആ രൂപം പതുക്കെ എനിക്കു അടുത്തേക്ക് നീങ്ങി വന്നു ..ഒഴുകി വരുന്ന പോലെയാണ് തോന്നിയത് .ഞാന്‍ ഭയത്തോടെ നീങ്ങി നീങ്ങി ബത്ത്ടബ്ബിനുള്ളില്‍ കയറി ഇരുന്നു. ഇപ്പൊള്‍ എനിക്കും വാതിലിനും ഇടയിലായി ആണ് അയാള്‍ നില്‍ക്കുന്നത് . അയാളെ മാറ്റിയല്ലാതെ എനിക്ക് വാതില്‍ തുറന്ന് പോവുക വയ്യ.
എന്റെ ബാത്ത്ടബ്ബിറെ ഉയര്‍ന്ന അരികില്‍ അയാള്‍ ഇരുന്നു . മുഖം കുനിച്ചു എന്നെ നോക്കുകയാണെന്ന് തോന്നി .

"നന്ദി താരകേ "

അയാളുടെ സ്വരം പക്ഷെ , ശാന്തവും സുഖകരവും ആയ എന്തോ ആയിരുന്നു . അതുവരെ മനസ്സില്‍ ഉണ്ടായ ഭീതി എല്ലാം ആ സ്വരം കേട്ടപ്പോള്‍ അലിഞ്ഞു പോകുന്നപോലെ തോന്നി .

"എന്റെ പേര് താരക" എന്നല്ല ഞാന്‍ പെട്ടെന്ന് പറഞ്ഞു പോയി .

പക്ഷെ എനിക്ക് അങ്ങിനെ വിളിക്കാനാണിഷ്ടം. ഇപ്പോള്‍ ആ സ്വരം മധുരതരം കൂടിയാണെന്ന് എനിക്ക് തോന്നി .ബാത്ത്ടബ്ബിലെ ഇളംചൂടുവെള്ളത്തില്‍ കാലുംകൈയ്യും കൂട്ടി പിണച്ചു ഞാന്‍ നാണം മറച്ചു .

"നാണിക്കേണ്ട താരകേ ..ഞാനെന്നും കാണുന്നതാണ് നിന്നെ , നീ അറിയാറില്ലെന്നു മാത്രം ."

"എനിക്കീ ലോകത്തിന്റെ ഏതു മൂലക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാം. ഞാന്‍ പൊടികാറ്റാണ് . ഒരു നിമിഷം എന്റെ നിറത്തില്‍ രൂപത്തില്‍ നീ അകൃഷ്ടയായത് എനിക്ക് രൂപം തന്നു . നീ വരച്ച ചുണ്ടുകള്‍ എനിക്ക് ശബ്ദം തന്നു . ഇനി നിന്റെ സ്നേഹം എന്നെ പൊതിയുന്ന രൂപഭംഗികള്‍ തന്നേക്കാം . പിന്നെ നിന്റെ പ്രണയം എനിക്ക് ഹൃദയം തന്നേക്കാം . "

ഏതോ മന്ത്രം എന്റെ കാതില്‍ അയാള്‍ ജപിക്കയാണെന്നാണ് എനിക്കപ്പോള്‍ തോന്നിയത് .

"പൊടികാറ്റ്...!!!" അങ്ങിനെ വിളിക്കുന്നത് നന്നല്ലെന്നു എനിക്കു തോന്നി ..എനിക്ക് മാത്രം കാണാന്‍ ആയി വന്ന ഒരാള്‍ ...എന്റെ സ്നേഹം ആവരണമായും , എന്റെ പ്രണയം ഹൃദയമായും കൊണ്ടുനടക്കാന്‍ ഒരാള്‍ . അയാളെ ഞാന്‍ പൊടികാറ്റെന്നു പേരുചൊല്ലി വിളിക്കാമോ ? .

"ഞാന്‍ നിന്നെ അനിലന്‍ എന്ന് വിളിക്കാം .."ഏതോ ഉള്‍പ്രേരണയാല്‍ ഞാന്‍ അങ്ങിനെ പറഞ്ഞു .

നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ക്ക് ഇളം ചുവന്ന നിറത്തിലുള്ള പുറം തൊലി വന്നു . മിനുത്തു സുന്ദരനായൊരു ആണ്‍രൂപം . പക്ഷെ കണ്ണുകള്‍ അപ്പോഴും ഭീകരമായ് തോന്നി . കൃഷണമണികള്‍ ഇല്ലാത്ത ആ കണ്ണുകള്‍ എവിടെയാണ് നോക്കുന്നതെന്നോ ,ഒന്നും അറിവില . ഞാന്‍ വീണ്ടും ഒന്നു ചൂളികൂടി ടബ്ബില്‍ തന്നെ ഇരുന്നു .അതറിഞ്ഞപോലെ , അയാളുടെ ചുണ്ടില്‍ മനോഹരമായ ഒരു ചിരി വിടര്‍ന്നു . ഞാന്‍ അത് നോക്കിയിരുന്നപ്പോള്‍ ...അയാള്‍ക്ക് നല്ല കറുത്ത രണ്ടു കണ്ണുകള്‍ മെല്ലെ തെളിഞ്ഞു വന്നു . ഇപ്പോള്‍ ആ കൃഷ്ണമണികള്‍ക്കുള്ളില്‍ എന്നെ കാണാം . ചിരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ക്കും പല്ലുകള്‍ക്കും ഒരു പോലെ തിളക്കം . ഒരു നുണകുഴികൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ത് ഭംഗി ആയേനെ ഞാന്‍ മനസ്സില്‍ കരുതി .

പെട്ടെന്ന് അയാളുടെ ഇടതുകവിളില്‍ ഭംഗിയുള്ള ഒരു നുണകുഴിയും വിരിഞ്ഞു . മനസ്സെന്തോ തുള്ളിച്ചാട്ടം നടത്തി . വിചാരിക്കുന്നതൊക്കെ നടത്താന്‍ ഇതാ എനിക്കുമുന്നില്‍ ഒരാള്‍ !. ഞാന്‍ അയാളെ തൊടാന്‍ പതുക്കെ കൈ നീട്ടി . അയാള്‍ അവിടെ നിന്നും എഴുനേറ്റു മാറി നിന്നു ചിരിച്ചു . അപ്പോള്‍ എനിക്ക് ആ നുണകുഴികളില്‍ ഉമ്മവെക്കാന്‍ കലശലായൊരു മോഹം തോന്നി .

ഇപ്പോള്‍ അയാളൊന്നു ദീര്‍ഘമായി നിശ്വസിച്ചപോലെ ..ആ നെഞ്ചില്‍ കൂട് ഉയര്‍ന്നു താഴുന്നത് കാണാമായിരുന്നു എനിക്ക് .

"താരകേ ..വെള്ളത്തില്‍ എന്റെ ജീവനൊടുങ്ങും. നീ കുളിച്ചു കയറി എന്നോടൊപ്പം വരൂ ."

"നീ ആഗ്രഹിക്കുന്നതെന്തും ഞാന്‍ നടത്തിത്തരും ." ചിരിച്ചുകൊണ്ട് മന്ത്രമധുരമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു .

"ആഗ്രഹിക്കുന്നതെന്തും ?" ആ വാക്കുകള്‍ എന്നില്‍ ചെറിയൊരു ആഗ്രഹമുണര്‍ത്താന്‍ പോന്നതായിരുന്നു .

അതുവരെ ഉണ്ടായിരുന്ന ഭയം പതുക്കെ അലിഞ്ഞില്ലാതെ ആയി . ഇപ്പോള്‍ മുന്നില്‍ എന്നോ സ്വപ്നങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു രൂപം യാഥാര്‍ത്ഥ്യമായി വന്ന തോന്നലാണ് .

വസ്ത്രമെടുക്കാന്‍ കണ്ണുകള്‍ പോയതും ...ആ രൂപം വളരെ മാന്യനെ പോലെ കുളിമുറിയുടെ വാതിലൂടെ പുറത്തേക്കു കടന്ന് പുറംതിരിഞ്ഞു നിന്നു .
ഞാന്‍ വേഗത്തില്‍ കയ്യില്‍ കിട്ടിയ വസ്ത്രം ധരിച്ചു പുറത്തേക്ക് ചെന്നു . അയാള്‍ പിന്തിരിഞ്ഞു നില്‍ക്കയാണ്‌. ചോക്ലേറ്റ് നിറമുള്ള അയാളുടെ മുടിക്ക് താഴെ നീണ്ട ഓറഞ്ചു നിറമുള്ള കഴുത്ത് . ഞാന്‍ മനസ്സില്‍ ഓര്‍ത്തു ഇളം നീല ഷര്‍ട്ടും കറുത്ത ഷോര്‍ട്ട്സും അയാള്‍ക്ക് നന്നായി ചേരുമെന്ന് .വിചാരിച്ചു തീരുന്നതിനു മുമ്പേ അയാളത് ധരിച്ചു കഴിഞ്ഞു.!

അനിലന്‍ ഇപ്പോള്‍ സുന്ദരനായിരിക്കുന്നു . അയാള്‍ തിരിഞ്ഞുനിന്ന് ആ വിചാര ശകലത്തിന് ഉത്തരമെന്നോണം എന്നെ നോക്കി ചിരിച്ചു .ചിരിച്ചപ്പോള്‍ തെളിഞ്ഞ ആ നുണകുഴികളില്‍ ഉമ്മവെക്കാന്‍ വീണ്ടും കലശലായൊരു മോഹം . അയാള്‍ എനിക്കരികിലേക്ക് വന്നു എന്റെ കണ്ണിനു മുന്നില്‍ ഇപ്പോള്‍ ആ ഭംഗിയുള്ള നുണക്കുഴികളാണ് .എന്റെ ചുണ്ടിന്റെ നനവ്‌ തട്ടിയതും ..ആ ഭാഗങ്ങള്‍ അടര്‍ന്നു വന്നു . വീണ്ടും വല്ലായ്മയോടെ ഞാന്‍ ദൂരേക്ക്‌ നീങ്ങി നിന്നു.

"താരകേ നിന്റെ പ്രണയത്തിനു മാത്രമേ എന്നിലുള്ള എല്ലാ പോരായ്മകളും തീര്‍ക്കാനാവുകായുള്ളൂ." അയാള്‍ ആ മാസ്മരിക ശബ്ദത്തില്‍ വീണ്ടും പറഞ്ഞു .
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടക്കുള്ള ഒരു ചെറിയ ചരടില്‍ രണ്ടറ്റവും കൈനീട്ടി തൊട്ടു, പിന്നെ കൈപിന്‍വലിച്ച് ,അങ്ങിനെ ഏതാണ് എത്തിപിടിക്കാനുള്ള അറ്റം എന്ന ബോധംത്തന്നെ എനിക്കു നഷ്ടപ്പെട്ടുപോയിരിക്കയാണെന്ന് തോന്നി .

അയാളുടെ മിഴികള്‍ കുറച്ചൊരു ഉദ്വേഗത്തോടെ എന്റെ മുഖത്താണിപ്പോള്‍ .

"താരകേ ..നീയെന്നെ വിശ്വസിക്കണം "ചെറിയ ഒരു ഇടര്‍ച്ചയും ഈര്‍പ്പവും ആ സ്വരത്തില്‍ ഇപ്പൊ കലര്‍ന്നിരുന്നു . കണ്ണുകളില്‍ ഒരു ദുഖത്തിന്റെ കറുപ്പും കണ്ടു . എന്റെ മനസ്സ് പെട്ടെന്ന് അലിഞ്ഞുപോയി .

"ശരി അനിലന്‍ ..ഞാന്‍ ഈ അറേബ്യന്‍ വീഥികളില്‍ ഒരിക്കലും ഒറ്റക്ക് നടന്നിട്ടില്ല . എന്നെ നഗരവീഥിയിലെക്കൊന്നു ഒന്നു കൊണ്ടുപോകാമോ ? " എന്റെ ചിരിയും ചോദ്യവും വീണ്ടും അയാളുടെ കണ്ണിലെ തിളക്കം തിരിച്ചെടുത്തുവെച്ചു .

കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് ഞാനൊരു തെരുവിലെ ആള്‍ തിരക്കില്ലാത്ത ഒരു വഴിയിലെത്തി . ഭീതിയോടെ ഞാന്‍ എന്റെ വസ്ത്രങ്ങളിലേക്ക് നോക്കി . ഞാന്‍ ബുര്‍ക്ക ഒന്നും ഇട്ടിരുനില്ലലോ.

പിന്നെ ഞാന്‍ തിരഞ്ഞത് അനിലനെ ആയിരുന്നു . ഞാന്‍ നോക്കുമ്പോള്‍ ആ ഇളം നീല ഷര്‍ട്ടും കറുത്ത ട്രൌസേര്സും ധരിച്ചു, ഒരു വീടിന്റെ വലിയ മതിലും ചാരി അയാള്‍ നില്‍പ്പുണ്ട് . അന്നേരം അനിലന്‍ ഒരു ആശ്വാസമാണെന്ന് എനിക്ക് തോന്നി .അയാള്‍ വേഗത്തില്‍ നടന്ന് എന്റെ അടുത്തു വന്നു .

"താരകേ നീ ഒന്നും ഭയപ്പെടേണ്ട . എന്റെ കൂടെ നീ വരുമ്പോള്‍ നിന്നെ ആര്‍ക്കും കാണാന്‍ കഴിയുകയില്ല . നിനക്ക് മുകളില്‍ ബുര്‍ക്കയായി ഇപ്പോള്‍ ഉള്ളത് എന്റെ ആവരണമാണ്." അവന്‍ വീണ്ടും മനോഹരമായി ചിരിച്ചു

എനിക്കും ചിരി വന്നു . എത്രയോ വട്ടം ഞാന്‍ ഇങനെ സങ്കല്പ്പിച്ചിരിക്കുന്നു . കാര്‍ കഴുകി തുടയ്ക്കാന്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരുവന്റെ സൈക്കിള്‍ എടുത്തു നല്ല സ്പീഡില്‍ ഓടിച്ചു പോവുന്നതും , നടപ്പാതക്കരികിലെ ചുവന്ന ചീരചെടികള്‍ക്കു മീതെ, ചുവന്ന കാര്‍പെറ്റിലെന്നപോലെ ഉരുണ്ടുകളിക്കുന്നതും. .

വിചാരിച്ചുതീരുന്നതിനുമുമ്പ് ഞാന്‍ ഒരു സൈക്ളിനു മുകളില്‍ സ്പീഡില്‍ ഓടിച്ചു പോകാന്‍ തുടങ്ങിയിരുന്നു .നാട്ടിലെ എന്റെ ആ പിങ്ക് കളര്‍ സൈക്കില്‍ , മുമ്പിലെ കറുത്ത ബാസ്കറ്റിന് , നിറം മാറ്റി അടിച്ച ചുവന്ന പൈന്റും എല്ലാം അത് പോലെ . മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടി . ഇതാ ആ ചീരചെടികള്‍ !

ഞാന്‍ സൈക്കിള്‍ നിലത്തിട്ട്‌ അതിനടുത്തേക്ക് ഓടിചെന്നു . പിന്നെ ആ ഫുട്പാത്തില്‍ ആകാശം നോക്കി മലര്‍ന്നു കിടന്നു . ഈന്തപനകള്‍ തൃശൂര്‍പൂരത്തിന്റെ കുടകള്‍ പോലെ നിരന്നു നില്‍ക്കുന്നു . ആകാശത്തു ഒരു മേഘം പോലും ഇല്ല .

അനിലന്‍ എന്റെ അടുത്തു വന്നിരുന്നു .എന്റെ നീണ്ടു കറുത്ത മുടിയിഴകളെ അവന്‍ കയ്യിലെടുത്തു .

"താരകേ നിന്റെ മുടിക്ക് നല്ല ഭംഗിയാണ് . എനിക്ക് വലിയ ഇഷ്ടമാണ് നീണ്ടമുടി ..അതിനുള്ളില്‍ ഒളിച്ചു കളിക്കാന്‍ നല്ല രസമായിരിക്കും .

"എന്നാല്‍ നീ ഒന്നു ഒളിച്ചു കളിക്ക് കാണട്ടെ ". ഞാന്‍ ആകപ്പാടെ ഒരു സന്തോഷത്തിന്റെ മൂഡിലായിരുന്നു .
പെട്ടെന്ന് അവന്‍ ഒരു മഞ്ഞച്ച കാറ്റായി എന്റെ മുടിക്കുള്ളില്‍ കയറി .

സാവധാനം ഞാന്‍ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി . ഇപ്പോള്‍ ഞാന്‍ ഒരു ചിറകില്ലാത്ത പക്ഷിയെ പോലെ ആകാശത്തില്‍ മലര്‍ന്നു പറക്കയാണ് .




സൗദി അറേബ്യയിലേക്ക് ഫ്ലൈറ്റില്‍ വരുമ്പോള്‍ വെറുതെയെങ്കിലും ഇങ്ങനെ ഒരാഗ്രഹം തോന്നിയിരുന്നു . മേഘള്‍ക്കുള്ളില്‍ അവയെ തൊട്ടു പറക്കാന്‍ എനിക്കും ആയെങ്കില്‍ എന്ന് . ഇപ്പോള്‍ അതാണ്‌ നടന്നിരിക്കുന്നത് .


"അനിലന്‍ നീ എവിടെയാണ് ?" കൂടുതല്‍ ഉയരത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ അവനെ വിളിച്ചു ചോദിച്ചു .

"നീയിപ്പോള്‍ എന്റെ കൈക്കുള്ളിലാണല്ലോ താരകേ " എന്റെ ചെവിക്കരികില്‍ അവന്റെ ശബ്ദംകേട്ടു.

എനിക്ക് ഫൈസാലിയ ടവറിനു മുകളില്‍ പോകണം ...പിന്നെ കിങ്ങഡം ടവ്വരില്‍ തൊട്ടുവരണം . നിമിഷനേരം കൊണ്ടു ഞാന്‍ അവിടെ എത്തി ചേര്‍ന്നു. വെയിലില്‍ ഫൈസാലിയ ടവ്വറിന്റെ ചുവരുകള്‍ നക്ഷത്രങ്ങളെ പോലെ മിന്നി .. കീഴേക്ക് നോക്കുമ്പോള്‍ ടോയ് കാറുകള്‍ പോലെ വാഹനനിരകള്‍ . കളം വരച്ചപോലെ കെട്ടിടങ്ങള്‍ . എന്റെ സന്തോഷത്തിനു അതിരില്ലാതായി . ഞാന്‍ ഉറക്കെ കൂവിയാര്‍ത്തു .
അങ്ങുമിങ്ങും ലൈറ്റുകള്‍ തെളിയാന്‍ തുടങ്ങിയപ്പോള്‍ ആണ് ഞാന്‍ ആ മായകാഴ്ച്ചയില്‍ നിന്നും ഉണര്‍ന്നത് . വിനീത് ഓഫീസില്‍ നിന്നും തിരിച്ചെത്താനുള്ള നേരമായിരിക്കുന്നു .

"അനിലന്‍ എന്നെ വീട്ടില്‍ കൊണ്ടുപോവു ..വേഗം ."നിമിഷ നേരതിനുള്ളില്‍ ഞാന്‍ എന്റെ വീട്ടിലെ സ്വീകരണമുറിയില്‍ എത്തിച്ചേര്‍ന്നു .

അനിലനും എന്റെ മുന്നില്‍ വന്നു നിന്നു . മനസ്സില്‍ അവനോടു യാത്രപറയാന്‍ ഒരുങ്ങവേ ..അവന്‍ ഒന്നും മിണ്ടാതെ എയര്‍കണ്ടിഷന്റെ ചെറിയ കള്ളികള്‍ക്കുള്ളിലൂടെ ഒരു പൊടിപടല പൂമ്പാറ്റപോലെ പറന്നകന്നു പോയി .

വിനീത് ജോലി കഴിഞ്ഞു വന്നപ്പോഴും അവനോടു ഇതു പറയണോ വേണ്ടയോ എന്ന ഒരു ശങ്ക മനസ്സില്‍ കിടന്നു കളിക്കയായിരുന്നു .

"ഇന്നെന്താ നിനക്കൊരു മൌനം! ആലോചന ?" അവന്‍ തലമുടി പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചപ്പോള്‍ ...പറയാം എന്നുതന്നെ മനസ്സില്‍ ഉറപ്പിച്ചു .
പറയാന്‍ ഒരുങ്ങുമ്പോഴേക്കും അവന്റെ മുഖത്തെ ഭാവം മാറി .

"ഇതെന്താ നിന്റെ മുടിയില്‍ മുഴുവന്‍ പൊടിപിടിച്ചു ചെമ്പിന്റെ നിറമായിരിക്കുന്നല്ലോ!" അവന്‍ കുറച്ചൊരു ദേഷ്യത്തോടെ കൈ കുടഞ്ഞുകൊണ്ട്

"ഇങനെ പൊടികാറ്റില്‍, നീ ജനാല തുറന്ന് ഇരുന്നു അല്ലെ ? നിന്റെ മുടി നിറയെ പൊടിയാണ് " മുഴുമിപ്പിച്ചു .

"ഇല്ല ." ഞാന്‍ കണ്ണു മിഴിച്ചു ..പിന്നെ ഇന്ന് ഉണ്ടായതൊക്കെ പറയാന്‍ ആരംഭിച്ചു .

"നിര്‍ത്ത് ..നിര്‍ത്ത് ..നിന്റെ ഭാവന ഈ നിലക്ക് പോയാല്‍ നിന്നെ ഏതെങ്കിലും ഭ്രാന്താശുപത്രിയില്‍ ഞാന്‍ തന്നെ കൊണ്ടാക്കേണ്ടി വരും പെണ്ണെ "

ഒന്നും പറയാന്‍ സമ്മതിക്കാതെ അവന്‍ കുളിമുറിയിലേക്ക് കയറി . ഞാന്‍ സ്വീകരണ മുറിയുടെ എയര്‍കണ്ടിഷനിലെക് ആശയോടെ നോക്കി .
അനിലന്‍ നീ ഒന്നു വന്നു വിനീതിന്റെ മുന്നില്‍ നില്‍ക്കു . അവനു വിശ്വാസം ആകട്ടെ .ഉടനെ അനിലന്‍ മുന്നില്‍ എത്തി പക്ഷെ വസ്ത്രമൊന്നും ഇല്ലാതെയായിരുന്നെന്നു മാത്രം . ആ നിലയില്‍ അവനെ കണ്ടപ്പോള്‍ ഞാനും ഒന്നു ഞെട്ടാതിരുന്നില്ല .

"അയ്യേ ..ഇതെന്താ ഇങനെ വന്നു നില്‍ക്കുന്നത് ?. "ഞാന്‍ ചോദിച്ചു .

എനിക്കുള്ള വസ്ത്രമൊന്നും നീ മനസ്സില്‍ തിരഞ്ഞെടുതില്ലല്ലോ താരകേ ? പിന്നെ ഞാന്‍ എങ്ങിനെ അത് ധരിക്കാന്‍ ?

"മം. ശരി നീ ഇളം വയലറ്റ് ടീ ഷര്‍ട്ടും ജീന്‍സും ഇട്ടോ . " നിമിഷനേരത്തില്‍ അനിലന്‍ അതും ഇട്ടു മുന്നില്‍ വന്നു.
ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു , അനിലന്‍ നീ വിനീതിന് മുന്നില്‍ വരാമോ . ഞാന്‍ പറയുന്നതൊന്നു അവനെ വിശ്വസിപ്പിക്കാന്‍ ആണ് .

"താരകേ എന്നോട് ക്ഷമിക്കണം . നിനക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഇങ്ങിനെ ഈ രൂപത്തില്‍ കാണാന്‍ ആവുകയില്ല ."

എനിക്കാകെ വിഷമമായി കാണാതെ ഒരിക്കലും വിനീത് ഇതു വിശ്വസിക്കാനും പോകുന്നില്ല . രാത്രിയിലെ ഭക്ഷണ നേരത്തിലും ടി വി കാണുമ്പോഴും എല്ലാം തൊട്ടടുത്തായി അനിലനും നിന്നിരുന്നു .കിടക്കാന്‍ നേരം അവനും ഞങ്ങള്‍ക്കിടയില്‍ വന്നു കിടന്നു .
വിനീത് ശ്വാസം മുട്ടലോടെ അവിടെ നിന്നു എഴുനേറ്റ് ബെഡ് ലാംബ് ഇട്ടു .

"നീ ഇന്ന് ഈ മുറിയിലേയും ജനവാതിലുകള്‍ തുറന്നിട്ടു അല്ലെ?"

അവന്‍ ഈര്‍ഷയോടെ മുഖം കൂര്‍പ്പിച്ചു കൊണ്ടു കൂട്ടി ചേര്‍ത്തു " കിടക്കയില്‍ കൂടി പൊടിമണം .എത്രപറഞ്ഞാലും നിനക്ക് മനസ്സിലാവില്ല എന്നുണ്ടോ ?"
ഞാന്‍ ഒന്നും മിണ്ടാതെ അനിലനെ നോക്കി . അവന്റെ കണ്ണുകള്‍ മിന്നുന്നുണ്ടായിര്‍ന്നു . നുണകുഴികളില്‍ ചിരിയടയാളങ്ങള്‍ കാണാം .
വിനീത് അലമാര തുറന്ന് ഒരു ബെഡ് സ്പ്രെഡും എടുത്ത് ദേഷ്യത്തോടെ തലയിണയും വലിച്ചെടുത്ത് സ്വീകരണ മുറിയില്‍ പോയി കിടന്നു .
അവനില്ലാതെ ബെഡ്റൂമില്‍ ഒറ്റക് കിടക്കാന്‍ പേടിയുള്ള ഞാന്‍ അന്ന് അവന്റെ പിന്നാലെ ചെന്നു ഒത്തുതീര്‍പ്പിനോ ഒന്നും പോയില്ല. ഇവിടെ

ഇപ്പോള്‍ അനിലന്‍ ഉണ്ടല്ലോ പേടിക്കാനില്ല . ലൈറ്റ് ഓഫ്‌ ആക്കി . കിടന്നപ്പോള്‍ ഞാന്‍ മെല്ലെ വിളിച്ചു .
"അനിലാ ..."

"എന്താ താരകേ ?" അവന്‍ വിളികേട്ടു എന്റെ തൊട്ടടുത് , ഇപ്പോള്‍ അവന്റെ നിശ്വാസം ഉണ്ട് . പുതുമഴയുടെ ഗന്ധമാണിപ്പോള്‍ അവന് . ഞാന്‍ പതുക്കെ എന്റെ കയ്യെടുത്ത് അവന്റെ മുഖത്തുതൊട്ടു . അവനപ്പോള്‍ എന്റെ അടുത്തേക്ക്‌ നീങ്ങി കിടന്നു. എന്റെ തലയിപ്പോള്‍ അവന്റെ ഇടതു ചുമലില്‍ മുട്ടിയിരിക്കയാണ് .
പെട്ടെന്ന് മനസ്സില്‍ ഒരു അരുതായ്ക തലപൊക്കി . വിനീത് .
അതറിഞ്ഞ പോലെ അനിലന്‍ കിടക്കയില്‍ എഴുനേറ്റിരുന്നു.

"താരകേ ..ഞാന്‍ പോകട്ടെ ?" അവന്റെ സ്വരത്തിനപ്പോള്‍ ഒരു വിറയല്‍ ഉണ്ടായിരുന്നോ? അറിയില്ല.

"ഞാനും വരട്ടെ അനിലന്‍ നിന്റെ കൂടെ ? എനിക്ക് കടല്‍തീരത്തു നിറയെ നക്ഷത്രം തെളിഞ്ഞ ആകാശം നോക്കി ഇരിക്കണം . എന്നെ കൊണ്ടുപോകൂ ."
ഞാന്‍ എന്റെ കിടപ്പുമുറിയുടെ വാതില്‍ അകത്തു നിന്നും തഴുതിട്ടു . ഇല്ലെങ്കില്‍ ഒരുപക്ഷെ വിനീത് അനേഷിച്ചു വന്നാല്‍ എന്നെ ഇവിടെ കണ്ടില്ലെങ്കിലോ .

നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഹാഫമൂന്‍ ബീച്ഹിനരികിലെ മണല്‍ത്തിട്ടകളിലൊന്നില്‍ എത്തിച്ചേര്‍ന്നു . ആയിരം നക്ഷത്രങ്ങള്‍ പൂത്ത ആകാശം ഞങ്ങള്‍ക്ക് കുട പിടിച്ചു നിന്നു .ഹായ്! എന്ത് രസമാണ് ഈ കാഴ്ച ആരും അവിടെങ്ങും ഉണ്ടായിരുന്നില്ല . ദൂരേ കാര്‍ത്തിക വിളക്കുകള്‍ പോലെ വഴിവിളക്കുകള്‍ നിരന്നു നില്‍ക്കുന്നു .

ഇത്രയും വിജനമായൊരിടത്ത് ഒരിക്കലും എന്നെയും കൂട്ടി വിനീത് വന്നിരിക്കില്ല . അതൊക്കെ റിസ്ക്‌ ആണെന്നാണ്‌ അവന്റെ എപ്പോഴത്തേയുംപക്ഷം .

നിലാവ്
വീണുകിടക്കുന്ന വഴികളിലൂടെ അനിലനോപ്പം നടക്കുമ്പോള്‍ ..കാറ്റിലെവിടെയോ തിരുവതിരപ്പാട്ടിന്‍ ഈരടികളും ഉണര്ത്തുപ്പാട്ടിന്‍ തുടിതാളങ്ങളും ഉണ്ടെന്നു തോന്നി . ഒന്നു ഊഞ്ഞാലാടാന്‍ ഒരുമോഹം മനസ്സില്‍ വളര്‍ന്നു വന്നു.

അനിലന്റെ മുഖത്തെ നുണകുഴികള്‍ വീണ്ടും തെളിഞ്ഞു ...നിറയെപൂത്തു നില്‍ക്കുന്ന ഒരു കല്‍ക്കണ്ടമാവായി മാറി രാത്രി . ഒന്നുറക്കെ ആടിയാല്‍ നക്ഷത്രങ്ങള്‍ ഉതിരുന്നൊരു മാവിന്‍കൊമ്പില്‍ എനിക്കായി ഒരു ഊഞ്ഞാലും വന്നു . അമ്പിളിമാമനുള്ളിലെ കലമാനിനെ തൊട്ടു വരാന്‍ , ഞാന്‍ ഉയരത്തില്‍ ഉയരത്തില്‍ ആടികൊണ്ടേയിരുന്നു .ആട്ടി വിടാന്‍ ചിരിച്ചുകൊണ്ടു അനിലനും . ആ രാത്രിയില്‍ , ആ നേരം അവനോടെനിക്ക് എന്തെന്നില്ലാത്ത പ്രണയം തോന്നി . അവനോടു ചേര്‍ന്നിരുന്നു ആ ഊഞ്ഞാലില്‍ ആടി ,മേഘങ്ങള്‍ക്കിടയിലൂടെ രാത്രിയുടെ മൃണ്‍മയനിശ്വാസമറിഞ്ഞു . ഇമകളില്‍ കാറ്റുവന്നു പോറിയപ്പോള്‍ , ഊഞ്ഞാലിന്‍ കമ്പുകള്‍ മഴവില്ലുകളായി മാറി അതറിഞ്ഞപോലെ അനിലനെന്നോട് പതുക്കെ നിറങ്ങളെ പറ്റി പറയാന്‍ തുടങ്ങി .

പൌര്‍ണമിരാവിന്റെ പാല്‍പതയില്‍ എണ്ണപാട വീണപോലവെ നിറക്കൂട്ടുകള്‍ തെളിഞ്ഞു .ഭൂമിയുടെ കാലടി മുതല്‍ ആകാശത്തിന്റെ നെറുകവരെ വിവിധ നിറങ്ങള്‍ . നിറങ്ങളില്‍ നിന്നും നിറങ്ങളിലേക്ക് അനിലന്റെ സ്വരം എന്നെ കൊണ്ടുപോയി . ജമന്തിപാടങ്ങളുടെ മഞ്ഞനിറം .നീലകുറിഞ്ഞികളുടെ നീലമലനിരകള്‍ . കടലിനഗാധതയിലെ ചുവന്നമാണിക്യതീരങ്ങള്‍ . മരുഭൂമിയുടെ ഊതനിറം .അവയെന്റെ മനസ്സില്‍ നിറങ്ങള്‍ ചൊരിഞ്ഞു .

ചന്ദ്രന്‍ മധു നിറച്ച ഒരു പാനപാത്രമായി . അതുകുടിച്ചു ഉന്മത്തമാകുന്നത് ഞാന്‍ സ്വയമറിഞ്ഞു .അന്ധകാരത്തിന്റെ പേജില്‍ കൊള്ളിയാനുകള്‍ ഒരു പുതിയ പ്രണയകാവ്യം എഴുതാന്‍ തുടങ്ങുന്നു . അവയില്‍ തൊട്ടു ജീവന്റെ ഇതളായിടാന്‍ നമുക്കാകുമോയെന്ന ചെറിയൊരു നീറ്റല്‍ ഉള്ളില്‍ അരിച്ചിറങ്ങുന്നു . നിയമങ്ങള്‍ തെറ്റിച്ചു ഞാനിതാ ഉന്മാദത്തിന്റെ ഭവനങ്ങള്‍ പണിയാന്‍ പോകുന്നു .

ഇരുട്ട് വീണ ഇലകൂട്ടത്തിലെക്ക് പ്രണയചങ്ങലയില്‍ തളച്ച കാറ്റായി നീ.കൂടെ . നക്ഷത്രങ്ങളുടെ പവിഴമല്ലി പൂക്കള്‍ചൂടി ഞാനും . ഇപ്പോള്‍ ഓരോ ഇലയനക്കത്തിലും നീ സ്പന്ദിക്കുന്നത് എനിക്ക് കാണാം, കേള്‍ക്കാം !.എന്നെ വരിഞ്ഞു മുറുക്കുമ്പോള്‍ നിനക്ക് മദയാനയുടെ ശക്തിയുണ്ട് . തഴുകി പിരിയും നേരം കടല്‍ തിരയുടെ കുളിരും ഒഴുക്കുമുണ്ട് .നീ എന്റെ കാലടി മുതല്‍ ..ശ്വാസം വരെ നിറഞ്ഞു ....മണ്ണില്‍ പുതഞ്ഞ മരണമെന്ന സ്വപനം അപ്പോള്‍ ഞാന്‍ ആയി മാറി . മണ്ണിനടിയില്‍ മുളപൊട്ടുന്ന വിത്തുക്കളുടെ ഗര്‍ഭപാത്രങ്ങളുടെ ശീല്‍ക്കാരം ഞാന്‍ കേട്ടു . കുഴിയാനകള്‍ എന്റെ പൊക്കിള്‍ കുഴിക്കുള്ളിലൂടെ നിന്നെ പറത്തിവിട്ടു മുന്നേറുന്നുണ്ടായിരുന്നു .

വെളിച്ചം വന്നു വീഴുമ്പോള്‍ നിനക്കുള്ളില്‍ പൊതിഞ്ഞു ഞാന്‍ ആ കടല്‍ക്കരയില്‍ ആയിരുന്നു .

നിന്നെ ഉണര്‍ത്തി വേവലാതിയോടെ "എനിക്കു പോകണം " എന്ന് പറഞ്ഞു തീരുമ്പോഴേക്കും ..ഞാന്‍ എന്റെ കിടക്കയില്‍ എത്തി കഴിഞ്ഞിരുന്നു .
വാതില്‍ തുറന്ന് വിനീതിനടുതെത്തിയപ്പോള്‍ അവന്‍ ഉറക്കം ഉണര്‍ന്നിരുന്നില്ല .

പെട്ടെന്ന് അവനെ കെട്ടിപിടിച്ചു കരയാന്‍ തോന്നി .

അവനുണര്‍ന്നു . പിണക്കത്തോടെ എന്നെ നോക്കി എഴുനേറ്റിരുന്നു . കരയാന്‍ തുടങ്ങിയ എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ച്‌ , "എന്റെ അമ്മിണികുട്ടി എന്നാലും വാശിപിടിച്ചു ഒറ്റയ്ക്ക് കിടന്നുലോ" എന്ന് ചിരിക്കുമ്പോള്‍ ..എന്റെ കരച്ചിലിന് ശക്തി കൂടുകയായിരുന്നു .

"കരയണ്ട പോകട്ടെ ..ഞാന്‍ വാതിലില്‍ തട്ടി വിളിച്ചിട്ടും നീ തുറക്കാതെ അല്ലെ ? " അവന്‍ എല്ലാം ചിരിച്ചുകൊണ്ടായിരുന്നു പറഞ്ഞുകൊണ്ടിരുന്നത് .
ഞാന്‍ അവന്റെ കഴുത്തില്‍ കയ്യിട്ടു ചുറ്റിപ്പിടിച്ചു നിര്‍ത്താനാവാതെ എങ്ങലടിച്ചുകൊണ്ടിരുന്നു .

അവന്‍ ഒരു കൊച്ചു കുട്ടിയെ എന്നപോലെ എന്നെ സമാധാനിപ്പിച്ച് എഴുന്നേല്‍പ്പിച് എടുത്ത് കുളിമുറിയില്‍ കൊണ്ടു ചെന്നാക്കി .

ഞാന്‍ അവനെ എങ്ങും പോകാന്‍ അനുവദിക്കാതെ ഒരു കൈകൊണ്ടു മുറുക്കി പിടിച്ച്‌ ബ്രഷ് ചെയ്യാനും മുഖം കഴുകാനും നിന്നു . അവന്‍ ചിരിച്ചു കൊണ്ടു അതെല്ലാം അനുവദിച്ചു തന്നു.

"എന്റെ അമ്മിണികുട്ടിക്ക് അടികൂടിയാല്‍ പിന്നെ വലിയ സ്നേഹാണ് ." അവന്‍ കളിയാക്കി . കളിയാക്കി അവനെന്നെ വിളിക്കുന്ന പേരാണ് അമ്മിണിക്കുട്ടിയെന്നത് .
"വേഗം പ്രാതല്‍ ഉണ്ടാക്കിക്കോ ഞാന്‍ കുളിച്ചു റെഡി ആകട്ടെ" എന്നും പറഞ്ഞ് അവന്‍ കുളിമുറിക്കകത്ത് കയറി .

വിനീത് ജോലിക്ക് പോയികഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു .ഇനി ഒരിക്കലും അനിലനെ ഓര്‍ക്കരുതെന്ന് !!. അതും ഒരു ഓര്മപുതുക്കലാണെന്നത് ഭീതിയായി ഉള്ളില്‍ നിറഞ്ഞു.
കുറച്ചു നേരം ടി വി ക്കു മുന്നിലിരുന്നു . ശ്രദ്ധ നില്‍ക്കുന്നില്ല .

കിടപ്പുമുറിയില്‍ കയറി എ സി ഫുള്ളില്‍ ഇട്ടു.. ബ്ളാങ്കെറ്റെടുത്ത് തലവഴിപുതച്ചു . എത്ര കണ്ണുകള്‍ ഇറുക്കി അടച്ചിട്ടും ഉറക്കം വരുന്നില്ല . പെട്ടെന്നാണ് ഓര്‍ത്തത്. തൊട്ടടുത്ത വലിയ ജനവാതിലിനടുത്ത് സണ്‍ഷൈഡില്‍ മുട്ടയിട്ടിരിക്കുന്ന അമ്പലപ്രാവിനെ പറ്റി . ഒരാഴ്ചയായി അതിനു പിന്നാലെ ആയിരുന്നു .അത് വിരിയുന്നതു കാണണം എന്നോര്‍ത്ത് ദിവസവും ഗ്ളാസ് ജനവാതില്‍ അല്പം തള്ളി നീക്കി എത്തി നോക്കാറുണ്ട് . ഞാന്‍ എത്തി നോക്കുന്നത് കണ്ടാല്‍ ഉടനെ ആ പ്രാവ് കണ്ണുരുട്ടി, കൊക്കും കൂര്‍പ്പിച്ചു എന്നെത്തന്നെ നോക്കിയിരിക്കും .
ഞാന്‍ അതിനോട് പറയാറുണ്ട്‌ ," ഞാന്‍ നിന്റെ കുഞ്ഞുങ്ങളെ എടുക്കാനല്ല നിന്നെ വന്നിങ്ങനെ നോക്കിനില്‍ക്കുന്നത് . നിന്നെയും കുഞ്ഞുങ്ങളെയും കാണാന്‍ ഇഷ്ടത്തോടെ നോക്കുകയാണെന്ന് ." ആദ്യമൊക്കെ എന്നെ കണ്ടതും ഇങ്ങനെ നോക്കി പിന്നെ പറന്നു പോകുമായിരുന്നു . ഇപ്പൊ ഒന്നു തലതിരിച്ചു നോക്കി അങ്ങിനെ തന്നെ ഇരിക്കും . ഇപ്പോള്‍ എണീറ്റ്‌ ചെന്നു അതിനെ നോക്കണമെന്ന് തോന്നി . ജനല്‍പാളികള്‍ മെല്ലെ തുറന്നിട്ടും പ്രാവ് അവിടെ തന്നെ ഇരിപ്പുണ്ട് . മുട്ടകള്‍ കാണുന്നില്ല . അതിനുമേലെ ആണെന്ന് തോന്നുന്നു പ്രാവ് ഇപ്പോള്‍ഇരിക്കുന്നത് . അപ്പോള്‍ കുഞ്ഞുങ്ങള്‍ ഇനിയും വിരിഞ്ഞിട്ടില്ല .

ആകാശത്തേക്ക് നോക്കിയപോല കറുത്ത കാര്‍മേഘമൊന്നു വലിയൊരു ആനയെ പോലെ മുന്നില്‍ നില്‍ക്കുന്നു . ഈ എഴാം നിലയില്‍ നിന്നു നോക്കുമ്പോള്‍ കീഴെ ഗാര്‍ഡിന്റെ കൂടാരം ഒരു കട്ടുറുമ്പ് പോലെയും തോന്നിച്ചു . ആനയും,കട്ടുറുമ്പും ..ഒരു ചിരി ചുണ്ടോളം എത്തിയപ്പോള്‍ അനിലന്റെ സ്വരം കാതില്‍ .
"താരകേ എന്നോട് വഴക്കണോ ?"
നീ എന്റെ മുന്നില്‍ വരണ്ട അനിലന്‍ . എനിക്കു നിന്നെ ഇനി കാണണ്ട.
അവന്റെ കണ്ണുകളില്‍ ഇപ്പോള്‍ കണ്ണുനീരിന്റെ തിളക്കമുണ്ടാവാം . ഞാന്‍ അത് കാണാനാകാത്ത വിധം തലതാഴ്ത്തിനിന്നു.
"ഞാന്‍ എന്ത് തെറ്റ് ചെയ്തു താരകേ ? നിന്റെ ഇഷ്ടങ്ങളെ മാത്രമല്ലേ നിനക്കുവേണ്ടി ഞാന്‍ ചെയ്തതുള്ളൂ?. എനിക്കു വേണം നിന്റെ ഈ സങ്കല്പലോകം അവിടെ എനിക്കു നിന്റെ അനിലനായി ജീവിക്കണം താരകേ. "അവന്‍ കെഞ്ചുന്ന സ്വരത്തില്‍ പറഞ്ഞു .

എന്റെ ഉള്ളില്‍ ഒരു വിസ്ഫോടനം തന്നെ നടക്കുകയായിരുന്നു അപ്പോള്‍ .
വിനീത് , അവന്‍ എന്റെ എല്ലാ കുട്ടിക്കളികളും ചെറുപ്പം തൊട്ടേ അംഗീകരിച്ചു തന്നു . എതിര്‍ത്തവരോടൊക്കെ അങ്കം ജയിച്ചു , എന്നെ ജീവിതസഖിയായി കൂടെ കൂട്ടിയവനാണ് . അവനെ വിട്ടു വേറെ ഒന്നും ഇതുവരെ ആലോചിക്കാനും കൂടി എനിക്കു കഴിഞ്ഞിട്ടില്ല . ഇപ്പോള്‍ ഈ ഒരു ദിവസം കൊണ്ടു ഒരു യുഗത്തിന്റെ ആതമബന്ധമാണ് അനിലനുമായി വന്നിരിക്കുന്നത് . അതുപാടില്ല എന്ന് മനസ്സ് മുറവിളിക്കൂട്ടി . .

"താരകേ ..വേറെ ഒന്നും വേണ്ട , എല്ലാ ദിവസവും നിന്നെ വന്നു കാണാനും എന്നോട് നീ ചിരിച്ചു മിണ്ടാനും മാത്രം സമയം തന്നാല്‍ മതി എനിക്ക് . നീ വിനീതിനോപ്പം സുഖമായി ജീവിച്ചോളു ."

" വേണ്ട , വേണ്ടാ ന്ന് പറഞ്ഞില്ലേ . ഞാന്‍ അവനു നേരെ ദേഷ്യത്തോടെ അലറി "

ഇപ്പൊ അവന്റെ രൂപം പതിയെ മാറാന്‍ തുടങ്ങി കണ്ണുകള്‍ അപ്രത്യക്ഷമായി .

അപ്പോഴേക്കും ..ഒരു ചാറ്റല്‍ മഴപെയ്യാന്‍ തുടങ്ങി .

താരകേ ..എന്നെ നീ ഇപ്പോള്‍ വെറുക്കരുത് . ഈ മഴ തീര്‍ന്നാല്‍ ഞാന്‍ ദൂരേക്ക് പൊയ്ക്കൊള്ളാം . പിന്നെ വരാതിരിക്കാം നിന്നെ കാണാന്‍ .

അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത് , മഴയത്ത് അവനു ജീവിക്കാന്‍ ആവില്ലെന്ന് !.

അവനെ ഓര്‍ക്കുമ്പോഴെല്ലാം അവന്‍ കണ്മുന്നില്‍ ഇനി എന്നുമുണ്ടാകും . ആ ഓര്‍മകളില്‍ നിന്നും എനിക്ക് എത്രത്തോളം ഓടിഒളിക്കാന്‍ ആകുമെന്നും അറിവില്ല . ഇവന്‍ എന്നെന്നേക്കുമായി ഇല്ലാതാകണം ..മനസ്സില്‍ നിന്നും ..ഇവിടെ നിന്നും .

പിന്നെ അവനെ നോക്കുമ്പോള്‍ , അന്നാദ്യം കണ്ട ആ മണ്‍രൂപം ആയി അവന്‍ മാറി കഴിഞ്ഞിരുന്നു . എന്നില്‍ നിന്നും പിന്നോക്കം നീങ്ങി നീങ്ങി, അവന്‍ അരുതേ ..എന്ന് കൈകൊണ്ടു വിലക്കിയിട്ടിരുന്നു . ഞാന്‍ അലറിക്കരഞ്ഞു ശക്തിയോടെ അവനെ ജനല്‍ വഴി പുറത്തേക്ക് തള്ളി .

"താരകേ.."ആ വിളി ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു .

മഴയില്‍ കുതിരുന്നു പൊടിഞ്ഞു അവന്‍ താഴെ വീഴുന്നതുവരെ നോക്കി നിന്നു . പിന്നെ കണ്ണില്‍ ഇരുട്ടായി .

ഉണര്‍ന്നു നോക്കുമ്പോള്‍ അടുത്ത് വിനീതുണ്ട് . ഞാന്‍ ബെഡില്‍ കിടക്കുകയാണ് . അങ്കിള്‍ ഉം ആന്റിയും തൊട്ടപ്പുറത്ത് നില്‍പ്പുണ്ട് .
വിനീത് സമാധാനിപ്പിക്കാനായി എന്റെമുടിയില്‍ തഴുകി മെല്ലെ പറഞ്ഞുകൊണ്ടിരുന്നു.

"ആ പ്രാവ് ഇനിയും വന്നു മുട്ടയിടും . അതിനു വേണ്ടി നീ ഇത്രക്കും ടെന്‍ഷന്‍ അടിക്കേണ്ട കാര്യം എന്താ ? ഛെ! വെറുതെ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞു ."

ഒഴുകുന്ന കണ്ണീരുമായി ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു .

എനിക്കു പറയാനുള്ളത് ഒരു സമുദ്രമാണ് ..അതിനു വാക്കുകള്‍ തേടുന്നതിലും ഭേദം , കണ്ണിലൂടെ ഒഴുക്കി കളയുകയാണെന്ന് തോന്നി .