7/11/2012

മരണത്തിന്റെ ഗസല്‍ .




അവിരാമം തുടരുകയാണ് 
നാം തമ്മില്‍ .
നീ തൊട്ടുത്തൊട്ടില്ലെന്നാകുമ്പോള്‍
ഞാന്‍ നിദ്രയുടെ ജലത്തില്‍ 
അള്ളിപിടിച്ചിരിക്കുന്നു .
വഴുതിയുണര്‍ന്നു 
ശ്വാസമെടുക്കുമ്പോള്‍ 
നീ പിന്നോട്ട് വലിയുന്നു .

പലപ്പോഴും 
ആയുസ്സിനു കുടപിടിച്ച് 
വിലാപവസ്ത്രവുമായി 
നീയെന്റെ  കല്ലറക്കുമുകളില്‍
നനഞ്ഞിരിപ്പാണ്.
ചിരിക്കാനും , കരയാനും 
നിന്റെ കാത്തിരിപ്പെന്നെ 
അനുവദിക്കുന്നുമില്ല .

എന്റെ ചിത്രങ്ങളില്‍ 
വര്‍ണ്ണം  നിറയുമ്പോള്‍ 
നീയെന്തിനു 
എല്ലാം ചേര്‍ത്തൊരു 
കറുപ്പുനിറം ഇവയില്‍ 
 തെറിപ്പിക്കുന്നു ?.

പൂക്കളുടെ രഹസ്യവീഥികള്‍
ഞാന്‍ കണ്ടെത്തപ്പെടുമ്പോള്‍ 
നീയെന്തിനവിടെ 
സായാഹ്നസഞ്ചാരത്തിനെത്തുന്നു ?

എന്റെ ഗിത്താറില്‍ 
സ്വരം വിയര്‍ക്കുമ്പോള്‍ 
നീയെന്തിനു തണുത്ത വിരലാല്‍ 
തഴുകി നിര്‍ത്താനെത്തുന്നു  ?

മഴക്കാറില്‍ വന്നു 
മകുടിയൂതും കാറ്റില്‍ 
എന്റെ ചിത്രകൂടങ്ങള്‍ 
നാഗമാണിക്യമൂതിയുണര്‍ത്തുമ്പോള്‍ 
നീയെന്തിനു വെള്ളിടി വീശി 
അവയെ പിളര്‍ത്തി ചിരിക്കുന്നു ?

നിന്നോട് കൂട്ടുവെട്ടുകയാണു  ഞാന്‍ 
നീ തരുന്നതെല്ലാം 
അരുതായ്കകള്‍ ആണ് .
ചന്ദ്രനിലെ ഏകാന്തതയില്‍ 
നിന്നും നീയെനിക്കെന്തിനു 
ആ കറുത്ത മുയലിനെ തന്നു ?
ധരയുടെ  മാറോടു  -
ചേര്‍ന്നുഞാനുറങ്ങുമ്പോള്‍  
നീയെന്തിനു ഭൂനെഞ്ചുകീറി   
സുവര്‍ണലാവയിലെന്റെ 
കൈവിരല്‍ മുക്കിച്ചു ?

ദൈവത്തിന്റെ 
വിശുദ്ധചായം വീണ 
സാന്ധ്യപാടങ്ങളില്‍ 
നീ കൊണ്ടുവന്നിട്ട 
രാത്രിയുടെ അജ്ഞാതജഡവും ;
മറവിക്ക് നീക്കിവെച്ച വെള്ളത്തില്‍ 
നീ കലക്കിവിട്ട  
ഓര്‍മകളുടെ ബലിച്ചോറും
എന്നെ നിന്റെ ശത്രുവാക്കും .

നിന്നെ മറക്കുന്ന
ഒരപൂര്‍വവിസ്മൃതിയാണു ഈ രാത്രി .
ഒരു ദേവത 
ഒരുപിടി പാടുന്ന നക്ഷത്രങ്ങളുമായി 
എനിക്കരികില്‍ വരവായി 
ഒരു രക്ഷാമന്ത്രം
ജപിച്ചെന്റെ കയ്യില്‍ക്കെട്ടും.
അമ്മേ..
പറന്നുപോകാത്ത ഒരു പക്ഷിയെ 
എന്റെ കയ്യില്‍ തരൂ .

_____________









2 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.