2/07/2011


മറക്കാന്‍ നീ പഠിച്ചോ കണ്ണാ
മരിച്ചാലും മറക്കിലെന്ന വാക്കും
മറന്നുപോയോ ഇന്നു നീ ?
മൌന ജാലകവാതിലില്‍ തേങ്ങി
അടയാനോ എന്റെ തംബുരു ശ്രുതിയും.
അറിയാതെ ജീവനില്‍ വീര്പിട്ടു നിന്ന
അഴകിന്റെ അനുരാഗ തെന്നലേ-
ഇനി നിന്റെചാമരം ഇളകുകില്ലേന്നോ?
ഇമകളില്‍ നീ ഒളിയുകില്ലെന്നോ?
അറിയാതെ എന്നും ഞാന്‍ നിന്നെ തിരയുന്നു:
അലിവിന്റെ നീലാംബരി ആവുക നീയും.
ഇനി എന്റെ ജീവനില്‍ സ്വപ്നങ്ങളില്ല:
ഇനി ഈ കണ്‍കളില്‍ അണയുന്നു ദീപം.
ഇല്ല ഒരു ഒരു പീലി തുണ്ടും നിറങ്ങളാകാന്‍ -
കത്തി പടരുന്നു മരണത്തിന്‍ കറുപ്പും.
ഹൃദയമേ നിന്‍ കൈകുമ്പിളില്‍ വീണ 
കണ്ണീരില്‍ ഹോമിപ്പു എന്റെ മോഹങ്ങളും.








2/05/2011

ശിലാരൂപി.



നീളെ പ്രപഞ്ച വഴികളില്‍
ചിറ്റുളി വേണ്ടാത്ത ശിലകള്‍ !
താനേ ചിറകു വെച്ച് പറക്കുന്നു
താഴെ കാട്ടിലെ കൊമ്പില്‍ പോയിരിക്കുന്നു.
ഒരു വെള്ളാരം കല്ലിനെ നോക്കി
പൂത്ത താഴ്‌വരയില്‍ ഇരുന്നേതോ -
രാഗത്തിന്‍ ഈണം മൂളുന്നു.
വെറുതെ കിന്നാരം ഓതുന്നു ശിലയും ,
അരുണ കിരണമേറ്റപോല്‍ മിന്നിടുന്നു
കല്ലിന്‍ കവിള്‍ത്തടം .

മദമുറയും ശിലയിലെങ്കിലോ
മദിച്ചു തകര്‍ക്കും ഋതുക്കളെയും
ഓര്‍മ വെക്കാന്‍ ബാക്കി കാണില്ല
അസ്ഥി പോലും കുഴിമാടങ്ങളില്‍ .
തിന്നു തീര്‍ക്കും മദിച്ച കല്ലുകള്‍
മജ്ജയും മാംസവും അസ്ഥികള്‍ പോലുമേ
ചോര കണ്ടാലും അറപ്പില്ല അവര്‍ക്കെന്നോ ?.

മൌനം മൂടി നില്‍ക്കും മാനത്തിന്‍
നെഞ്ചിലേക്ക് പായാം..
ചിറകുമായ് ഏതു കല്ലിനുമെങ്കിലോ ;
പാഞ്ഞിടും അവ ദേവലോകത്തിന്‍-
നന്മതന്‍ പളുങ്ക് മേട്ടിലും .
ചില്ലുടച്ചു തകര്‍ത്തിടും
വേദവേദനകളെ പോലും .
നിലവിളിക്കും ധര്‍മങ്ങള്‍ അന്ന്
നിര്‍ദയാ ശിലാ ചീളുകളേറ്റു .

വേണ്ട നമുക്ക് ശിലായുഗം ദേവാ ..
കല്ലില്‍ നിന്നുയര്‍ന്ന കന്യയായ്‌
കേഴുന്നതാരിവിള്‍(?) അഹല്യയോ ?
കാണാ കോണിലെങ്ങോ മറഞ്ഞു കിടന്ന
ശാപഗ്രസ്ഥമാം എന്റെ ഹൃദയമോ ?
വേണ്ട ഉയിരിനി ശിലകള്‍ക്കൊന്നിനുമേ ;
കല്ലായ് കിടക്കട്ടെ  എന്റെ ഹൃദയം രാമാ!
നിന്റെ പെരുവിരല്‍ സ്വപ്നമായ് നില്‍ക്കട്ടെ.

2/01/2011

ഒരു സൂര്യകാന്തി കനവ് .



സ്വപനത്തില്‍ പെയ്തത്-
സൂര്യകാന്തി മഴയായിരുന്നു.
സ്വര്‍ണ ഇതളുകളില്‍ ചിറകു വീശി
കറുത്ത കണ്ണുകള്‍ ഒട്ടൊന്നു വട്ടം ചുഴറ്റി,
അതെന്തോ എന്നോട് പറയാനുള്ള പോല്‍ -
പെയ്തു നിറഞ്ഞു കൊണ്ടേ ഇരുന്നു .
കാലത്തിന്റെ പുഴയില്‍
സൂര്യകാന്തിപൂക്കള്‍
വീണു നിറഞ്ഞവയൊരു
സ്വര്‍ണനദിയായ് ഒഴുകി .


എന്നോട് പറയാന്‍ നീ മാനത്തുനിന്നും
കൊണ്ടുവന്ന സന്ദേശം എന്തായിരുന്നു?
അതറിയാന്‍ മാത്രമായി
നിന്റെ നദി പുറത്തേക്കൊഴുക്കാതെ,
കണ്‍പീലികളില്‍ തടുത്തു ഞാന്‍ -
കിനാകരയില്‍ ഇരുപ്പാണ് .

ആകാശ വേദിയിലെ ഗന്ധര്‍വനോ?
ആരതി ഒരുക്കും താരാറാണിമാരോ?
ആനന്ദ നൃത്തമാടും അപ്സരകന്യകളോ?
ആകാശ പാലാഴിയില്‍ പള്ളികൊള്ളും
ആശാ കിരണമാമെന്‍ അനന്തസായിയോ?
ആരു തന്നു വിട്ടു എനിക്കായ്
അരുമയോടു നിന്‍ കൈയ്യില്‍ സന്ദേശം .

കണ്‍ തുറക്കാതെ ഇരിക്കണം
ഇതൊന്നു കേട്ടു തീരുംവരെയെങ്കിലും.
ആരോ കനിവോടെ സ്വകാര്യംമായ്-
കൊടുത്തു വിട്ട ഈ കനവ് ചൊല്ലി തീരും-
കണ്ടു തീരുംവരേയും.

കണ്‍ തുറന്നാല്‍ .....
ഇവിടെ ഇന്നെന്റെ മുറ്റത്ത്,
ചൂടുള്ള മണലില്‍ കാല്‍ ചുട്ടു -
തല പൊള്ളി നില്‍ക്കും ഈന്തപനകളും,
കള്ളിമുള്‍ പൂക്കള്‍ ചിത്ര പണിതീര്‍ക്കും-
വിജനതയുടെ അറേബ്യന്‍ പരവതാനിയും,
അവയില്‍ കൈവെച്ചുപൊള്ളുന്ന,
എന്റെ മോഹങ്ങളും മാത്രം.

നീ നിലാവിന്റെ സ്വേദബിന്ദു അണിഞ്ഞു
മഴവില്‍ കമ്പുകളില്‍ തട്ടിത്തെറിച്ചു
എന്റെ നെഞ്ചിനറകളില്‍
നിറയുന്ന കടലായി ഒഴുകിവരുക,
എന്റെ സൂര്യകാന്തി കനവേ!!
തൊട്ടു ഉണര്‍ത്തരുതെ ആരും-
അറിയാതെ പോലും എന്നെയീ നിദ്രയില്‍ .