6/16/2014

പൊടിക്കാറ്റിന്‍ പറവകള്‍ .




ഓറഞ്ചുനിറമുള്ള പൊടികാറ്റിനെ 

കെട്ടഴിച്ചുവിട്ടു ദൈവം
ആരും കാണാതെ 
മരുഭൂമിയില്‍ നടക്കാനിറങ്ങി . 

ചുരുളുകളായ് ഉറയുന്ന കാറ്റില്‍ 
അറബിപെണ്ണിന്റെ 
കറുത്തവസ്ത്രങ്ങള്‍ വവ്വാലുകളെ പോലെ പറന്നു 
ഭൂമിയുടെ സ്വന്തം ആകാശം 
അവക്കുള്ളില്‍ അത്തറിന്റെ മണം തേടിനിറഞ്ഞു . 

എന്റെ മുറിയിലെ ചില്ലുജാലകത്തില്‍
പൊടിക്കാറ്റിന്‍ പറവവന്നു കൊക്കുരുമ്മി ഇരുന്നു 
എനിക്കവയുടെ പളുങ്കുക്കണ്ണ്കള്‍ 
കൊതിയോടെ തിളങ്ങുന്നത് കാണാം !
ഭൂമിയെ  ഓറഞ്ച് നിറമുള്ള പൊടിയാക്കി 
 വിഴുങ്ങാനുള്ള  അവയുടെ ആര്‍ത്തി കാണാം. 
തണുത്തവെള്ളം തളിച്ച് 
ഞാനവയെ ഓടിച്ചുവിടാന്‍ നോക്കി . 
പാതി നനഞ്ഞ അവയുടെ ചിറകുകള്‍ കുടഞ്ഞു 
രൂക്ഷമായവ എന്നെ നോക്കി ... 
പിന്നെ ജലദോഷത്തിന്റെ ഭാഷയില്‍ ശകാരിക്കാന്‍ തുടങ്ങി . 

ഇനി നീ നിന്റെ  പൂക്കളെ കാണില്ല .
ഇനി നീ ചിത്രശലഭങ്ങളുടെ പാട്ടുകേള്‍ക്കില്ല . 
നിന്റെ താമരപൂവിലെ തേന്‍കുടിക്കാന്‍ 
ഞാന്‍ സര്‍പ്പങ്ങളെ വിട്ടുകഴിഞ്ഞു .
വിറയലോടെ കറുത്തിരുണ്ട ഒച്ചകള്‍ 
എന്റെ ചങ്കില്‍ മരിച്ചു വീഴുമ്പോള്‍ ;
നടക്കാനിറങ്ങിയ ദൈവത്തെ ഞാനോര്‍ത്തു .

"എനിക്കെന്റെ പൂക്കളെ തിരിച്ചു താ !
എനിക്കെന്റെ പാട്ടില്‍ ചിത്രശലഭങ്ങളുടെ 
ചിറകടി സ്വരം നിറച്ചു താ !

ഇവര്‍ പറഞ്ഞു തന്നില്ലെങ്കില്‍ 
ഞാനൊരുപക്ഷെ 
എന്റെ ഇഷ്ടങ്ങള്‍ അറിയാതെ പോയേനെ !
എനിക്കുമുന്നില്‍ 
നീയെന്നും ശത്രുവാകാമോ 
പൊടികാറ്റിന്‍ പറവകളേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.