8/17/2010

പ്രിയകരം



പ്രിയ ലഹരിയില്‍ പാടുമൊരു വീണ ഞാന്‍
പ്രണയ രാഗമായ് നിറയു നീ എന്നില്‍ പ്രിയേ
മധുരമീ അനുരാഗവും മദഭരം ഈ നിമിഷവും
ഇനി പകരൂ ജീവനില്‍ നിന്‍ കാണാകനവുകള്‍.

ഈറന്‍ മേഘങ്ങള്‍ നെഞ്ചില്‍ പൂമഴ പെയ്യിക്കും
ഈ രാവില്‍ നിന്‍ മുടിച്ചുരുളഴിയവേ ....
ഇനിയെത്ര രാത്രികള്‍ വന്നാലും
ഇരവിതു പ്രിയകരം എനിക്കോര്‍മയില്‍.

പാതി തുറന്ന ജനല്‍ കതകില്‍
പാതിര മലര്‍പോല്‍ അമ്പിളിതെല്ലും ,
പറയാന്‍ കൊതിക്കും മിഴിനീട്ടി മടിയില്‍
പുലരികതിര്‍ പോല്‍ നീയും.

പ്രിയതരം എന്റെ ഓമല്‍കനവേ..
ഉണരാതെ ഉറങ്ങുക എന്‍മടിയില്‍ നീയെന്നും.
ഇനിയെന്‍ ജന്മം സാന്ത്രമായ് നിന്നെ തലോടും
കുളിര്‍കാറ്റായ്‌ മാറാന്‍ മോഹം എനിക്കെന്നും.

പതിയെ തുറന്ന നിന്‍ ചെന്‍ചൊടികളില്‍..
മുത്തമിടുന്നോരാ പുഞ്ചിരിയും ..
പൂവോ..മുത്തോ...പൂപരാഗമോ
എന്നെ ഹര്‍ഷോന്‍മാദനാക്കുന്നു വീണ്ടും .

പറയാന്‍ മറന്ന സ്നേഹമായി
പരതും കൈവിരല്‍ മുടിയിഴകളില്‍..
മുഖമൊന്നണച്ചു നീ ചെവിയില്‍ പറയും,
കേള്‍ക്കാന്‍ കൊതിച്ച കവിതകള്‍.

ശിവനെ തപം ചെയ്തുണത്തിയ
ശ്രീപാര്‍വതിയായ് നീ ആതിര രാവില്‍
ഋതുഭംഗികള്‍ വരമായ്‌ തിരുമാറില്‍ അണിയവേ
ഒരുനൂറു തമാരകള്‍ വിരിയുന്നതറിയുന്നു ഹൃത്തിലും .

ജന്മജന്മപുണ്യമോ നീ
ജീവന്റെ ചേതന വിടര്‍ത്തി
അടര്‍ത്തിയെടുത്ത എന്‍-
കനവിന്‍ തേന്‍ കണമോ!

മഴവില്ലാല്‍ തീര്‍ത്ത മോഹമേ
മറയല്ലേ ഒരുനാളും നീ ഇനി .
മധുമതി കിരണമേ ...
മനതാരില്‍ നീ മിടിപ്പായിടൂ .

യമുന നിശ്ചലം .


നിന്‍ നിഴല്‍ വീഴുകില്ലെങ്കിലീ -
യമുന നിശ്ചലം .
നിന്‍ മയില്‍പീലികള്‍ തൊട്ടുഴിയുകില്ലെങ്കിലീ-
യമുന നിശ്ചലം .
നിന്‍ കാര്‍ചുരുളുകള്‍ മഴയായ് പെയ്യില്ലെങ്കില്‍ -
യമുന നിശ്ചലം .
നിന്‍ മകരകുണ്ഡലം മീനായ്‌ ഇളകുകിലെന്കില്‍ -
യമുന നിശ്ചലം.
നിന്‍ അരവിന്ദ നയനങ്ങള്‍ പുണ്യമായ് പൂക്കില്ലെങ്കില്‍ -
യമുന നിശ്ചലം .
നിന്‍ ശ്വാസകാറ്റേറ്റു തുടിച്ചില്ലെങ്കില്‍ -
യമുന നിശ്ചലം .
നിന്നധര ചുംബനം ഏറ്റുപാടും മുരളീഗീതിയില്ലെങ്കില്‍ -
യമുന നിശ്ചലം .
ശംഖു കഴുത്തിന്‍ ദര്‍ശനമില്ലെങ്കിലീ -
യമുന നിശ്ചലം .
വാടമലര്‍ വനമാലിതന്‍ സൗരഭമില്ലെങ്കിലീ -
യമുന നിശ്ചലം .
നിന്‍ കൌസ്തുഭ ചന്ദനമലിഞ്ഞില്ലെന്നാല്‍ -
യമുന നിശ്ചലം .
നിന്‍ പൊന്നരമണികള്‍ കണികൊന്നയായ് പൂത്തിലെങ്കില്‍ -
യമുന നിശ്ചലം .
നിന്റെ മഞ്ഞപട്ടാടകള്‍ വേദമന്ത്രമാവുകിലെങ്കില്‍ -
യമുന നിശ്ചലം .

നിന്റെ കാല്‍തളകള്‍ മൌനമാകുകില്‍ -
യമുന നിശ്ചലം .
നിന്‍ വിരല്‍ തുമ്പാല്‍ തൊട്ടുണര്‍ത്തുകയില്ലെങ്കില്‍ -
യമുന നിശ്ചലം .
എന്നെന്നും യമുന നിശ്ചലം .
ദേവാ ! യമുന നിശ്ചലം .

നീ വരൂ...!

കരയരുത് നീ സഖീ വീണ്ടും ...
കാലം അതിവിശാലം
കാത്തു വെച്ചില്ല ഇതുവരെ
കണ്ണുനീര്‍ മാത്രമായ് ഒരുവനും.

വന്നു പൊന്നോണം വീണ്ടും
അഷ്ടദളങ്ങളില്‍ വിരിയട്ടെ നിന്നിലെ
ശിഷ്ട സ്വപനങ്ങളെല്ലാം ...
കളയുക കരയും ശീലം നീയും.

നടന്നീല നിന്‍ കൈ കോര്‍ത്തിട്ടു ,
കണ്ടീല ഒന്നിച്ചൊരു ദിവാസ്വപ്നം
എങ്കിലും അറിയുന്നു ഒരുരാവില്‍
എന്റെ നിദ്ര മുറിക്കും നിന്‍ തേങ്ങലെന്നു.

മൌനമാം എന്‍ ഹൃതയാകാശം നിറയെ
കണ്ണീര്‍ നക്ഷത്രങ്ങളെ വാരിയിട്ടിട്ടും,
ഇല്ല വന്നില ഒരു വാക്ക് പോലും...
സ്വരം തേടി അനുതാപമായ് എന്നില്‍.

അറിയില്ല ഇതുവരെ പരിതപിക്കാനും
അറിയില്ല കല്‍തട്ടി വീണാല്‍ കരയാനും ,
അറിയുന്നതൊന്നു മാത്രം -
ജയിക്കാന്‍ അല്ലെങ്കില്‍ ജീവിക്കുന്നതെന്തിനു ?

നീ വരിക കൂടെ...
നമ്മുക്ക് കണ്ണിലെ ഉറക്കം കാത്തു
വെളുത്ത നാലുമണി പൂക്കള്‍ വിരിയുന്ന
വിണ്ണിലെ വിശുദധിയില്‍ വാഴാം .

തൊട്ടറിയാം ...മേഘരാഗങ്ങളെ ..
പൊട്ടുവെച്ചു തന്നിടാന്‍ വരും നമുക്കായ്
പോന്നുഷസ്സും പുത്തന്‍ സന്ധ്യയും ,
വരിക സഖി എന്‍കൂടെ നീയും.

നിലാവിന്‍ കല്പടവിലിരുന്നു
ഇനി പറയുക നീ, നമുക്ക് കാണാന്‍ -
ഇനിയെന്ത് സ്വപ്നങ്ങള്‍ ബാക്കിയെന്നു
ഇന്ന് നാം അറിയട്ടെ തമ്മില്‍ തമ്മില്‍.

എന്റെ വൃന്ദാവനം!

കളിവീടിനക്കരെ കാണാകടല്‍ക്കരെ
പാതി വിരിഞ്ഞൊരു മഞ്ഞമന്ദാരം
പാതിര ചന്ദ്രിക ഓമനിച്ചോചോമനിച്ചു
പാലൂട്ടിവളര്‍ത്തിയ മന്ദാരം .

ഒരുനാളില്‍ ..ഒരുനാളില്‍ മഞ്ഞമന്ദാരവും
കണ്ണന്റെ വധുവാകുമെന്നൊരു-
കണിയാര്‍ ചെമ്പോത്തും,
ഉച്ചത്തില്‍ ഉച്ചത്തില്‍ ഓതിയെന്ന്.

താമരകണ്ണുള്ള .......
കായാംബൂ നിറമുള്ള.....
പനിനീര്‍ പൂ ചുണ്ടില്‍
കുരുകുത്തി മുല്ല ചിരിയൊളിക്കും
കാമസ്വരൂപന്‍ കണ്ണന്‍
മഞ്ഞമനദാരത്തിന്‍ ഉള്ളമേറി.

പാതിരാ കാറ്റിന്‍ വിരലാല്‍
തഴുകി തഴുകി നിന്‍ പൊന്‍ദളങ്ങള്‍
അഴകോടെ ഒന്നൊന്നായ് -
നീള്‍ മിഴിതുറന്നോ പൂവേ !

പുലരി മുറ്റത്തിന്നു വ്രീളാവതിയായ്‌
വിളറി നില്‍ക്കും നിന്നില്‍...
കാണുവതെന്തിന്തു പൂവേ ,
കണ്ണിന്‍ നനവോ ..
കന്നികിനാവിന്‍പരിരംഭണത്തിന്‍
വിയര്‍പ്പോ...മഞ്ഞു തുള്ളിയ്യോ?

ഇളം വെയില്‍ ഏതോ സ്മൃതിതന്‍
മഞ്ഞ പട്ടാടയായ് അഴിയുമ്പോള്‍
ഓര്‍ക്കാതെ നിന്‍ ചുണ്ടിലും
ഒരോമന പാട്ടാവുന്നോ കണ്ണനവന്‍! .

കാറ്റിതു മൂളും മുളം തണ്ടിലും ..
കേള്‍പ്പതു നീ വേണു നാദമോ
കാതരയാം നിന്‍ ഹൃത്തുടുപ്പോ
കരളില്‍ പൊഴിയും തേന്‍ നിസ്വനമോ ?

തമ്മില്‍ തമ്മില്‍ നുള്ളി ചിരിപ്പതെന്തിനു നീ
നധ്യാര്‍വട്ട പൂവേ ....?
നാണിച്ചു മന്ദാരം, തലകുനിക്കവേ നീയും-
കാമുകന്‍ കാറ്റിനെ ഉമ്മ വെച്ചോ ?

തൃപ്ദങ്ങളില്‍ അര്‍പ്പിക്കും വേളയില്‍
കാത്തിരിപ്പതെന്തിനോ നീ...
കൈകളില്‍ കോരി നെഞ്ചോടടുപ്പിക്കെ
ഉച്ച ശ്രുതിമീട്ടും തംബുരുവാകാനോ !

മാറ്റി വെച്ചൊരു പോന്നോടകുഴല്‍പോല്‍
ചേര്‍ത്താധരങ്ങളില്‍ നുകരുമ്പോള്‍
രതിസുഖസാരേ! പാടുന്നതനിലനും
ലാസ്യ വതിയാവുന്നു നീയും പൂവേ.

കാണണം കണ്ണനെ എനിക്കുമൊന്നു,
കാത്തു വെച്ചൊരെന്‍ തൂവെണ്ണയാകവെ
തൃക്കരങ്ങളില്‍ വെക്കേണമൊന്നെനിക്കും,
എന്റെ വൃന്ദാവനം വീണ്ടും പൂക്കുവാന്‍ .

ദൂരെ പോകൂ.....!

മറഞ്ഞു പോ നീ സ്മരണകളെ ..
തിരഞ്ഞെടുക്കാന്‍ ഒന്നും ഇല്ല നിങ്ങളില്‍,
വെറുതെ ചേര്‍ത്തു കെട്ടിയ
കടലാസുപട്ടങ്ങള്‍ അല്ലോ നിങ്ങള്‍!.

ഒന്നിച്ചു ചേര്‍ക്കുകില്‍ മറക്കും
ഒന്നോടെ എന്റെ ആകാശവും,
ഒട്ടലിവോടെ നെഞ്ചോടടക്കിയ
സമഗാനത്തിന്‍ ഈരടിയോക്കെയും.

ദൂരെ പോ നിങ്ങള്‍ ..
അതിവിശാലമി കാലയവനിക്കുള്ളില്‍,
എത്ര സുമങ്ങള്‍ പൊലിഞ്ഞിട്ടും ധര
ചേര്‍ത്ത് വെക്കും വസന്തങ്ങളിനിയും .

വിളക്കണച്ചു പ്രാര്‍ത്ഥിക്കാന്‍
പഠിപ്പിച്ചതില്ലെന്റെ അച്ഛനും
പഠിച്ചതില്ല ഞാനും വേദന-
അറിയാത്ത വേദാന്തമൊന്നും.

സൂര്യജ്വാല അടങ്ങിയ
സമുദ്രഗര്‍ഭത്തില്‍ നിന്നും
നാളെ ഉയരും നവജ്യോതി വീണ്ടും
പാട്ടെനിക്ക് വേണ്ടത് ഇന്നിന്റെ മാത്രം

മറയു ..മറയു നീ വേഗം....
നോക്കി നില്‍ക്കെ നോവുന്നു കണ്ണുകള്‍ .
പൊട്ടി വീര്‍ക്കുന്നു വീണ്ടും പൂമൊട്ടുകള്‍
ഞെട്ടറ്റു വീഴുവാന്‍ വിരിയല്ല-നീ വീണ്ടും!

നീ അറിയുന്നോ ..തോഴി
നെയ്ത്തിരി പോല്‍ കത്തുമെന്നുള്ളിലെ
നക്ഷത്രവീര്യവും ...സ്നേഹചാപല്യവും .
ഓര്‍ത്തു വെക്കുവാന്‍ ഒന്നുമേ
ഇല്ലാത്ത ശൈശവകാലവും .
വേണ്ട ഇനി ആരോടും ചൊല്ലി
തീര്‍ക്ക വേണ്ട ദുഷിക്കും സംസ്കൃതി.

ദൂരെ പോയ്‌ മറിയുക എല്ലാമേ
യാത്ര പോകട്ടെ ഞാനും ഇനി ഒരു
പുത്തന്‍ നൌകയില്‍ ...
കരളിനഗാധമാം ഉള്ളറയിലേക്കായ്

കേവലമൊരു വിശ്വാസം പോല്‍..
കരളിലെ നിര്‍വൃതി തിരപോല്‍ ...
ശരിയും തെറ്റും പിരിച്ചിട്ടു നീ എന്റെ
പാദങ്ങള്‍ നേര്‍വഴി കണ്ടു പോകാന്‍ .

തരിക നിദ്രയും,,,സ്വസ്ഥതയും ..
തരിക പണ്ടത്തെ വിപ്ലവ വീര്യവും..
ജീവിക്കാന്‍ വയ്യ ..കനവും കണ്ണീരുമായ് ,
ജയിക്കാന്‍ മാത്രേ ജയ ഇനിയും പഠിക്കൂ .

8/06/2010

കൂട്ട് പോരുന്ന കിനാവള്ളികള്‍

http://oilpainting-store.com/images/artmis28/gainsb666.jpg

ഞായറാഴ്ച യുടെ ചലനമില്ലാത്ത ഒരു പകലായിരുന്നു അത്.അമ്മുവിന് ഫുട്ബോള്‍ കളി ടിവിയില്‍ നടക്കുന്നതും നോക്കിയിരുന്നു  വല്ലാതെ വിരസത  തോന്നി .അനന്തേട്ടന്റെ ശ്രദ്ധ തിരിക്കുവാന്‍ എല്ലാ ആര്‍ദ്രതയും ഊറുന്ന നനുത്ത സ്വരത്തില്‍ അവള്‍ വിളിച്ചു

"അനന്തേട്ടാ ...!
"

ഫുട്ബോള്‍ വേള്‍ഡ് കപ്പ്‌ന്റെ ലഹരിയില്‍ മുഴുകിയിരുന്ന അയാളുടെ ചിന്തകള്‍ക്ക് മുറിവേറ്റപ്പോള്‍ ,അയാള്‍ ,അവളെ  അസ്വസ്ഥതയോടെ കൂര്‍പ്പിച്ചു ഒന്നുനോക്കി  .

"അനന്തേട്ടാ ..നമുക്കിന്നു പുതിയ ഒരു കളി കളിക്കാം ..നമ്മള്‍ ഈ അടുത്ത കാലത്ത് കണ്ട സ്വപനങ്ങളെക്കുറിച്ച് പറയാം" ..എത്ര എണ്ണം കൂടുതല്‍ പറയുന്നുവോ ; ആ ആള്‍ ജയിച്ചു. കുറച്ചൊക്കെ നമ്മുടെ ഭാവനയും ആവാം" അവള്‍ ചിരിയോടെ കൂട്ടിചേര്‍ത്തു .

അയാള്‍ ടി.വി യില്‍ നിന്നും കണ്ണെടുക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു

"അമ്മൂനു അല്ലെങ്കിലും നല്ല നുണ പറയാന്‍ അറിയുമെന്ന് എനിക്കറിയാം . അതുകൊണ്ടു ഈ കളിയില്‍  അമ്മു തന്നെയേ ജയിക്കുള്ളൂ ". 

ഉള്ളില്‍ ദേഷ്യം വരുന്നെങ്കിലും അത് മറച്ചുകൊണ്ട്‌ അയാള്‍ കൂട്ടിചേര്‍ത്തു 

"എനിക്കങ്ങിനെ സ്വപ്‌നങ്ങള്‍ ഒന്നും ഓര്‍മയില്‍ നില്‍ക്കാറില്ല അമ്മു".

അയാളുടെ കണ്ണുകള്‍ അപ്പോഴും  കളിയില്‍ തന്നെ  ആയിരുന്നു.

"ഈ അനന്തേട്ടന്‍ എപ്പോഴുംഇങ്ങനെയാ!! എന്തായിരുന്നു പ്രണയിക്കണകാലത്തെ വാഗ്ദാനങ്ങള്‍ ? എന്റെ അമ്മുന്റെ കൂടെ ..എപ്പോഴും ഉണ്ടാവും .ഒരു നിമിഷം പോലും അടുത്തുനിന്നു  മാറിനില്‍ക്കില്ലഅങ്ങിനെ എന്തൊക്കെ പറഞ്ഞതാണ്..ഇപ്പോള്‍ ഏത് നേരവും ഈ ടി വി നോക്കി ഇരിയ്ക്കല്‍ തന്നെ. അനന്തേട്ടനു ഇപ്പോള്‍ എന്നോടുള്ള ഇഷ്ടം കുറഞ്ഞു വരുകയാ.."

അടുത്ത പടി അവളുടെ കരച്ചിലാവും എന്ന് അറിയാവുന്നതുകൊണ്ട് , അയാള്‍ വേഗം ടി വി ഓഫാക്കി

അവളെ ഒന്ന് കൂടെ അടുത്തു പിടിച്ചിരുത്തി അയാള്‍

"അനന്തേട്ടന്റെ ചക്കരകുട്ടി കഴിഞ്ഞല്ലേ അനന്തേട്ടനു എന്തും വേറെയുള്ളൂ." അയാള്‍ അവളെ സമാധാനിപ്പിച്ചു.
അതവളെ കുറച്ചു സമാധാനപ്പെടുത്തുകതന്നെ ചെയ്തു.
എന്തോ ഓര്‍ത്തു അയാളവളുടെ മടിയില്‍ കിടന്നു..അങ്ങിനെ ..ഉറക്കത്തിലേയ്ക്കു വീണു. അനന്തന്‍ വീണ്ടും വേള്‍ഡ് കപ്പിലേക്ക് പോയി.

അമ്മു ഉമ്മറത്തെ തിണ്ണയില്‍ഇരുന്നുമുടി പിന്നിയിടുകയായിരുന്നു , അപ്പോള്‍ ആണ് അച്ഛമ്മ കുളത്തില്‍ നിന്നും മേലുകഴുകി വന്നത് . അച്ഛമ്മയുടെ കാലില്‍ നിറയെ മണല്‍ ഒട്ടി പിടിച്ചു ഒരു വെളുത്ത ചെരുപ്പ് പോലെ കിടന്നിരുന്നു. ഉമ്മറത്തിണ്ണയില്‍ കിണ്ടിയില്‍ വെച്ചിരുന്ന വെള്ളം എടുത്തു അച്ഛമ്മ കാല്‍ കഴുകി ഉമ്മറപടി കയറി വന്നു. അപ്പോള്‍ മാത്രമായിരുന്നു അച്ഛമ്മ എന്നെ കണ്ടത് എന്ന് തോന്നുന്നു .

"അമ്മു ഇന്ന് മേല്കഴുകാന്‍ വരാഞ്ഞത് എന്താ ? ഈ കുട്ടി ഈയിടെ ആയി ഒരുകൂട്ടം പറഞ്ഞാല്‍ കേള്‍ക്കണ്ടേ .."

അച്ഛമ്മ വഴക്ക് തുടങ്ങിയപ്പോള്‍ ..ഞാന്‍ കുളകടവിലേക്ക് ഓടി . എന്റെ കാലൊച്ച കേട്ടാവണം കുളത്തിന്റെ പായലില്‍ നിന്നൊരു നീലപൊന്മാന്‍ ചികിട്ടടിച്ചു പറന്നു പോയി. അതിന്റെ കൊക്കില്‍ ഒരു മീന്‍ കിടന്നു പിടയുന്നുണ്ടായിരുന്നു.

സന്ധ്യക്ക് ഇങ്ങനെ ഒറ്റക്ക് മേല്കഴുകാന്‍ വരാന്‍ വേണ്ടി ആണ് അച്ഛമ്മ മേല്‍കഴുകി പോകുന്ന വരെ അവിടെ ഓരോന്നും ചെയ്തു നില്‍ക്കുന്നത്. ഇല്ലെങ്കില്‍ അച്ഛമ്മ നൂറു ശാസ്ത്രം നോക്കും വടക്കോട്ട്‌ നോക്കി മുങ്ങു അമ്മൂ ..കയ്യില്‍ ഇത്തിരി വെള്ളം എടുത്തു സൂര്യന് നേരെ ഒഴിച്ചാല്‍ എന്താ...ഇങ്ങനെ ഒടുക്കം ദേഷ്യം പിടിച്ചു കയറുകയാണ് പതിവ്.

സന്ധ്യക്ക് ഇങ്ങനെ കുളത്തിലെ നനുത്ത ചൂടുള്ള...ചുവന്ന വെളിച്ചം പടര്‍ന്ന വെള്ളത്തില്‍ ,കഴുത്തറ്റം മുങ്ങി കിടക്കാന്‍ എന്താ ഒരു രസം!.
കുഞ്ഞു മീനുകള്‍ വന്നു പതുക്കെ ഇക്കിളിയാക്കും ...അങ്ങനെ എത്ര നേരം വേണമെങ്കിലും കിടക്കാന്‍ എനിക്ക് നല്ല ഇഷ്ടമാണ് .അങ്ങിനെ ഏറെ നേരം ഒന്നും കിട്ടാറില്ല . അതിനു മുമ്പേ ഓപ്പോളുടെ വിളിവരും . അച്ഛന്‍ പെങ്ങളെ ..അച്ഛന്‍ വിളിക്കുനത്‌ കേട്ട് ഞാനും "ഓപ്പോളേ" എന്നാണ് വിളിച്ചു പഠിച്ചത്.

"ഈ കുട്ടി എന്ത് ഭാവിച്ചാ ..ഈ തൃസന്ധ്യ നേരത്ത് ഒറ്റക്ക് കുളത്തില്‍ ചെന്നിരിക്കുന്നത് ? എന്റെ ഭഗവതി ഇതിനു എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ ? " 

ഓപ്പോള്‍ കുളക്കടവിലെ  ഉയര്‍ന്ന മണല്‍ തിണ്ടില്‍ കയറി നിന്ന് തുടങ്ങുകയായി .അതേ വേഗത്തില്‍ തിരിച്ചും നടന്നു കഴിയും .

പിന്നെ വേഗത്തില്‍ തുവര്‍ത്തി ..ഒരൊറ്റ ഓട്ടത്തിന് ഉമ്മറത്തെത്തി. ഓട്ടത്തിനിടയിലും തെച്ചിക്കാട്ടിലെക്ക് ഒന്നുനോക്കാന്‍ അമ്മു മറന്നില്ല . തെച്ചിക്കാടാണ് അമ്മുവിന് ഏറ്റവും പേടിയുള്ള ഇടം. ഓപ്പോളുടെ കഥകളില്‍ നിന്നും കിട്ടിയ പേടിയായിരുന്നു  അതിനും കാരണം .

അച്ഛമ്മയുടെ ഇളയ മുത്തശ്ശി അതി സുന്ദരിയായിരുന്നുവത്രേ ! അത്രക്കും അഹങ്കാരവും ഉണ്ടായിരുന്നു അവര്‍ക്ക്  . ഒരിയ്ക്കെ, മോഹിച്ചു സംബന്ധത്തിനു വന്ന ഒരു നമ്പൂതിരിയെ വിഡ്ഢിയാക്കി മടക്കി അയച്ചുവത്രേ . നമ്പൂരി ആവട്ടെ അസാധ്യ മാന്ത്രികനും ആയിരുന്നു പോലും! . 

 ഒരുനാള്‍ മുത്തശ്ശി കുളിച്ചു വരുന്ന വഴി ആരോ വലിച്ചിഴച്ചു മുത്തശ്ശിയെ കൊണ്ടുപോയെന്നും , പിന്നീട്‌ തെച്ചിക്കാടിനുള്ളില്‍ മുത്തശ്ശിയുടെ നീല നിറത്തിലുള്ള ശവം ആണ് കണ്ടത് .ശവം സ്ഫുടം ചെയ്ത നേരം അത് ഒരു പച്ച വെളിച്ചമായി മാറി തെച്ചികാട്ടിലേക്ക് പോയി എന്നാണ് കഥ. ആ മുത്തശ്ശി ഇപ്പോഴും ആ തെച്ചിക്കാട്ടില്‍ കഴിയുന്നു എന്നാണ് ഓപ്പോള്‍ പറയുന്നത്.

സന്ധ്യ കഴിഞ്ഞു സ്ത്രീകള്‍ ആ വഴി പോയാല്‍ മേലില്‍ കയറും എന്നാണ് ഓപ്പോള്‍ പറയുക . എന്നാല്‍ അനന്തേട്ടനും , അപ്പുവേട്ടനും എല്ലാം പാതിരാത്രി കൂടെ പോയി കുളത്തില്‍ കുളിച്ചു വരും. അവരെ മുത്തശ്ശി ഒന്നും ചെയ്യില്ല പോലും!

അകത്തെ മുറിയില്‍ വെളിച്ചം കണ്ടു. അത് അനന്തേട്ടന്റെ മുറിയാണ് . അതിനര്‍ത്ഥം ഇന്ന് അനന്തേട്ടന്‍ നേരത്തെ വന്നിരിക്കുന്നു എന്നാണ്. അനന്തേട്ടനു ഇലകട്രിക്ക് ഓഫീസില്‍ ആണ് ജോലി. മിക്കവാറും രാത്രി ഊണിനു നേരത്തെ ആളെ കാണാറുള്ളു. ഇന്നൊരു പക്ഷെ, അമ്മു വീട്ടില്‍ വരുന്നുണ്ടെന്നു അച്ഛന്‍ വിളിച്ചു പറഞ്ഞിരിക്കും.

തളത്തിലേക്ക് ചെന്നപ്പോള്‍ ..ഓപ്പോളും അനന്തേട്ടനും കൂടി വലിയ വര്‍ത്തമാനത്തിലാണ് ..അമ്മയും മോനും എപ്പോഴും വലിയ കിന്നാരം ആണെന്ന് മനസ്സില്‍ ഓര്‍ത്തു .

അമ്മുവിനെ കണ്ടതും അനന്തേട്ടന്‍ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

"അമ്മുനു ഇപ്പോള്‍ സന്ധ്യാനാമം ജപിക്കലൊന്നും ഇല്ല അല്ലെ?" ഓപ്പോളുടെ കയ്യില്‍ നിന്നും വഴക്ക് കേള്‍പ്പിക്കാന്‍ ഉള്ള സൂത്രം ആണ് അനന്തെട്ടന്റെ. 


ഓപ്പോള്‍ വാ തുറക്കും മുമ്പേ അമ്മു ഉമ്മറത്ത്‌ കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഭസ്മം തൊട്ടിരുന്നു നാമം ജപിക്കാന്‍ തുടങ്ങി .

അടുക്കളയില്‍ നിന്ന് തിരക്കിട്ട് ഓപ്പോള്‍ വിളിച്ചപപോള്‍ മംഗളം ചൊല്ലി നാമജപം നിര്‍ത്തി എഴുന്നേറ്റു ചെന്നു.

"അമ്മു ..നീ ഈ ഉള്ളി ഒന്ന് എരിഞ്ഞെടുക്ക് ..അപ്പുവും അനന്തനും സിനിമയ്ക്ക് പോവുകയാണെന്ന്."

ഇവിടെയ്ക്ക് എന്നെ പറഞ്ഞയക്കുന്നത് അച്ഛന്റെ പണിയാനാണ് . ഇവിടെ വന്നാല്‍ , ഞാന്‍ വീട്ടുജോലിയൊക്കെ പഠിക്കു എന്നതാണ് അതിനു ഒരു  കാരണം. അമ്മ വീട്ടില്‍ എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കാറില്ല . അമ്മയ്ക്കു ഇത്തരം ചിട്ടകളില്‍ ഒന്നും വിശ്വാസവും ഇല്ല. 


അച്ഛന് നേരെ തിരിച്ചാണ് . പെണ്‍കുട്ടികള്‍ എല്ലാം ചിട്ടയോടെ വളരണം എന്നൊക്കെ വാശിയാണ്. അതുകൊണ്ട് സ്കൂളിലും കോളേജിലും രണ്ടു  ദിവസത്തില്‍ കൂടുതല്‍ ലീവ് കിട്ടിയാല്‍ ഉടനെ അച്ഛന്‍ വിളിച്ചു പറയും

"അമ്മു അച്ഛമ്മയുടെ അടുത്ത് പോകൂ" എന്ന്.

എനിക്ക് അവിടെ കുളത്തില്‍ കുളിക്കാനും തെങ്ങും , കവുങ്ങും , മാവും ഉള്ള തൊടികളും എല്ലാം ഇഷ്ടായിരുന്നു.പിന്നെ അനന്തേട്ടന്‍ എന്ന എന്റെ ഭാവി വരനും അവിടെ ഉണ്ടല്ലോ .

അനന്തേട്ടന്‍ കുളിച്ചു വന്നു MP 3 പ്ളയറില്‍ സൗന്ദര്യലഹരി കാസെറ്റ് ഇട്ടു. അച്ഛമ്മയെ സന്തോഷിപ്പിയ്ക്കാനുള്ള  അനന്തെട്ടന്റെ വിദ്യകളാണ് ഇതൊക്കെ.

' ശിവശക്ത്യോ യുക്താ യതി ഭവതി ശക്തപ്രഭവിതം.... ...."
ഈ വേക്കഷന്‍ സമയത്ത് സൌദര്യലഹരി മുഴുവന്‍ പഠിച്ചിരിക്കണം എന്നാണ് അച്ഛന്റെ ഡിമാന്റ്. പകരം അച്ഛന്‍ സിങ്കപ്പൂരില്‍ കൊണ്ടുപോകാം  എന്നൊരു വാഗ്ദാനം തന്നിട്ടുണ്ട് . അതുകൊണ്ട് കുറെവ രികള്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ കാണാപാഠമാക്കിയിരുന്നു.

ഓപ്പോള്‍ അടുക്കളയില്‍ ആയ തക്കത്തിന് അനന്തെട്ടനോടും, അപ്പു ഏട്ടനോടും കെഞ്ചി പറഞ്ഞു എന്നെ കൂടി സിനിമയ്ക്ക് കൊണ്ട് പോകാന്‍ . ദീലിപിന്റെ "പാണ്ടിപട" ആയിരുന്നു ഫിലിം.

രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു

 "അമ്മമ്മ സമ്മതിക്കില്ല പെണ്ണെ!..ഗോപാല്‍ അങ്കിള്‍ അറിഞ്ഞാല്‍ വഴക്കാവും" എന്ന്.
പക്ഷെ അനന്തെട്ടന്റെ മുഖത്ത് എന്നെ കൂടി കൊണ്ടുപോവണം എന്നു ചെറിയൊരു അനുകൂല ഭാവം ഉണ്ടായിരുന്നു. ഞാന്‍ കുറെ കെഞ്ചി പറഞ്ഞു തുടങ്ങിയപ്പോള്‍ , അനന്തേട്ടന്‍ "ശരി ..ശരി എന്നായി.
അപ്പുവേട്ടന്‍ അപ്പോഴും 


"വേണ്ട അനന്ത , അതൊക്കെ പോല്ലപ്പാവും" എന്നായിരുന്നു .

ഒടുവില്‍ അനന്തേട്ടന്‍ പറഞ്ഞു "നമുക്ക് സെക്കന്റ്‌ ഷോ ആക്കാം അപ്പുഎട്ടാ എന്ന്."

പിന്നെഎന്നേ നോക്കി അനന്തേട്ടന്‍ പറഞ്ഞു
" നീ ഒരു കാര്യം ചെയ്യ് . തളത്തില്‍ കിടന്നാല്‍ മതി . ഞാനും അപ്പുവേട്ടനും വാതില്‍ മൂന്ന് വട്ടം മുട്ടുമ്പോള്‍ ,തുറന്നു ഞങളുടെ കൂടെ വന്നാല്‍ മതി."ഞാന്‍ സമ്മതിച്ചു.

വാതില്‍ പുറത്തു നിന്ന് പൂട്ടി പോകാന്‍ പ്ലാന്‍ ചെയ്തു നേരത്തെ പോയി തളത്തില്‍ കട്ടിലില്‍ കിടന്നു.

9 മണിക്കേ ഉറക്കം ആവും അച്ഛമ്മയും ഓപ്പോളും.അവര് രണ്ടു പേരും അതിരാവിലെ എണീയ്ക്കുകയും ചെയ്യും .എനിക്ക് കിടന്നിട്ടും ഉറക്കം വന്നില്ല .അവര്‍ വന്നുമുട്ടിയിട്ടു തുറന്നില്ലെങ്കില്‍
, ആ പേരും പറഞ്ഞു എന്നെ കൊണ്ടു പോകാതെ സിനിമക്ക് പോകും എന്നുറപ്പാണ് .

അറിയാതെ കണ്ണടഞ്ഞു എന്ന് തോന്നുന്നു..വാതില്‍ മുട്ടുന്നത് കേട്ടാണ് ഓടിച്ചെന്നു വാതില്‍ തുറന്നത്.

വാതിലില്‍ ,സുന്ദരിആയ ഒരു സ്ത്രീ രൂപം അവരുടെ വൈര മൂക്കുത്തിയുടെ തിളക്കം കണ്ണഞ്ചിക്കുന്നതായിരുന്നു .നല്ല വെളുത്ത വേഷ്ടി മുണ്ടില്‍ തിളങ്ങുന്ന ഒരു സുന്ദരരൂപം . ചുരുണ്ട മുടിയിഴകള്‍  നിലാവെളിച്ചത്തില്‍ നീല സര്‍പ്പങ്ങളെ പോലെ തോന്നിച്ചു .

"അയ്യോ ..തെച്ചിക്കാട്ടിലെ മുത്തശ്ശി..കരച്ചില്‍ പാതിയായി ചങ്കില്‍ കിടന്നു പിടച്ചു . 

"അച്ഛമ്മേ...ഓപ്പോളേ..അനന്തേട്ടാ ..."ശബ്ദം പുറത്തു വരാതെ പിടക്കുമ്പോള്‍ ..ആരോ പിടിച്ചു കുലുക്കുന്നു. കണ്ണ് തുറന്നപ്പോള്‍ ...
അനന്തെട്ടന്റെ മുഖം . ആശ്വാസത്തോടെ അനന്തെട്ടന്റെ മടിയില്‍ നിന്നും ചാടി എണീക്കുമ്പോള്‍ ..അനന്തേട്ടന്‍ പിറുപിറുക്കുന്നതു കേട്ടു

" മെസ്സിയുടെ നല്ലൊരു ഗോള്‍ മിസ്സ്‌ ആയി ..ആ നേരത്താണ് അമ്മൂന്റെ പേടിസ്വപ്നം!" .

അത് കേട്ടില്ലാ എന്ന് നടിച്ചു , വലിയ ആശ്വാസത്തോടെ അമ്മു എണീറ്റ്‌ അടുക്കളയിലേക്കു നടന്നു .



കാട്ടിലെ മരം

കൈകാല്‍ കുടഞ്ഞെഴുനേറ്റു നീ
കുഞ്ഞു പുല്‍ചെടി പോല്‍
വിത്തിന്‍ ആവരണം പോയ്‌ പോയ
അരക്ഷിതത്വമായ് നിന്നില്‍ നിറയവേ.

കൊച്ചു കൈകള്‍ മേലോട്ടുയര്‍ത്തി നീ
കൈവിരല്‍ തുമ്പ് തേടുന്നോ താതന്റെ ?
കൈ തന്നു ഉയര്‍ത്തുവാന്‍ ഇല്ലാരും ചുറ്റിലും -
ഇറ്റു  ചുണ്ടില്‍ വീഴില്ല അമൃതവും .

പൊന്നണി  വേനലും ..തേന്‍മഴയും നിന്നെ
ആകാശം പടരും മരമാക്കി.
 അപാരതപുല്‍കി  ആലോലം ആടി
പ്രാര്‍ത്ഥന  പോല്‍  നില്‍ക്കുമൊരു  മാമരം നീ  .
ഋതു കല്പനകള്‍ ഉണര്‍ത്തി വിട്ടോരാതളിരും പൂവും ..
മിഴികളായ്‌ മാനത്തെ ഉറ്റു നോക്കവേ ...
ചിരി തൂകി മാനവും,  താരക കണ്ണാലെ !

ജീവ   കാമനകള്‍  സ്പന്ദിക്കും  നിന്നില്‍ ,
 കിളികള്‍ തന്‍ കുഞ്ഞു നൃത്തചുവടിനാല്‍
  കൊക്കുരുമി അവ പാടുമാ  പാട്ടില്‍-
പൂത്തിതോ നിന്റെ പൂക്കാത്ത ചില്ലകള്‍ .

വന്നു വനദേവതമാര്‍ നിന്‍ മുന്നില്‍
പൂവിട്ടു അടിമുടി നീയും ....
വര്‍ണ വിരലിനാല്‍ അവര്‍ തൊടും വേളയില്‍ 
വ്രീളാവിവശയായ് നിന്നു നീ പൂമരം.
കോരിത്തരിച്ചുവോ നിന്നെ തലോടി
തെക്കന്‍ കാറ്റിന്‍ കാമുക ഹൃത്തും
കാട്ടിലെ ചന്തക്കാരി  മയിലും
നോക്കി നിന്നുവോ സാകൂതം നിന്നെ !

കേട്ടു ദൂരെ ദിക്കില്‍ നിന്നേതോ ..
വന്യ മൃഗങ്ങള്‍ തന്‍ നോവും നിരക്കവും
ചുറ്റും പരന്നിതു ചൂടും പുകയും ...
കാട്ടുതീയായ് വന്നെത്തി ദുര്‍വിധി!

ഇളകിയാടും മഞ്ഞ , ചുവന്ന നാക്കുകള്‍
കാടിന്റെ ചെന്‍ചോര നക്കി കുടിക്കവേ..
കാമുകകാറ്റു  കൈവിട്ടു  നിന്നെ -
കാട്ടുതീയിനെയവന്‍  പ്രണയിനി  ആക്കിയോ ?

അറിയില്ല നിനക്കേത് പേര്‍ ചൊല്ലി
ദൈവങ്ങളെ വിളിക്കുവാന്‍ -
അറിയില്ല ഒന്ന് സ്മരിക്കാന്‍ അച്ഛനെ അമ്മയെ
കാട്ടില്‍ വളര്‍ന്നൊരു അനാഥയാം വൃക്ഷം നീ .

ഒട്ടു കനിവെന്നോടും കാണിക്കൂ .....
ദുഷ്ടനാം ദുര്‍വിധിയാണ് നീയെങ്കിലും!
 ഓര്‍ത്തു തീര്‍ന്നിലാ ..ഇന്നലെ പകലില്‍,
ചേര്‍ത്ത് നിര്‍ത്തി കാറ്റു ചൊന്നതോന്നുമേ ..!

"നിന്നടുത്തെതുകില്‍ എന്ത് മോഹമെന്നും -
ഒന്നണക്കുകില്‍ എന്തു കുളിരെന്നും-
നിന്റെ കൈകളില്‍ എന്റെ സ്വര്‍ഗമെന്നും "-
പിന്നേതോ രാഗമവന്‍  ചെവിയില്‍ മൂളിയതും    !

ഉടല്‍ കത്തി കനലായ് പുകഞ്ഞു നീറുമ്പോളും
ഉയിരില്‍ കുളിരാവും നിന്‍ ഓര്‍മകളെന്നു-
ഒരു മൊഴി പറയാതെ ബാക്കിയാവുന്നു ..
ഓര്‍ത്തു വെച്ചിടുക വരും ജന്മത്തില്‍ ഇതും.
*******************************************************************************************
.

അയ്യപ്പന്‍ !




അയ്യപ്പന്‍ ഒരു കൌതുകം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു ഞങളുടെ കുട്ടികാലത്ത് എന്നും. ജട പിടിച്ച മുടി കെട്ടി തലയില്‍ ഉയര്‍ത്തി കെട്ടിവെച്ചിരിക്കും .ഒരു മയില്‍ പീലി കൃഷ്ണനെ പോലെ എപ്പോളും മുടിയില്‍ കാണാം . പിന്നെ  അതില്‍ എന്നും അലങ്കാരമായി വെച്ചിരുന്നത് ചെമ്പരത്തി പൂക്കള്‍ ആയിരുന്നു. വലതു ചെവിയിലും എപ്പോഴും ഒരു ചെമ്പരത്തി പൂ കാണും. നെറ്റിയില്‍ വലിയ ഒരു ചുവന്ന പൊട്ടുതൊടും. മിക്കവാറും അതിനുള്ളില്‍ വേറെ ഒരു കുങ്കുമ കളര്‍ കൂടെ വെച്ച് ഒരു പൊട്ടു കൂടെ തൊടാറുണ്ട്‌ . മുറുക്കി ചുവന്ന ചുണ്ടുകള്‍ . ഒരൊറ്റ പല്ലുപോലും ചിരിച്ചാല്‍ കാണില്ല. ചുവന്ന മോണ കാട്ടി വായ തുറന്നുള്ള ആ ചിരി ഞങ്ങള്‍ കുട്ടികളെ വളരെ സന്തോഷിപ്പിക്കുന്ന  ഒന്നായിരുന്നു. അതിനു പ്രധാന കാരണം അയ്യപന്റെ ഒട്ടി കിടക്കും വയറിനു കീഴെ ഒരു ചുവന്ന അരഞാണ്‍ കയറില്‍ തൂങ്ങി കിടക്കുന്ന പലതരം നിറത്തിലുള്ള കളര്‍ കുങ്കുമങ്ങള്‍   ആയിരുന്നു.

ശനി ആഴ്ച തോറും
എല്ലാ വീടുകളിലും അയ്യപന്‍ വരും. കയില്‍ ഒരു ശംഖും തോളില്‍ ഒരു ഭാണ്ഡവും കാണും. വീടുകള്‍ക്ക് മുന്നിലെത്തിയാല്‍ അയ്യപന്‍ ശംഖടെത്തു നീട്ടി ഊതും . ആ ശംഖു വിളി കേട്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ എവിടെ ആയാലും ഓടി വരും. കൊച്ചു കൊച്ചു കടലാസ്സില്‍ പൊതിഞ്ഞു ഒന്നോ രണ്ടോ കളര്‍ കുങ്കുമം അയ്യപന്‍ ഞങ്ങള്‍ക്ക് തരും. എത്ര ചോദിചാലും പിന്നെ വേറെ കളര്‍ അയ്യപന്‍ തരില്ല. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു നില്‍ക്കുകയേ ഉള്ളു.

അയ്യപന്റെ വീടോ നാടോ ഏതാണെന്നു ആര്‍ക്കും അറിഞ്ഞു കൂടാ . ശിവന്റെ അമ്പലത്തിനു മുന്നിലെ ആല്‍തറയില്‍ ആണ് അയ്യപന്റെ രാത്രികാലത്തെ ഉറക്കം. പകല്‍ എവിടെയെങ്കിലും അലഞ്ഞു നടക്കും . കിട്ടുന്ന കാശ് മിച്ചം വെച്ച് കളര്‍ കുംകുമം വാങ്ങികും . ആരെങ്കിലും കൊടുക്കുന്ന ഭക്ഷണത്തിന് പകരം ആ കുങ്കുമം  കൊടുക്കും.

12classu കഴിഞ്ഞു നീണ്ട അവധി കാലമായിരുന്നു അത് . അച്ഛനോടൊപ്പം കല്‍കൊത്ത യില്‍ നിന്നും വന്ന നാള്‍ ...അച്ഛന്‍ പറഞ്ഞു"
മോളുട്ടി നിനക്കൊരു surprise ഉണ്ട് ഇന്ന് വൈകുനേരം "എന്ന്.
പിന്നെ അതെന്തെന്നു എത്ര ചോദിചാലും ആ നേരം വരാതെ അച്ഛന്‍ പറയില്ല. വൈകുന്നേരം ആകാന്‍ ഞാന്‍ കാത്തിരിക്കയായിരുന്നു. 4 മണി ആയപോള്‍ എനിക്ക് ആകാംഷ അടക്കാന്‍ ആവാതെ അച്ഛനരികെ ചെന്ന് നിന്നു...എന്റെ അക്ഷമ കണ്ടാവണം അച്ഛന്‍ ചിരിച്ചു പറഞ്ഞു
"മോളുട്ടി റെഡി ആയിക്കോളൂ ...നമ്മുക്കിന്നു ശാര്കര ഭഗവതി അമ്പലത്തില്‍ നടന്നു പോവാം."
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു . കാരണം നടന്നു ഭഗവതി അമ്പലത്തില്‍ റെയില്‍ലിന്റെ അരികിലുള്ള വഴിയെ ആണ് പോകുക.  കണ്ണെത്താ ദൂരം നെല്‍പാടം ആണ് . അതിനു നടുക്കില്‍ കൂടെ റെയില്‍ . പാടത്തിന്റെ ഒരു ഭാഗത്ത് അതിരിടുന്നത് വാഴാനി കുന്നുകള്‍ ആണ് .
മഴക്കാലം ആണെങ്കില്‍ ആ കുന്നുകള്‍ക്കു മീതെ മേഘങ്ങള്‍ തീര്‍ഥയാത്ര നടത്തുന്നത് കാണാം .കറുത്തിരുണ്ട കാടുകള്‍ക്ക് മുകളില്‍ ഐരാവതത്തെ പോലെ മേഘങ്ങള്‍ തിമിര്‍ത്തു നടക്കുന്നത് എത്ര കണ്ടാലും മതിയാകാത്ത കാഴ്ചയായിരുന്നു എനിക്ക്.
അച്ഛന് ആ വഴി എന്നെ നടത്തി കൊണ്ട് പോകാന്‍ ഇഷ്ടം അല്ല. ഞാന്‍ ഇടയ്ക്കിടയ്ക്ക് നിന്നു പോകും...ഒരു ചുവന്ന തുമ്പിയെ കണ്ടാല്‍...ഒരു കുയിലിരുന്നു പാടുന്നത് കേട്ടാല്‍...മുഖം മാറി മാറി ...കുന്നിന്‍ മുകളിലൂടെ ഓടുന്ന മേഘം കണ്ടാല്‍ എല്ലാം , ഞാന്‍ വഴിയില്‍ നില്‍ക്കും. കുറച്ചു ഉയര്‍ന്നു നില്ക്കുന്ന റെയില്‍ന്റെ അരികിലുള്ള നടപാതയിലൂടെ അശ്രദ്ധമായി നടന്നാല്‍ കാല്‍തെറ്റി ഞാന്‍ വീണു പോവും എന്നൊക്കെ ആയിരുന്നു അച്ഛന്റെ ചിന്തകള്‍ .
മുത്തച്ഛന്റെ കൂടെ ആണ് അധികവും ഞാന്‍ ആ വഴി നടന്നു പോയിരിക്കുനത്. ആ റെയില്‍ നു അരികില്‍ ഞങളുടെ കൃഷി ഇടവും ഉണ്ടായിരുന്നു. അതി രാവിലെ മുത്തശ്സന്‍ ആ പാടത്തേക്ക് മോട്ടോര്‍ അടിക്കാന്‍ പോവും. ശനി , ഞായര്‍ ദിവസങ്ങളില്‍ എന്റെ ഉറക്കം കളയാന്‍ ആ ചിന്ത ധാരാളം മതിയായിരുന്നു. ഞാന്‍ നേരത്തെ എഴുനേറ്റു പല്ല് തേച്ചു തയ്യാറാവും. അമ്മ മിക്കവാറും വഴക്ക് പറയും.
ഈ പെണ്ണിന്റെ ഇത്തരം ഭ്രാന്തിനൊക്കെ അച്ഛനാണ് വളം വെച്ച് കൊടുക്കുന്നതെന്ന് പറയും. മുത്തശ്ശന്‍ എന്റെ കയ്യും പിടിച്ചു

മാളുട്ടി വാ എന്ന് പറയാന്‍ കാത്തു നില്‍ക്കാവും ഞാന്‍ . മുത്തശന്‍ മോട്ടോര്‍ ഇടാന്‍ പോവുന്ന നേരം പാടത്തെ പന്തലിച്ചു നില്ക്കുന്ന ഒരു ചെറിയ മാവിന്‍ തയ്യില്‍ കയറി ഇരിക്കും ഞാന്‍   . അവിടെ ഇരുന്നാല്‍ നീണ്ടു പച്ചപട്ടും പുതച്ചു കിടക്കുന്ന പാടം കാണാന്‍ നല്ല രസം അന്ന്. പാട വരമ്പിലെ പുല്ലിലെ മഞ്ഞു തുള്ളികളില്‍ ഓരോന്നിലും മാരിവില്‍ നിറങ്ങളില്‍ ഉള്ള സൂര്യ ബിംബങ്ങള്‍ കാണാം.അതെല്ലാം മുത്തുകള്‍ ആയെങ്കില്‍ എന്ന് ആശിച്ചു ..ആശിച്ചു അങനെ നോക്കി ഇരിക്കും.
മാളുട്ടി ..നീ റെഡി ആയിലെ...അച്ഛന്റെ വിളി കേട്ടപോള്‍ ആണ് വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വന്നത്.
"പോകാം അച്ഛാ ഞാന്‍ റെഡി." കുട എടുക്കാന്‍ അമ്മ ഓര്‍മ്മിപ്പിച്ചു . മഴകാറുള്ള സന്ധ്യയാണ് ഇന്ന്. കൃഷണന്റെ മഞ്ഞ പട്ടു പോലെ ..പോക്കുവെയില്‍ വീണു കിടക്കുന്നു. സന്ധ്യ ക്ക് ഇന്ന് ചുവപ്പല്ല ...ഒരു അഴകുള്ള മഞ്ഞ നിറം..എനിക്ക് ഇഷ്ടപെട്ട സന്ധ്യ കളാണ് മഴക്കാറുള്ള സന്ധ്യകള്‍ . റെയില്‍വേ ഗേറ്റ് കടന്നു ഞാനും അച്ഛനും റെയില്‍ വഴി കയറുമ്പോള്‍ ഒന്ന് രണ്ടു തുള്ളി മഴ മുഖത്ത് വീണു.
"മാളുട്ടി കുട നിവര്‍ത്തിക്കോ ജലദോഷം പിടിച്ചാല്‍ അമ്മ വഴക്ക് പറയാന്‍ തുടങ്ങും"
"അച്ഛാ കുറച്ചു കഴിയട്ടെ..ഇപ്പോള്‍ ഒന്നും മഴ പെയ്യാന്‍ പോവുനില്ല."...ഞാന്‍ കുട നിവര്‍ത്താന്‍ തയ്യാറല്ലായിരുന്നു.
റെയില്‍ ന്റെ തിരുവില്‍ ഇവിടെ നിന്നും നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില ..അവിടെ അടുത്തെത്താന്‍ ആയപ്പോള്‍ വലിയ ഒരു ആള്‍ കൂട്ടം റെയിലില്‍ ....മഴയുടെ ആരവം പോലെ ഒരു ശബ്ദവും.
"അയ്യോ !ആരെയോ വണ്ടി തട്ടി എന്ന് തോന്നുന്നു". അച്ഛന്റെ ആത്മഗതം.

എന്റെയും ഹൃദയമിടിപ്പുകള്‍ എന്റെ ചെവിയില്‍ തന്നെ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി.

ഞാന്‍ അങ്ങോട്ട്‌ നോക്കാന്‍ ധൈര്യം ഇല്ലാതെ പുറം തിരിഞ്ഞു നിന്നു. അച്ഛന്‍ ആരോടോ പോയി ചോദിക്കുന്ന കേട്ടു...ആരാ..?
"അത് നമ്മുടെ അയ്യപ്പനാ .."
ഒരു ഞെട്ടലോടെ ഞാന്‍ അത് കേട്ടതും , വലിയ ശബ്ദത്തോടെ ഇടി വെട്ടി മഴ പെയ്യാന്‍ തുടങ്ങി .
അച്ഛന്‍ അടുത്ത് വന്നു ..."മാളുട്ടി കുട നിവര്‍ത്" എന്ന് പറഞ്ഞു ...ബിംബം പോലെ നിന്ന എന്റെ കയ്യില്‍ നിന്നും കുട വാങ്ങി നിവര്‍ത്തി കയില്‍ പിടിപ്പിച്ചു. വിറയ്ക്കുന്ന എന്റെ കയ്യില്‍ നിന്നും ആ കുട പറന്നു അകലെ വയലിലൂടെ പറന്നു പോയി. അയ്യപന്‍ കഴിഞ്ഞ തവണ വന്നപോള്‍ തന്ന വയിലട്ടു നിറമുള്ള കുങ്കുമം പോലെ .... അത് കാലത്തിന്റെ വിദൂര പാട  ശേഖരത്തിലേക്ക്   ഒരു  പൊട്ടായി മറഞ്ഞു പോയി.
അച്ഛന്‍ നടന്നു പോയതറിയാതെ ഞാന്‍ അവിടെ തന്നെ നിന്നു പോയി.
സന്ധ്യയുടെ അന്നത്തെ കുങ്കുമം മുഴുവന്‍ എന്റെ മേല്‍ മഴയായ് പെയ്തു നിറയാന്‍ തുടങ്ങി ..
എന്റെ കണ്നീരോളം ശക്ത്തമാവാന്‍ ഇന്നത്തെ മഴയ്ക്ക് ആവിലെന്ന അറിവാവാം അച്ഛന്‍ തിരികെ നടന്നു വന്നു എന്നെ അച്ഛന്റെ കുടക്കു കീഴില്‍ നിര്‍ത്തി ചേര്‍ത്ത് പിടിച്ചു.
"നമുക്കിനി തിരികെ പോവാം അല്ലെ മാളുട്ടി?അമ്പലത്തിലേക്ക് വേറെ ഒരു ദിവസമാകാം "
ആ പെരുമഴയത്ത് ഒരു ഉത്തരവും ഇല്ലാതെ മറ്റൊരു മഴയായ് പെയ്യാന്‍ എന്റെ കണ്ണുകള്‍ തയ്യാറാവുക ആയിരുന്നു.






ശില!

ശിലയായ് ഞാന്‍ തേടി
ശില്പിതന്‍ കരങ്ങളെ ...
ശീതത്തില്‍ ഓര്‍ത്തു ഞാന്‍ ..
സൂര്യകിരണമായ് നീ വരുമെന്നും.

അനന്ത വിസ്മയങ്ങളില്‍
പൊട്ടിത്തെറിച്ചു വീണോ
കാട്ടിലെ പൂമര ചോട്ടില്‍ ഞാനും .
ഏറ്റു ഞാനും പുഷ്പവൃഷ്ടി ഇവിടെ!.


മൌനം മിഴി പൂട്ടി നിന്ന
ഏകാന്ത യാമങ്ങളില്‍
ഉള്ളിലെ ഉറവാവുന്നു
നീ വരുമെന്നൊരു നിനവും.

ഈ ശിലയില്‍ ഒളിഞ്ഞിരിക്കും
ഈറന്‍ സ്വപനങ്ങളെ നീ കാണുകില്ലേ ?
ഉളിയാല്‍ മെല്ലെ തഴുകും നേരം
ഉയിരിടും എന്നില്‍ ജീവനെന്നോ?

വരിക രാമാ! മോക്ഷമേകു..
അഹല്യ ഇവള്‍ക്കും .
തൃപദങ്ങള്‍ മെല്ലെ അമരുമ്പോള്‍
സുരസുന്ദരിയായ് ഞാന്‍ മാറുമെന്നോ?

എന്റെ കണ്ണുകള്‍
എന്റെ ചുണ്ടുകള്‍
എന്നേ നിശ്ചലം ...
മരണത്തില്‍ നിന്നോ ജനനമിതും !

മോഹിപിപൂ കറുകറുത്തൊരു
കരിമുകില്‍ തുണ്ടും ,
കല്ലിലെ കാമനയിലാകവേ...
ചുംബിച്ചു ഉണര്‍ത്തിടുമെങ്കിലോ?

പൊട്ടിതരിചിടും കല്ലിലും
പൂപോലെ വിരിയും രോമാഞ്ചങ്ങള്‍
ഉയരാന്‍ മോഹിപ്പോ
പുതു ജീവനായ് നീയും പാവം ?

കല്ലിനുള്ളിലും കാണാതെ
കിടപ്പിതോ രാഗാര്‍ദ്ര ചിന്തകള്‍
ശില്പി തേടും കല്ലാവുന്നു
ശിഷ്ടമാമെന്‍ മനവും.


















രാഗസന്ധ്യ.


മറയുന്ന രാഗ സന്ധ്യേ ..
മനസിന്റെ പൊന്‍ മണി ചെപ്പില്‍
മധുവായ് നീ വന്നു നിറയുമോ
വെറുതെ പൊഴിയുമീ ......
നിറമുള്ള പൂക്കളില്‍ ,
കുളിരായ് നീ വന്നു നിറയുമോ ?
ഒരു നേര്‍ത്ത നിശ്വാസം പോല്‍
അകലെ മറയുമ്പോള്‍
അകതാരില്‍ പിടക്കുന്നു സൂര്യനും.
ദൂരെ മിഴിചിമ്മി നിന്നെ വിളികുന്നോ
താരകള്‍ വിളക്കുവെക്കും കിന്നര ലോകം!
അരികത്തൊന്നിരിക്കാനോ ,
അലിവോടെ അണക്കാനോ ,
അരനാഴിക പോലും നിനക്കില്ലെന്നോ ?
ഒരു നോക്കിനായ് -
ഒരു വാക്കിനായ്‌ തപിച്ചെങ്കിലും,
ഒരു മൌനംമാത്രമായ്-
ഒതുങ്ങുന്നു അതെന്നും.
എന്തെല്ലാം പോയാലും മോഹിപ്പൂ
എല്ലാം നശിച്ചാലും ആശിപൂ മര്‍ത്യന്‍
ഇനിയും വരുമെന്നും
ഒരു സന്ധ്യ നാളെ വീണ്ടും വരുമെന്നും .



ഒരൊറ്റ നക്ഷത്രം.



ഒരൊറ്റ നക്ഷത്രം ബാക്കിയാവുന്ന രാവില്‍
ഒരോര്‍മ പോല്‍ നിന്‍ സ്വരം.
ഒരു ദീര്‍ഘ നിശ്വാസം കാലിടറുന്നു
ഇരുളിന്‍ തീരാത്ത വഴികളില്‍ .

കരയും രാപക്ഷിതന്‍ പാട്ടിനീണവും
പറയുന്നു നിന്‍ ഹൃദയനൊമ്പരം .
ഒരുമിച്ചിരുന്നൊരാ സന്ധ്യയും
മധുതരാതെങ്ങോ മറഞ്ഞു.

ഇനിയും വരും പുലരികള്‍
വിരയാത്ത മൊട്ടില്‍ വിരല്‍ തഴുകവേ
നീ മാത്രം ചൂടാന്‍ വിരിയിച്ചോരെന്‍
വരിവാരിജങ്ങള്‍ വിരിയില്ലിനി .

ഉള്ളില്‍ കനക്കും ഗല്‍ഗദവും
കാതിലാകെ മൂടി നില്‍ക്കവേ ...
ഈറനിറ്റുവീഴുമീ മൌനബിന്ദുക്കളില്‍
ഒരു ഋതു കൊണ്ടുവന്ന മഴനൊമ്പരം .

അറിയുന്നു നിന്നക്കാവില്ലയെന്‍
കനല്‍കത്തും പ്രണയംചൂടുവാന്‍
ഒരു ജന്മം കൈവിട്ടു മറുജന്മം തേടുന്ന
മരണ കുതിയുടെ കാണാ വേഗങ്ങളില്‍ .

ശ്രുതികളും സ്മൃതികളും
ശലഭങ്ങളായ് പറക്കവേ
വരിക ഘോരാന്ധകാരമേ ..
വരിക മരണത്തിന്‍ മൂഡാനുരാഗമേ !

വഴിതരൂ ദിനരാത്രങ്ങളേ
വഴിതരൂ സ്നേഹ തീരങ്ങളേ..
വഴിതരിക കാലമേ നീയും ..
വഴി ചോദിക്ക വയ്യെനിക്കിനി നിന്നോട് മാത്രം .

വഴിയൊടുങ്ങുന്നു നിന്റെ നെഞ്ചോരം
മൊഴിയോടുങ്ങുന്നു നിന്‍ ചുണ്ടോരം
കനവൊടുങ്ങുന്നു നിന്‍ കണ്ണോരം
എന്‍ കരള്‍ കടലൊതുങ്ങുന്നു നിന്‍ കൈകുമ്പിളില്‍ .

ഒരു ചുംബനം മാത്രം നല്‍കുക
ഒടുവില്‍ അസ്ഥി നുറുങ്ങി
ചാരമായ് മാറിടും വേളയില്‍ ..
ഒരിറ്റു കണ്ണീര്‍ വീണീടല്ല -
ഭയക്കുന്നു ഞാന്‍ പുനര്‍ജനിയെ .
 

ശ്രീഭോതി






വന്നു കര്‍ക്കിടകപുലരി
തുള്ളിക്കൊരുകുടം പേമാരിയുമായ്!
ഇന്നലെ അന്തിക്ക് "പൊട്ടി "പുറത്തുപോയ്‌
വന്നു ശ്രീഭോതിയും വലം കാല്‍വെച്ച് .

ആരു നീ സീതയോ , ലക്ഷ്മിയോ
ശ്രീപാര്‍വതിയോ ,സരസ്വതിയോ?
ചൂടുകവന്നീ ദശപുഷ്പം മുടിയിലും ,
ഒന്നു നോക്കുകീ വാല്‍ക്കണ്ണാടിയില്‍
വരദേ പ്രിയേ .

മുക്കുറ്റി ചാന്തും തൊട്ടു നീ
ഇലക്കുറിയും  അണിഞ്ഞങ്ങിനെ;
മുഗ്ദസൌന്ദര്യ വിഗ്രഹമാവുമ്പോള്‍
മുപ്പത്തിമ്മൂന്നു കോടി ദേവകളും 
പ്രണമിപ്പൂ നിന്നെ ദയിതേ !

പദ്മരാഗദളങ്ങള്‍ വിടരും മിഴിയില്‍ ,
കത്തി നില്‍ക്കുന്നു കര്‍പ്പൂര ദീപങ്ങള്‍ .
കാമനും വിഭ്രമിക്കും നിന്‍വടിവില്‍ _
കോടി താരകള്‍ മിന്നി നില്‍ക്കുന്നുവോ ?

രാമായണ കിളികള്‍ ജപിച്ചിടും
രാമനാമം ....കര്‍ക്കിടകത്തിലും.
ഓര്‍ത്തു പോവുന്നിതാ ..
രാമനാം പുരുഷോത്തമന്‍ -
തന്നുടെ രാഗരാഗിണിയാം സീതയെ

പുഷപവീമാനമേറി ദേവിയും,
ചുറ്റും അഭയം തേടി അലയവേ-
ചെറ്റും കരുത്തോടെ വന്നു ജടായുവും,
ദുഷ്ട ദശാസ്യനോടെതിരിടാന്‍ .

വെട്ടി വീഴ്ത്തും ചിറകുകള്‍ രണ്ടിലും

ചേര്‍ത്ത് കൈവെച്ചു പ്രാര്‍ത്ഥിച്ചു ദേവിയും
"രാമനണയും വരെയും വിട്ടു പോകീല ..
പ്രാണനാം നന്മയും നിന്നെ."

കത്തും പാതിവൃത്തതിന്‍ തീയില്‍
കൈപൊള്ളി നില്‍പിതു രാവണന്‍മാരും.
പുഷ്പവൃഷിടി നടത്തി വഹ്നിയും
അഗ്നി പരീക്ഷണവേളയില്‍ അവള്‍ക്കെന്നും.

തൊട്ട് തീണ്ടരുതിവളെ നിങ്ങള്‍ -
തൊട്ടു പോവുകില്‍ കത്തിടും സാമ്രാജ്യം.
അമ്മയും , പത്നിയും , സോദരിയും ഇവള്‍
പങ്കുവെക്കപെടുകയോ സ്വകാര്യമായ്.

പൂവും..പൊന്നും പകരമായ് നില്‍ക്കില്ല
പ്രണവം പോല്‍ നിന്നെ പൊതിയും മാതാവിനും. 
പൌരുഷവും, പ്രണയവും പകരമാവില്ല -
ജന്മാന്തരങ്ങളില്‍ കൈകോര്‍ക്കും പത്നിക്കും.

അറിയുക  ഇവളുടെ കണ്‍കോണില്‍
അരണി കടഞ്ഞെടുക്കും അഗ്നിയുണ്ട്;
തിരി കൊളുത്തിടാം നിലവിളക്കിനും-
കൊള്ളി വെച്ചിടാം നിന്‍ പട്ടടക്കും.

സീതയും , സാവിത്രിയും
വിശ്വതേജസ്സും ഇവള്‍ തന്നെ
വിശ്വസിക്കുന്നവര്‍ക്ക് വിശ്വം കാക്കും
വിശ്വനാഥന്റെ ജനനിയും ഇവള്‍ തന്നെ.