6/22/2011

മഴനൂല്‍കള്‍ക്കിടയില്‍ നിലാവ് കാത്തിരിക്കുമ്പോള്‍ !


ഉറക്കം ഉണര്‍ന്നത് നല്ല ഇടിവെട്ടുള്ള മഴദിവസത്തേക്കാണ് . ഉറക്കം മതിയായിട്ടും ഇങ്ങനെ മഴപെയ്യുന്ന ദിവസങ്ങളില്‍ മഴയും കണ്ടു കിടക്കാന്‍ രസം ആണ്. ഏഴുന്നേറ്റു ജനലുകളെല്ലാം തുറന്നു വീണ്ടും വന്നു കിടന്നു.എന്റെ മുറി ,മുകളിലെ നിലയില്‍ ആയതു കൊണ്ട്  ഇപ്പോള്‍ ഇവിടെ കിടന്നു നോക്കിയാല്‍ മുറ്റത്തെ മാവിലെ  മഴനനഞ്ഞു നില്‍ക്കുന്ന  ഇലകളും , ദൂരെ മൂടി കെട്ടി നില്‍ക്കുന്ന ചാര   നിറമുള്ള ആകാശവും കാണാം .
ജനലഴികള്‍ കീറി മുറിച്ച ആകാശം  എന്നെ റോഷന്റെ പൈന്റിങ്ങിനെ ഓര്‍മിപ്പിച്ചു . അവനെ പറ്റി ഓര്‍ത്തതും ,ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തതും ഒരേ സമയം ആയിരുന്നു. ഇത് റോഷന്‍ തന്നെ ആവും. നോക്കിയപ്പോള്‍ അവന്റെ ചിരിക്കുന്ന ഫോട്ടോ തെളിഞ്ഞു നിന്നു.

"ഗുഡുമോര്‍ണിംഗ് റോസ്.." ഞാന്‍ അവനെ വിഷ് ചെയ്യുമ്പോളേക്കും അവന്റെ ധൃതിയിലുള്ള സ്ഥിരം ഡയലോഗുകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു ...

"ഡീ മാളു ...മഴ ,എന്നും പറഞ്ഞു ഇന്ന് വരാതിരിക്കരുത് കേട്ടോ ..എനിക്ക് ഒരു പ്രധാനപെട്ട കാര്യം
പറയാനുണ്ട്‌ ".

അവന്‍ ഇത് ചുമ്മാ പറയുന്നതാണെന്ന് എനിക്കും അറിയാം.എങ്കിലും  രാവിലെ തന്നെ വഴക്കില്‍ ഒരു ദിവസം തുടങ്ങരുതല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു...

"എന്ത് കാര്യാ റോസ്‌..ഇപ്പൊ പറയ്‌ ..നല്ല ഇടിയും മഴയും ...കുറച്ചു നേരം കൂടി ഉറങ്ങാന്‍ തോന്നുന്നു...നീ  പറയു."

"ഇല്ലാ ..അതിപ്പോള്‍ പറയാന്‍ പറ്റില്ല ..നീ  കോളേജില്‍  വാ അപ്പോള്‍ പറയാം...."അവന്‍ ഫോണ്‍  കട്ട്‌ ചെയ്തു .
റോഷന്‍ നന്നായി പെയിന്റിംഗ് ചെയ്യും .അവന്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ നിറകൂട്ടുകള്‍ ഒരു തരം വിഭ്രമം ഉണര്‍ത്തുന്നതാണ്.  അവന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു എന്നെ അവന്റെ ഫ്രണ്ട് ആക്കിയതും.പിന്നീട് അതൊരു ഭ്രാന്തമായ പ്രണയം ആയി മാറി.

അവന്റെ നിറങ്ങളെല്ലാം തന്നെ ഞാനെന്നു അവന്‍ പറയുമ്പോള്‍ ...എന്റെ കവിതയും സ്വപനങ്ങളും എല്ലാം അവനാണെന്ന് പുറത്തു പറയാന്‍ മറന്നു ഞാന്‍ കൊതിയോടെ കേട്ടിരിക്കാറുണ്ട്. അവന്റെ വര്‍ണകൂട്ടുകള്‍ക്കുള്ള ഭംഗി ഒന്നും എന്റെ കവിതകള്‍ക്കും സ്വപ്നങ്ങള്‍ക്കും കാണില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

അവന്റെ ദിവസം തുടങ്ങുന്നത് എന്റെ സ്വരം കേട്ടാവണം എന്നാണ് അവന്‍ പറയാറുള്ളത് . ചില നേരങ്ങളില്‍ അവന്റെ പോസ്സെസ്സിവനെസ്സ് എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട് . അവന്  മാത്രം എന്നെ കാണാന്‍ ഞങള്‍ സൈലന്റ് വാല്ലി എന്ന്  വിളിക്കുന്ന ബി .എ   ഇകനോമിക്സ് ക്ളാസ്സിനടുത്ത കറുത്ത പാറകൂട്ടത്തില്‍ പോയി ഇരിക്കാറുണ്ട്   . എന്നെ ആ പാറക്ക് മുകളില്‍ ഇരുത്തിയിട്ട് ,   അവന്‍ അപ്പുറത്തെ ചാഞ്ഞ മരകൊമ്പില്‍ കയറി ഇരിക്കും .ചിലനേരം അവന്‍ ഒന്നും മിണ്ടുക തന്നെ ഇല്ല കുറെ എന്തൊക്കെയോ പറഞ്ഞു , അവസാനം ആണ് ഞാന്‍ അത് ശ്രദ്ധിക്കാറുള്ളത് ..
...
 "എന്താ ഇങനെ"
 എന്ന് ചോദിച്ചാല്‍ മറുപടി ..
"എനിക്ക് ഇങനെ നിന്നെ നോക്കി ഇരിക്കാനാണ് ഇഷ്ടം " എന്നാവും

കോളേജ് അനിവെര്സ്രി പ്രോഗ്രാമ്മുകള്‍ രാത്രി 8 മണി വരെ നീണ്ട പോയ വര്‍ഷത്തില്‍ ...അവനടുത് സംസാരിച്ചു നില്‍ക്കുമ്പോഴാണ് അവന്‍ മാനത്തു നോക്കി പറഞ്ഞത്...
"എനിക്ക് ഈ ചന്ദ്രബിംബം ആയാല്‍ മതി ..നീ പുഴയാവു..എനിക്കൊരാള്‍ക്ക് മാത്രമേ ..അപ്പോള്‍ നിന്നെ മുഴുവന്‍ കാണാന്‍ ആവൂ ..നീ ഒഴുകുന്നിടം എല്ലാം കണ്ണില്‍ നിറച്ചു കണ്ടു നിന്റെ ഓരോ തുള്ളികളിലും എന്റെ നിലാ സ്നേഹം നിറച്ചു ഞാന്‍ ... അന്നത് പാല്‍കടലാക്കും."

ഒരു ആളോടും ഞാന്‍ സംസാരിച്ചു നില്‍ക്കുന്നതോ , അവനല്ലാതെ ആരെയെങ്കിലും കൂട്ടി കാന്റിനില്‍ പോവുന്നതോ ഒന്നും അവന്‍ സഹിക്കില്ല. എല്ലാവരുടെ മുന്നില്‍ നിന്നും തെറി വിളിക്കാന്‍ അവന്‍ മടിക്കാറില്ല . ഇതറിയുന്ന കാരണം ആവാം ആരും എന്നോട് കൂടുകൂടാനും  വരാതെ ആയി. എങ്കിലും അവനു  എന്നോടുള്ള ആത്മാര്‍ഥത നിരസിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു മനസ്സില്‍ . ഒരു ദിവസം അവന്റെ സ്വരം കേട്ടിലെങ്കില്‍ , അവനെ കണ്ടില്ലെങ്കില്‍ ,  ജീവിക്കാന്‍ കഴിയിലെന്നു വരെ തോന്നിപോവാറുണ്ട്. മഴനൂലില്‍ പൊതിഞ്ഞ ഒരു കുളിരുപോലെ എന്തോ ഒന്ന് അവനില്‍ നിന്നും എന്നിലേക്ക് ഓരോ നാളും പെയ്തു നിറഞ്ഞു കൊണ്ടേ ഇരുന്നു.

കോളേജ് ബസ്റൊപില്‍ അവന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.
"എന്താ റോസ് ...നീ ആരെയാ ഇവിടെ കിളിയാട്ടി നില്കണേ" ഞാന്‍ ചുമ്മാ ചോദിച്ചു.
അവന്റെ മുഖതെന്തോ ഇതുവരെ കാണാത്ത ഭാവം .
"മാളു..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ സമ്മതിക്കണം "
എന്താ? ഞാന്‍ അവന്റെ മുഖത്തെ പരിഭ്രാന്തിയിലേക്ക് കണ്ണോടിച്ചുകൊണ്ട്‌ ചോദിച്ചു ?
"നമുക്ക് കല്യാണം കഴിക്കാം ?" അവന്‍ എന്റെ മുഖത്തേക്ക് ഈ പ്രാവശ്യം നോക്കിയത് ദയനീയം ആയി ആയിരുന്നു.
"റോസ് .." ഒരു നിമിഷം വേറെ ഒന്നും പറയാന്‍ ഇല്ലാതെ ഞാനും വാക്കുകള്‍ക്ക് വേണ്ടി പിടച്ചു.
"റോസ് എന്താ നീ പറയുന്നത് ? നമ്മളിപ്പോള്‍ കല്യാണം കഴിക്ക്യെ ? പഠിക്കണം... നിനക്കൊരു ജോലി .. "
എന്നെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവന്‍ ഒരു കൈകൊണ്ടു എന്റെ രണ്ടു കൈകളും നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു.  മറു കൈകൊണ്ടു എന്റെ വാ പൊത്തിക്കൊണ്ട് പറഞ്ഞു -
"മാളു ...നീ സമ്മതം മാത്രം മൂളിയാല്‍ മതി."
അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ നില്‍ക്കാണെന്നു തോന്നി.
ഒരു നിമിഷം ഞാന്‍ തളര്‍ന്നു പോയെങ്കിലും ...അടുത്ത നിമിഷം അച്ഛന്റെയും അമ്മയുടെയും മുഖം  കണ്ണില്‍ വന്നു.
ഞാന്‍ അവന്റെ കൈ തട്ടിമാറ്റികൊണ്ട് മുന്നില്‍ കണ്ട ബസില്‍ ഓടി കേറി.
മഴ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. ബസ്‌ വളവു തിരിയുമ്പോള്‍ അറിയാതെ അവനെ നോക്കിപോയി.
മഴയില്‍ ഉരുകാന്‍ നില്‍ക്കുന്ന ശില പോലെ അവന്‍ അവിടെ തന്നെ നില്‍ക്കുന്നതു കാണാമായിരുന്നു. ഉള്ളില്‍ അപ്പോള്‍ അതിലും ശക്തമായ ഒരു പെരുമഴ പെയ്യാന്‍ ആരംഭിച്ചിരുന്നു.
മഴയും കൊണ്ട് കയറി വരുന്ന എന്നെ കണ്ടപ്പോള്‍ അമ്മ പതിവ് പോലെ ശകാരം തുടങ്ങി .
"പോത്ത് പോലെ വളര്‍ന്നു...ഈ മഴയും നനഞ്ഞു ഇങനെ നടക്കാന്‍ നാണം ഇല്ലേ മാളു നിനക്ക്?"
മഴയില്‍ വീണു പരന്ന കണ്ണീര്‍ അമ്മ കാണാത്തത് ഭാഗ്യം എന്ന് കരുതി ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി.
ചുരി പോലും മാറ്റാതെ വെറും നിലത്തു മുഖം ചേര്‍ത്ത് കിടന്നു.അപ്പോള്‍ പെയ്ത മഴയില്‍,  നനഞ്ഞ റോസിന്റെ ദേഹമാണ് ആ നിലം എന്ന് തോന്നിപോയി. മുഖം അമര്‍ത്തി വെച്ച് എന്നോട് ക്ഷമിക് റോസ് എന്ന് പിറുപിറുത്തു.
എത്ര തടഞ്ഞിട്ടും കണ്ണീര്‍ നിര്‍ത്തുവാന്‍ ആവുനില്ല. എന്ത് ചെയണം എന്നറിയാതെ അങിനെ കിടന്നു.അമ്മ വന്നു ഉച്ചയൂണിനു വിളിച്ചിട്ടും "വേണ്ടാ " എന്ന് മാത്രം പറഞ്ഞു  വാതിലടച്ചു കിടന്നു.

പെട്ടെന്നാണ് ഓര്‍ത്തത് റോസ് ഇത് വരെ വിളിച്ചില്ല എന്ന്. ഇല്ലെങ്കില്‍ ഒരു സണ്‍‌ഡേ അവന്‍ പതിനായിരം മിസ്‌കാള്‍ അടിക്കുന്നതാണ്. എടുത്താല്‍ ഉടനെ പറയും "ഡാമ്മെന്‍ മിസ്സ്‌  യു ഡാ " എന്ന് . ആ മിസ്‌ കോളുകള്‍ക്ക് ഒരു വല്ലാത്ത സുഖം തന്നെയാണ്. ഇന്നു അവന്‍ ഒന്ന് വിളിച്ചു എന്തെങ്കിലും ഇതുവരെ പറഞ്ഞില്ല ? മനസ്സില്‍ ചെറിയ ഒരു ഭീതി. ഫോണെടുത്തു ഉടനെ അവനെ വിളിച്ചു. കാള്‍ കണക്ട് ആവുനില്ല.

പലവട്ടം ട്രൈ ചെയ്തിട്ടും ഫോണ്‍ കിട്ടുനില്ല. തിരിച്ചു കോളേജില്‍ പോയാലോ എന്ന് വിചാരപെട്ടു താഴെ ഇറങ്ങി ചെന്നപോള്‍ അമ്മയും അച്ഛനും കൂടി ഏതോ സീരിയല്‍ കാണുന്നു.നേരം അപ്പോള്‍ സന്ധ്യ ആയിരിക്കുന്നു...
"മാളു ഫ്ളാസ്ക്കില്‍ ചായ ഇരിപ്പുണ്ട് എടുത്തു കുടിക്കു."
 അമ്മക്ക് ഞാന്‍ ഭക്ഷണം കഴിക്കാത്തതിന്റെ അവലാതിയാണ് എപ്പോളും. ഇനി അതെടുത്തു കുടിച്ചിലെങ്കില്‍ ഉച്ചക്ക് ഊണ് കഴിക്കാത്തതും അച്ഛനോട് പറയും. അമ്മയുടെ  മുന്നില്‍ നിന്നും രക്ഷപെടുന്ന അത്ര എളുപ്പമല്ല അച്ഛന്റെ മുന്നില്‍ നിന്നും രക്ഷപെടല്‍. അതുകൊണ്ട് ഡൈനിങ്ങ്‌ ടേബിളില്‍ ഇരുന്ന ചായ എടുത്തു കുടിച്ചു ഒന്നും മിണ്ടാതെ കോണിപടികള്‍ കയറി.

"തലവേദന ഇനിയും മാറിയില്ലേ മാളു "പിന്നില്‍ നിന്നും അമ്മയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു.

കിടപ്പ് മുറിയോട് ചേര്‍ന്ന വരാന്തയിലെ ഊഞ്ഞാലില്‍ ഇരുന്നു വെറുതെ ആകാശത്തേക്ക് നോക്കി ..മഴമാറിയിട്ടും നിലാവുദിച്ചിടില്ല . മുന്നില്‍ ഒരു കറുത്ത തിരശ്ശീല ഇട്ടപോലെ ...എല്ലാ സന്തോഷങ്ങള്‍ക്കും മുകളിലാണോ ഈ തിരശ്ശീല വീണു കിടകകുന്നതെന്നു മനസ്സ് വല്ലാതെ ആശങ്കപെടുന്നു.

മഴ വീണ്ടും ഇലകളില്‍ താളമിട്ടു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മുന്നിലെ തെരുവിളക്കിന്റെ വെളിച്ചത്തില്‍ മഴ നൂലുകള്‍ സ്വരണനിറമുള്ള വീണ കമ്പികളാവുന്നു.  പാടാന്‍ ഗന്ധര്‍വ വിരല്‍തേടുന്ന ഏതോ അപൂര്‍വ സംഗീതം പോലെ മഴ മൃദംഗതാളം മുറുക്കുന്നു.

ഒരു അരമണിക്കൂര്‍ ഞാന്‍ ഒന്ന് മൊബൈല്‍ ഓഫ്‌ ആക്കി വെച്ചാല്‍ ആകെ വയലന്റ് ആവുന്ന റോസ്  ഇന്ന് ഒരു മിസ്സ്‌കാള്‍ കൂടി തരാതെ നിശബ്ധനായിരിക്കുന്നത് മനസ്സ് നൊന്തിട്ടാവും. പക്ഷെ അവന്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് അവന്റെ ഇഷ്ടങ്ങള്‍ നടപ്പാക്കുന്നത് . എന്നും അവന്‍ അങിനെ ആയിരുന്നു.

ഒരിക്കല്‍ മടിപിടിച്ചു കോളേജില്‍ പോവാതിരുന്ന നാള്‍ അവന്‍ ഫോണ്‍ ചെയ്തു "നിന്നെ കാണണം" എന്ന് വിളിച്ചു പറഞ്ഞതും ഞാന്‍ ഫോണ്‍ ഓഫാക്കി വെച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു. കാര്‍പോര്‍ചിലേക്ക് ഇരച്ചു നിന്ന ബൈക്ക് ന്റെ ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോള്‍ റോസ് മുന്നില്‍ .

ഉമ്മറത്തേക്ക് വന്ന അമ്മയോട് അവന്‍ കുറെ ബുക്സ് എടുത്തു കാണിച്ചു ..ബുക്ക്സ് ന്റെ സേല്‍സ് റെപ്രസെന്ടിടിവ് ആണെന്ന് പറഞ്ഞു  ..അമ്മ "ഒന്നും വേണ്ടെന്നു പരഞ്ഞപ്പോള്‍ " ...എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച് ഒന്നും മിണ്ടാതെ ബൈക്ക് സ്റാര്‍ട്ട്  ചെയ്തു പോവുകയും ചെയ്തു.അതിനു ശേഷം ഞാനും അത്തരത്തില്‍ അവനെ പ്രകോപിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല. വെളുപ്പിന് കിളികളുടെ കലപില ഒച്ച കേട്ടാണ് കണ്ണ് തുറന്നത് വേഗം എഴുനേറ്റു കുളിച്ചു റെഡി ആയി. സമയം എങ്ങിനെയെങ്കിലും 7 മണിയാകാന്‍ കാത്തു നിന്നു. കയ്യില്‍ കിട്ടിയ ബുക്ക്സ് എടുത്തു മുറ്റത്തേക്ക് ഇറങ്ങുബോള്‍ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളു . റോസിനെ കാണാന്‍ കഴിയണേ എന്ന്. ബസിലിരുന്നും അവന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടേ ഇരുന്നു.കവേരേജ് എരിയ അല്ലന്നുള്ള മെസ്സേജ് നിരന്തരം കേട്ടുകൊണ്ടേ ഇരുന്നു.
ബസ് സ്റൊപ്പിലോ ,കോളേജിലോ ..റോഷന്‍ ഉണ്ടായിരുന്നില്ല.അവന്റെ അടുത്ത സുഹൃത്തുക്കളോട് അനേഷിച്ചപ്പോള്‍ അവര്‍ക്കും വിവരമൊന്നും ഇല്ല. ഒടുവില്‍ ആണ് ഓര്‍ത്തത് ലാബ് അറ്റെണ്ടെര്‍ ശിവരാമന്‍ നായര്‍ രോഷിന്റെ അയല്‍വാസിയാണ് അയാളോട് ചോദിച്ചാല്‍ അവനെ പറ്റി അറിയാന്‍  കഴിയുമെ ന്ന് . മിക്കവാറും അവര്‍ രണ്ടു പേരും ഒരേ ബസ്സിലാണ് വരാറുള്ളത് . ഞാന്‍ ചെന്ന് വിവരം തിരക്കിയപോള്‍ അയാള്‍ കുറച്ചു ഇല്ലാത്ത ധൃതി അഭിനയിക്കുനതായി എനിക്ക് തോന്നി.
"റോസ് ഹോസ്പിറ്റലില്‍ ആണ് "എന്ന് മാത്രം ഒരു വിധം പറഞ്ഞു അയാള്‍ നടന്നകന്നു പോയി .
എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാനും നിന്നുപോയി. പിന്നെ തിരുമാനിച്ചു ..വരുന്നത് വരട്ടെ..റോസിനെ പറിച്ചെറിഞ്ഞു ജീവിക്കാന്‍ എനിക്കൊരിക്കലും ആവുകില്ല. അവനോടു  സര്‍ണ്ടെര്‍  ആവുക തന്നെയേ നിവൃത്തി ഉള്ളു എന്ന്. അവനു ഇത് സ്ഥിരം പതിവാണ് ഞാന്‍ ഒന്ന് മിണ്ടാതിരുന്നാല്‍ ..ഒന്ന് സുഖമില്ലാതെ വീട്ടില്‍ ഇരുന്നാല്‍ ..അടുത്ത നാള്‍ അവനും പനി പിടിച്ചു ഹോസ്പിറ്റലില്‍ ആവും. നിസ്സാരം ഒരു പനി വരുമ്പോഴേക്കും നീ എന്തിനാ റോസ് ഇങനെ ഹോസ്പിറ്റലില്‍ പോയി കിടകകുന്നതെന്നു ഞാന്‍ കളിയാക്കാറും ഉണ്ട് . ഇന്നും അത് തന്നെയാവും സ്ഥിതി. എന്തായാലും അവനെ പോയി കാണുക തന്നെ.

ഒരു ഓട്ടോറിക്ഷ പിടിച്ചു അവന്റെ വീടിനു മുന്നില്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. കുറെ നേരം ബെല്ലടിച്ചപോള്‍ ഒരു വീട്ടുവേലക്കാരി വന്നു കതകു തുറന്നു. അവര്‍ തന്ന ഹോസ്പിടല്‍ അഡ്രെസ്സ് വെച്ച് അതെ ഓട്ടോയില്‍ തന്നെ ഹോസ്പിറലിലേക്ക് പോയി.
റിസപഷനില്‍ അവന്റെ പേര് പറഞ്ഞപ്പോള്‍ ICU യില്‍ ആണെന്ന് പറഞ്ഞു.
" എന്താ ? "എന്നുള്ള എന്റെ ചോദ്യത്തിന്
"നിങ്ങള്‍ അനേഷിച്ചു വന്നത് ഹാര്‍ട്ട്‌ പേഷ്യന്റ് റോഷന്‍ മേനോന്‍ അല്ലെ "എന്നായിരുന്നു മറുചോദ്യം .
എന്റെ ഉള്ളില്‍ ഒരു ഇടി വെട്ടി.
ICU മുന്നില്‍ ഇരുന്ന ഒരാളോട് ഇടര്‍ച്ചയോടെ തിരക്കി .."റോഷന്‍ ..." അയാള്‍ തലകുലുക്കി .
"എനിക്കവനെ കാണണം . അപ്പോഴേക്കും എന്റെ മിഴികള്‍ പൊട്ടി ഒഴുകാന്‍ തുടങ്ങി ഇരുന്നു.
മുന്നിലിരുന്ന ആള്‍ എഴുനേറ്റു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
"മാളുട്ടി അല്ലെ? അവന്‍ പറയാറുണ്ട് ..ഞാന്‍ അവന്റെ അച്ഛനാണ് ."
എനിക്ക് സങ്കടം അടക്കാന്‍ ആയില്ല.
 "അച്ഛാ എനിക്ക് അവനെ കാണണം."
ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ റോസിന്റെ അച്ഛന്റെ  കൈ പിടിച്ചു .
"ആരെയും അകത്തേക്ക് കടത്തി വിടില്ല മാളുട്ടി . ഇവിടെ ഇരിക്കു. "
റോസിന്റെ അച്ഛന്‍ എന്നെ പിടിച്ചിരുത്താന്‍ നോക്കി.
എനിക്ക് തന്നെ നിയന്ത്രിക്കാന്‍ ആവാത്ത വിധം ഞാന്‍ പൊട്ടികരയുകയായിരുന്നു .
"പേടിക്കാനില്ല മാളുട്ടി അവന്‍ കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ശരിയാകും. ഇപ്പോള്‍ ഓക്സിജന്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതവന് അടിക്കടി ഉണ്ടാവുന്നതാണ്."
എനികെന്റെ കൈ കാലുകള്‍ വിറക്കുന്നതും തല കറങ്ങുന്നതും ..അറിയാനുണ്ടായിരുന്നു.

കണ്ണ് തുറന്നു നോക്കുമ്പോള്‍ അരികില്‍ ആവലാതിയോടെ അച്ഛന്റെയും അമ്മയുടെയും മുഖം ആണ്.
ചുണ്ടില്‍ ആദ്യം വന്ന പേര് "റോസ് ,,,എന്നാണ് "
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മെല്ലെ എന്റെ നെറ്റിയില്‍ തലോടി. അച്ഛന്‍ വന്നു എന്റെ കൈ പിടിച്ചു.
"മാളുട്ടി ...കുറച്ചു നേരം കൂടി ഉറങ്ങിക്കോളു . " അച്ഛന്റെ സ്വരത്തിലെ മരവിപ്പ് ഒരു ഭീതി ആയി എന്റെ കണ്ണില്‍ കത്തി .
"അച്ഛാ ..എന്റെ റോസിനെന്തെങ്കിലും ..?" മുഴുവനാക്കാന്‍ വയ്യാതെ ഞാന്‍ കിതച്ചു.
"ഹി ഈസ്‌ നോ മോര്‍ " കാതില്‍ ആ ശബ്ദം പെരുംപറയായി .
ബോധാപബോധങ്ങളിലൂടെ എത്രനാള്‍ കടന്നു പോയി എന്നറിയില്ല.

ഇന്ന് ഞാന്‍ ഇവിടെ തനിച്ചാണ് !...മഴ പെയ്യുന്ന എല്ലാരാത്രികളിലും കൊതിക്കുന്നു , മഴ നൂലുകളിലൂടെ പിടിച്ചു കയറി മഴവില്ലുകളാല്‍ തീര്‍ത്ത മഴകൊട്ടാരത്തില്‍ എത്താന്‍ ...ഞാന്‍ മാത്രം മഴയായ് പെയ്തു ...ഒരു പുഴയാവാന്‍ .  എന്റെ റോസ് .. ,
അന്ന് അവന്‍ നിലാവായ് വരാതെ ഇരിക്കില്ല .  എന്റെ ഓരോ അണുവിലും അവന്‍  സ്നേഹത്തിന്റെ നിലാകുളിര്‍ നിറച്ചു എന്നെ പ്രണയത്തിന്റെ പാല്‍ കടലാക്കും ...  അന്ന് വരാതിരിക്കാന്‍ അവനൊരിക്കലും ആവുകില്ല.
 ഈ മഴയെത്ര മറച്ചാലും ...ആ പിന്‍നിലാവ് ഉദിക്കും. ആ പുഴയും ...നിലാവും എല്ലാ ജന്മാന്തരങ്ങളിലും പ്രണയിക്കുക തന്നെ ചെയ്യും. എന്നെയും റോസിനെയും പോലെ.
1----------------------------------------------------------------------------------------((@))---------------------------------------------------------------------------------------------------1

2 അഭിപ്രായങ്ങൾ:

  1. പ്രണയവും മുറിവുകളും അതിമനോഹരമായി കോര്‍ത്തിണക്കി . ഓരോ വരിയിലൂടെ കടന്നുപോകുമ്പോളും ഹൃദയത്തില്‍ തറച്ചുകയറൂന്ന തീക്ഷ്ണമായ അനുഭവങ്ങള്‍ . ...... തികച്ചും ഹൃദയസ്പര്‍ശി.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.