5/31/2012

മുള്ളുകള്‍ .


ഇരുട്ടില്‍ മിന്നുന്ന ഒരു തണുപ്പ്
കൂര്‍ത്തു കൂര്‍ത്തുവന്നു കാലിനടിയില്‍
തറഞ്ഞു കയറി .
മുനയുടെ സ്നേഹം
വേദനയുടെ ആഴത്തില്‍ നിന്നും
അറിഞ്ഞു വന്നപ്പോഴേക്കും
വലിച്ചെടുക്കാന്‍ ബാക്കി ഇല്ലാതെ
  ഉള്ളില്‍ തറഞ്ഞു .
ഉള്ളിലെവിടെയോ ഇരുന്നു
അവനെന്റെ മാംസം തിന്നു
 തുടുപ്പിച്ചു .
മുറിച്ചു മാറ്റി എടുക്കുമ്പോള്‍
അതുവരെ തടുത്ത വെച്ച
ചുവപ്പും  വേദനയും
പുറത്തായി .
എടുത്തു പുറത്തു കളഞ്ഞാല്‍
പലവേദനകളും മാഞ്ഞേ പോവുമെന്ന്
ആദ്യമറിഞ്ഞതും അന്നായിരുന്നു .

കാലെടുത്തു മടിയില്‍ വെച്ച
അമ്മ പറഞ്ഞത് .
എന്റെ കുട്ടിക്കിപ്പോ
കഷ്ടകാലം എന്നായിരുന്നു .
നോക്കിനിന്ന അച്ഛന്‍ പറഞ്ഞത് ;
പെണ്‍ങ്കുട്ട്യോളായാല്‍
അടക്കം വേണമെന്ന് .
എത്ര അടക്കിയാലും
നീല നീല നഭസ്സിനെ
മഞ്ഞ കോളാമ്പി പൂവിനെ
പച്ചപ്പും മിനുപ്പുമായി
കാറ്റില്‍ ആടിത്തിമിര്‍ക്കുന്ന
മുളങ്കൂട്ടത്തെ ;
അശോകത്തിലും മന്ദാരക്കാറ്റിലും
കവിതയുടെ കടലാവുന്ന
ഒരു കുയിലൊച്ചയെ ;
കല്ലും മുള്ളും താണ്ടി
പുല്‍കാതിരിക്കാന്‍
എനിക്കാവുന്നില്ലല്ലോ ?

കടുത്ത വര്‍ണകൂട്ടില്‍ -
ഓര്‍മകളെന്നു പേരിട്ടു ,
ഇന്നുക്കൂട്ടായി കൂടെ നില്ക്കുന്നു ;
സുഖകരം വേദനയുടെ
കൂര്‍ത്ത ചുംബനങ്ങള്‍മാത്രം .
---------------

5/08/2012

ഞാനും നീയും .


തൊട്ടുത്തൊട്ടു , ഉറവ വറ്റിയ
വാക്കിന്റെ നീലസമുദ്രം .
ഞാനും നീയും നാനാര്‍ഥങ്ങളില്‍ -
വ്യാഖാനിച്ച ഉറവയുടെ ,
ഒറു വറ്റിപ്പോയിരിക്കുന്നു.

നിനക്ക് വേണ്ടത് :
നിര്‍മലമായ വായു ,
അടരാത്ത ഒരു കീറ് ആകാശം .
നോവുപുരളാത്ത ആറടിമണ്ണ് .
മരണത്തിലും അടക്കിപ്പിടിച്ച
സ്വപ്നങ്ങളുടെ
അരണികടഞ്ഞ ഒരിത്തിരിയഗ്നി  .
ഉടഞ്ഞശംഖില്‍ നീ കേട്ടത്
മുറിവേറ്റ കടലിന്‍ വിലാപം .
പവിത്രതയുടെ സ്വര്‍ണരേണുക്കള്‍
നിനക്കുള്ളില്‍ ജന്മസത്വം തേടുന്നു .
നിന്റെ വിഷാദം കൂടി
ഒരു തലമുറക്കായുള്ള പ്രാര്‍ഥനയാണ് .

ഞാനോ ;
കുതിര്‍ന്ന മണ്ണില്‍
ആകാശത്തിന്റെ സ്വപ്നംതേടുന്നവള്‍  .
എരിഞ്ഞചന്ദന ചിതയിലും ,
വിരിഞ്ഞ പൂവിലും സുഗന്ധമറിയുന്നവള്‍ .
കത്തിപ്പടരുന്ന സ്വപ്നപാടങ്ങളില്‍
ഉറഞ്ഞദുഃഖങ്ങളെ തീകാഞ്ഞു
മൃദുപ്പെടുത്തുന്നവള്‍ .
കാറ്റുകൊണ്ടു കൂറ്റന്‍
ഗോപുരങ്ങള്‍ തീര്‍ത്ത് ,
പ്രണയത്തെയെന്നും -
വിരഹത്തിന്‍ ചങ്ങലക്കിടുന്നവള്‍ .
വര്‍ണമേഘങ്ങളുടെ നാട്ടിലെ
കൊട്ടാരങ്ങളേയും പ്രതീക്ഷകളേയും
താലോലിക്കുന്നവള്‍ .

നമുക്കിടയില്‍ എന്നിട്ടും
ഭയപ്പെടുത്തുന്ന
ഒരു നിശ്വാസ ദൂരം മാത്രം .
ഏതു നിമിഷവും നീയെന്നില്‍
തെന്നി വീണേക്കാം .
ഉറവ വറ്റിയ വാക്കിന്റെ
പാറക്കെട്ടുകള്‍ ..
ചൂണ്ടു വിരലാല്‍
തല്ലി തകര്‍ത്ത് ,
നീ വരികയാണോ
വീണ്ടും എന്നിലേക്ക് ?
********