8/14/2012

സ്വതന്ത്രത



എനിക്കുവേണം സ്വാതന്ത്ര്യം 
എന്നില്‍ നിന്നും ...
ശൂന്യതയളക്കുന്ന ദിനരാത്രങ്ങളില്‍നിന്നും 
മന്ദമായ്  ഞാനലിയുമീ മൃത്തുവിന്‍
നിശ്വാസ ഗന്ധത്തില്‍ നിന്നും .
ഇടംവലം നില്‍ക്കും കാലകിങ്കര 
പരിചാരകവൃന്ദത്തില്‍ നിന്നും ..
ഇല്ല  ദുഖം  ..വിട്ടുപോവുവാനീ ശരീരത്തെ.
ഇല്ലാതില്ലായൊരു വേദന 
തൊട്ടുഴിഞ്ഞു പോയ നിലാവിനെ വേര്‍പ്പെടാന്‍ 
ഉച്ചവെയിലിനെ കയ്യിലെടുത്തു 
കോരി കുടിക്കാന്‍ത്തന്ന 
സുവര്‍ണ്ണ പ്രണയത്തെയും .
മറക്കാനെളുതല്ല നിങ്ങളെ ...
രാത്രികാറ്റിനെ, 
മടിത്തട്ടില്‍ നിറയെ നക്ഷത്രങ്ങളെ വാരിയിട്ടു 
വെളുക്കുവോളം സ്വപനംതന്നവനെ .
എന്റെ വാക്കിലോരോന്നിലും സൌരയൂഥങ്ങള്‍ കണ്ടു  ,
ഒപ്പം ജനിക്കാന്‍ നോറ്റിരിക്കുന്ന സൌഹൃദങ്ങളെ .
ഏതോ മാത്രയില്‍ നഷ്ടമാകുന്നു ഭൂതവും ഭാവിയും ...
ഉള്ളില്‍ ബാക്കിയാവുന്നിത് ഉന്മാദമാം സ്വാതന്ത്ര്യബോധം  .

കാലിലാരോ വിലങ്ങുവെച്ചിട്ടുണ്ട് 
വെള്ളമേഘശൃംഖലകൊണ്ടെന്നെയും ..
കയ്യിലാമം വെച്ചവര്‍ മാരിവില്ലിന്റെ നിറപൂട്ടുകളാല്‍ ;
കാതില്‍ പതപ്പിചചൊഴിക്കുന്നു
വന്‍കടല്‍ത്തിരകളെ   ഗസലെന്നപോലെ .
ചോടുവെക്കുന്നു സൂര്യനും ചന്ദ്രനും 
പക്കമേളത്തിന്‍ കൊഴുത്തതിടമ്പേന്തി .
കുത്തിയൊലിച്ചു പോവുക ജീവനില്‍നിന്നുനീ
നിശ്വാസമേ  ...അന്ത്യവേദനയായ്‌. ..

എനിക്കുവേണം സ്വാതന്ത്ര്യം 
എന്നില്‍ നിന്നിനി .
 .