12/16/2010

മഴ

             
മഴ അവള്‍ പാവം ആണ്
ഇന്നലെ കാര്‍മേഘമോഹങ്ങളെ
ഇരുകയ്യാലും പുണര്‍ന്നു
മാരിവില്‍ മാലയിട്ടതാണ്
ഒരു തെക്കന്‍ കാറ്റി ല്‍  അവ ദൂരെ
പാറി പറന്നപോള്‍ ..
വെറുതെ പൊലിഞ്ഞത് രണ്ടു തുള്ളി
മിഴിനീര്‍ മാത്രമായിരുന്നു.
മഴ പാവമല്ലേ ?


മഴ സുന്ദരിയാണ് .
ശിശിര രാവിന്റെ മൂകതയില്‍
വെള്ളി പാദസ്വര കിലുക്കവുമായവള്‍-
കുളിരിന്റെ വെള്ള ദാവണി തുമ്പും പറത്തി
നൃത്തമാടാന്‍ തുടങ്ങും .
പാദപദനങ്ങളില്‍ ഭൂമി തരളിതമാക്കി ,
ഓരോ പുല്‍നാമ്പുകളിലും
നിറമൊട്ടുകള്‍ വിരിയിച്ചു പുളകിതയാവും.
അവളുടെ പാദസ്വരങ്ങളും,ചിരിയും
സ്വര്‍ണവര്‍ണ്ണ കനവായ്
നിന്റെ നിദ്രയെ പൊതിയുമ്പോള്‍ -
മഴ സുന്ദരിയല്ലേ ?


മഴക്കൊരു അലിവുള്ള ഹൃദയം ഉണ്ട് .
മഞ്ഞനിറമുള്ള മഴക്കാല സന്ധ്യാഹൃദയം.
ദൂരെ അലഞ്ഞ വേഴാമ്പല്‍ ചുണ്ടിലവള്‍
അലിവിന്റെ ദാഹജലമായി .
വരണ്ടുണങ്ങിയ ഭൂമിയിലേക്കവള്‍
ജീവന്റെ അമൃതായ്‌ പെയ്തിറങ്ങി.
വിയര്‍ത്ത കര്‍ഷകന്റെ മേനിയെ
ചിരിയോടെ തഴുകി തുടച്ചു .
അവള്‍ പെയ്തു മടങ്ങിയ ഒരു പകലിലാണ്
ആദ്യമായ് ഞാന്‍ കവിത എഴുതി തുടങ്ങിയത്
അവളായിരുന്നു എനിക്ക് കവിതയുടെ ഹരിശ്രീ
ആര്‍ദ്രമായ്‌ ചെവിയിലും ...
ഹൃത്തിലും മന്ത്രിച്ചു തന്നത് .
മഴയുടെ ഹൃദയം അലിവുള്ളതല്ലേ?


പിന്നെ പിന്നെ അവള്‍
എനിക്കരൊക്കെയോ ആയി തീര്‍ന്നു .
ഇടിമിന്നലുമായ് വന്നു ചില്ല് വാതിലില്‍
ഒളിച്ചു നിന്ന് ഇടക്ക് ഉറക്കെ കളിയാക്കി ചിരിച്ച്,
നിറയെ കളിപറഞ്ഞു മെല്ലെ ഉറക്കി
വിടപറഞ്ഞോടിയ കളിത്തോഴി ആയി .


വേനലില്‍ അവള്‍ വന്നപ്പോള്‍ ,
അറിഞ്ഞത് - ആശ്വാസമാവുന്ന
അച്ഛന്റെ കരസ്പര്‍ശം ആയിരുന്നു .
അലിവോരുന്ന വാത്സല്യമായ് -
മൂര്‍ധാവില്‍ ഉമ്മവെച്ചു
സന്തോഷാശ്രു പൊഴിച്ചു നിന്നു.


ധനുമാസ സന്ധ്യയൊന്നില്‍
ഉമ്മറത്തിണ്ണയില്‍ നോക്കിയിരിക്കെ -
ചാറ്റല്‍മഴയായ്......
വിറയാര്‍ന്ന ചുണ്ടോടെ നാമം ജപിക്കുന്ന
മുത്തശ്ശി മഴയായ് അവള്‍ വന്നു
കൊതിയോടെ മണ്ണില്‍ ഇറങ്ങി
കൈ നീട്ടി ഓടിചെല്ലവേ
തിരികെ സ്വര്‍ഗത്തിലേക്കവള്‍
കൈ തരാതെ മടങ്ങിപോയ്.
കര്‍ക്കിട സന്ധ്യയില്‍ എന്റെ
അനാഥത്വം പോലെ ചിലനേരം
അവള്‍ അനാവശ്യമായ് പെയ്തു വന്നു.
എത്ര ചാലു കീറിയിട്ടിട്ടും...
മനസ്സാകെ ചെളിവെള്ള കടലാക്കി അവള്‍ .
എന്റെ കണ്ണിരിന്‍ ഉപ്പു ചേര്‍ത്തെ അന്നവള്‍ക്ക്
  • മരുന്ന് കഞ്ഞി തികഞ്ഞുള്ളൂ.
ഈറന്‍ നിലാവിന്റെ കടല്‍ കടന്നു
ആരവത്തോടെ അവള്‍ വരുമ്പോള്‍ ,
സുകൃതസ്മൃതികള്‍ ഉണര്‍ത്തും ,
പ്രണയമഴയായ് അവള്‍ -
മണമുള്ള നിറകാടുകളില്‍ പെയ്യുന്നു.
മഴവില്‍ ചിറകുകളുള്ള മാന്ത്രിക കുതിരയെ
മേഘങ്ങളുടെ പളുങ്ക് കൊട്ടാരത്തിലേക്ക് പറത്തി
കവിതയുടെ പാല്‍കടലിലേക്ക് -
കൊണ്ടുപോയിടുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.